india

ഇന്‍ഷുറന്‍സ് തുകക്ക് വേണ്ടി സഹോദരനെ കൊലപ്പെടുത്തി; അനിയനും കൂട്ടാളികളും അറസ്റ്റില്‍

By webdesk18

December 03, 2025

ഹൈദരാബാദ്: നാല് കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ അനിയനും സുഹൃത്തുക്കളും പൊലീസ് പിടിയിലായി. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ രാമദുഗുയിലാണ് ഈ ക്രൂരകുറ്റം നടന്നത്. വെങ്കിടേഷ് എന്നയാളെയാണ് സഹോദരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

സംഭവത്തില്‍ വെങ്കിടേഷിന്റെ സഹോദരനായ മാമിദി നരേഷ് (30) ആണ് പ്രധാന പ്രതി. കൂട്ടാളികളായ രാകേഷ് (28), ടിപ്പര്‍ ഡ്രൈവര്‍ പ്രദീപ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷം മുന്‍പ് രണ്ട് ടിപ്പര്‍ വാങ്ങി വാടകയ്ക്ക് നല്‍കി തുടങ്ങി ബിസിനസില്‍ വന്‍നഷ്ടം വന്നതോടെ നരേഷ് കടബാധ്യതയില്‍ പെട്ടിരുന്നു. ഈ നഷ്ടം നികത്താനാണ് സഹോദരനെ ഇല്ലാതാക്കാനുള്ള ദാരുണ പദ്ധതി ആസൂത്രണം ചെയ്തത്.

പദ്ധതിപ്രകാരം വെങ്കിടേഷ് എന്ന സഹോദരന്റെ പേരില്‍ 4.14 കോടിയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്ത ശേഷം, കൂട്ടാളിയായ പ്രദീപിന്റെ സഹായത്തോടെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി. വാഹനം കേടായെന്ന വ്യാജേന ലോറിക്കടിയില്‍ കിടത്തിയും ടിപ്പര്‍ കയറ്റിച്ചിറക്കിയും വെങ്കിടേഷിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ വെങ്കിടേഷ് മരിച്ചു.

കുറ്റകൃത്യം മറയ്ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സത്യാവസ്ഥ പുറത്തുവന്നു. മൂന്ന് പേരെയും പൊലീസ് റിമാന്‍ഡില്‍ എടുത്തിട്ടുണ്ട്.