News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഓസ്ട്രേലിയയിലെ പാര്‍ലമെന്‍റ് ഹൗസില്‍ ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ച് മനുഷ്യാവകാശ പ്രവർത്തകർ

By webdesk15

May 25, 2023

ഓസ്ട്രേലിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ കാന്‍ബറയിലെ പാര്‍ലമെന്‍റ് ഹൌസില്‍ ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റ് പ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും 2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെ പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം നടത്തി . 40 മിനിറ്റോളം നീണ്ട ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന് പിന്നാലെ ഡോക്യുമെന്‍ററിയേക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു. ഓസ്ടേലിയയിലെ രാഷ്ട്രീയ പാര്‍ട്ടിയായ ഓസ്ട്രേലിയന്‍ ഗ്രീന്‍സിന്‍റെ സെനറ്റര്‍ ജോര്‍ദന്‍ സ്റ്റീലെ ജോണ്‍, ഡേവിഡ് ഷൂബ്രിഡ്ജ് ,ജയിലിൽ കഴിയുന്ന  മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന്‍റെ മകള്‍ ആകാശി ഭട്ട് തുടങ്ങിയവർ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇന്ത്യയില്‍ ഇപ്പോൾ സത്യം പറയുന്നത് കുറ്റമാണെന്നും നിലവിലെ ഭരണത്തിന് കീഴില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്നതെന്താണെന്നതിന്‍റെ ചെറിയ ചിത്രമാണ് ഡോക്യുമെന്‍ററി മുന്നോട്ട് വയ്ക്കുന്നതെന്നും സെനറ്റര്‍ ഡേവിഡ് ഷൂ ബ്രിഡ്ജ് പ്രതികരിച്ചു.പ്രധാനമന്ത്രിയോട് ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളേക്കുറിച്ച് സംസാരിക്കാന്‍ ഓസ്ട്രേലിയന്‍ പ്രാധാനമന്ത്രി ശ്രമിച്ചില്ലെന്ന് സെനറ്റര്‍ ജോര്‍ദന്‍ കുറ്റപ്പെടുത്തി.അതേസമയം നരേന്ദ്ര മോദിയുടെ സന്ദർശനം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം ദൃഢമാക്കിയെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് പ്രതികരിച്ചു.