News

രാജ്യത്ത് വേറിട്ട ഇന്‍ഷൂറന്‍സ് പോളിസിയുമായി ബാങ്കുകള്‍; ലക്ഷ്യം ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ഇരകള്‍ക്ക് പരിരക്ഷ

By Akhila

February 14, 2026

മുംബൈ: രാജ്യത്ത് വേറിട്ട ഇന്‍ഷൂറന്‍സ് പോളിസിയുമായി ബാങ്കുകളും സ്വകാര്യ കമ്പനികളും. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ സാമ്പത്തിക നഷ്ടം സംഭവിക്കുന്നവര്‍ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷൂറന്‍സ് പോളിസിയാണ് തയാറാക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ സാമ്പത്തിക നഷ്ടം വരുന്നവര്‍ക്ക് പരിരക്ഷ നല്‍കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ഇന്‍ഷൂറന്‍സ് പ്ലാന്‍ പുറത്തിറക്കുന്നതിനുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് ബാങ്കുകളും ഇന്‍ഷൂറന്‍സ് കമ്പനികളും തുടക്കം കുറിച്ചു. താങ്ങാവുന്ന പ്രീമിയം വാങ്ങി സാമ്പത്തിക തട്ടിപ്പിന്റെ ആഘാതം കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പണം കൈമാറുന്ന ഇരകള്‍ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് കമ്പനികളും ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റിയും ചര്‍ച്ച തുടങ്ങിയെന്ന് പ്രുഡന്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സിന്റെ പ്രസിഡന്റ് തനുജ് ഗുലാനി പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് തടയുന്ന ഇന്‍ഷൂറന്‍സ് പോളിസികള്‍ രാജ്യത്ത് നിലവിലില്ല. എല്ലാ ഇന്‍ഷുറന്‍സ് പോളിസികളും സാമ്പത്തിക തട്ടിപ്പ് നടന്നശേഷം മാത്രമേ പണം നല്‍കുകയുള്ളൂ.

മാത്രമല്ല, ഡിജിറ്റല്‍ അറസ്റ്റ് പോലുള്ള ഭീഷണികള്‍ കാരണം നടത്തുന്ന ഇടപാടുകള്‍ പല സൈബര്‍ ഇന്‍ഷൂറന്‍സ് പോളിസികളുടെയും കവറേജില്‍ ഉള്‍പ്പെടില്ല. പോളിസി ഉടമ മനഃപൂര്‍വ്വമോ, അശ്രദ്ധമായോ നടത്തിയ പ്രവൃത്തികള്‍ സാധാരണയായി ഇന്‍ഷൂറന്‍സ് കവറേജിന് യോഗ്യമല്ലെന്നതാണ് അതിന്റെ കാരണം. എന്നാല്‍, ഡിജിറ്റല്‍ അറസ്റ്റിലൂടെ ഉപഭോക്താക്കള്‍ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ ഇന്‍ഷൂറന്‍സ് പോളിസി പുറത്തിറക്കാന്‍ അധികൃതര്‍ ആലോചിക്കുകയായിരുന്നു.