india

ബാലാക്കോട്ടില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടതായി പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞോ? സത്യാവസ്ഥ ഇതാണ്

By web desk 1

January 11, 2021

ന്യൂഡല്‍ഹി: ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടതായി മുന്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ സമ്മതിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് കണ്ടെത്തല്‍. പാക് ചാനലിലെ സംവാദത്തിനിടെ സഫര്‍ ഹിലാലി എന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ ഭീകരര്‍ കൊല്ലപ്പെട്ടത് സമ്മതിച്ചാതായാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ യുദ്ധത്തില്‍ 300 പേരെങ്കിലും മരിച്ചെന്ന് സഫര്‍ ഹിലാലി പറഞ്ഞെന്നായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതേ പറ്റി അന്വേഷണം നടത്തിയ ആള്‍ട്ട് ന്യൂസ് കണ്ടെത്തിയത് ഉദ്യോഗസ്ഥന്‍ പറഞ്ഞതിനെ തെറ്റായാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നാണ്.

പാക് ടിവി ചര്‍ച്ചയില്‍ ഹിലാലി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്?. ‘ഇന്ത്യ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ഒരു യുദ്ധപ്രവൃത്തി നടത്തി. അതില്‍ 300 പേരെങ്കിലും മരിച്ചു. ഞങ്ങളുടെ ലക്ഷ്യം അവരില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഞങ്ങള്‍ അവരുടെ ഹൈ കമാന്‍ഡിനെ ടാര്‍ഗെറ്റുചെയ്തു. അതായിരുന്നു ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യം’ഇതായിരുന്നു ഹിലാലി പറഞ്ഞതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്? ചെയ്?തത്?.

‘ഇന്ത്യ ചെയ്തത് ഒരു യുദ്ധപ്രവൃത്തിയായിരുന്നു. അന്താരാഷ്ട്ര അതിര്‍ത്തി കടന്നാണ് അവരത് ചെയ്തത്. അതില്‍ 300 പേരെയെങ്കിലും കൊല്ലാന്‍ അവര്‍ ഉദ്ദേശിച്ചിരുന്നു. അതിനുപകരം അവര്‍ ഫുട്‌ബോള്‍ മൈതാനത്താണ് ബോംബിട്ടത്. അവര്‍ക്ക് ആരേയും കൊല്ലാന്‍ കഴിഞ്ഞിരുന്നില്ല’ ഇതാണ് ഹിലാലി പറഞ്ഞതിന്റെ പൂര്‍ണരൂപമെന്നും 300 പേരെ കൊന്നതായി സമ്മതിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.