കൊച്ചി: വയനാട് ദുരന്തബാധിരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പകരം, ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അവ പുനഃക്രമീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ കഴിയുമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
മാർച്ച് ഒടുവിൽ കേസ് പരിഗണിച്ചപ്പോൾ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്നു കേന്ദ്രം ഹൈക്കോതിയിൽ വ്യക്തമാക്കിയിരുന്നു. മൊറട്ടോറിയം പോരെന്നും വായ്പ എഴുതിത്തള്ളുന്നതു പരിഗണിക്കണമെന്നുമാണു കോടതി പറഞ്ഞത്. കേന്ദ്രത്തിന്റെ തീരുമാനം സത്യവാങ്മൂലമായി നൽകാനും കോടതി നിർദേശിച്ചിരുന്നു. അതിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
ദുരന്തബാധിതരുടെ വായ്പകള്‍ സംബന്ധിച്ച് കേന്ദ്രം സ്വീകരിച്ച നടപടികള്‍ ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, ഈശ്വരന്‍ എസ് എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 30 ന് ഉണ്ടായ മണ്ണിടിച്ചിലില്‍ മുണ്ടക്കൈ, ചൂരല്‍മല മേഖല ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതായി. ദുരന്തത്തില്‍ നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും 200 ലധികം പേര്‍ മരിക്കുകയും 32 പേരെ കാണാതാവുകയും ചെയ്തു.