News

’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്

By Manya

February 08, 2026

ന്യൂഡല്‍ഹി: മാതാപിതാക്കളുടെ വിവാഹ വാര്‍ഷികാഘോഷങ്ങള്‍ക്കായി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാള്‍ സെന്റര്‍ ജീവനക്കാരനായ കമല്‍ ധ്യാനി ദാരുണമായി മരിച്ചു. ’15 മിനിറ്റിനുള്ളില്‍ വീട്ടിലെത്തും” എന്ന് അവസാനമായി സഹോദരനോട് ഫോണില്‍ പറഞ്ഞ ശേഷമായിരുന്നു കമലിന്റെ യാത്ര.

വളരെ നേരം കഴിഞ്ഞിട്ടും കമല്‍ വീട്ടിലെത്താതിരുന്നതോടെ കുടുംബം ഫോണിലൂടെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് കമലിന്റെ ഓഫീസിലും വിവിധ പൊലീസ് സ്റ്റേഷനുകളിലും കുടുംബം തിരച്ചില്‍ നടത്തി. എന്നാല്‍ പുലര്‍ച്ചെ പൊലീസ് വീട്ടിലെത്തി മരണവിവരം അറിയിക്കുകയായിരുന്നു.

പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഡല്‍ഹി ജല്‍ ബോര്‍ഡിന് സമീപം, യാതൊരു മുന്നറിയിപ്പ് ബാരിക്കേഡുകളുമില്ലാതെ കുഴിച്ചിരുന്ന ഏകദേശം 1520 അടി ആഴമുള്ള കുഴിയില്‍ കമല്‍ വീണതാണ് അപകടകാരണം. കുഴിയില്‍ ഏകദേശം എട്ട് മണിക്കൂറോളം കമല്‍ കുടുങ്ങിക്കിടന്നതായി കണ്ടെത്തി.

അപകടം കണ്ട ചിലര്‍ കരാറുകാരനെ വിവരം അറിയിച്ചിരുന്നെങ്കിലും, ഇയാള്‍ പൊലീസിനെയോ ആംബുലന്‍സിനെയോ വിളിക്കാതെ അനാസ്ഥ കാണിച്ചുവെന്നാണ് ആരോപണം. ആവശ്യമായ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ കമലിന്റെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നു എന്നാണ് കുടുംബത്തിന്റെ വാദം. രാത്രി മുഴുവന്‍ കുടുംബം കമലിനെ തേടി വിവിധ പൊലീസ് സ്റ്റേഷനുകളായ ദാബി, വികാരി, സാഗര്‍പൂര്‍ എന്നിവിടങ്ങളില്‍ സഹായം തേടിയെങ്കിലും മതിയായ പ്രതികരണം ലഭിച്ചില്ലെന്ന് സഹോദരന്‍ കരണ്‍ പറഞ്ഞു. പൊലീസ് നടപടികളിലെ വീഴ്ചയാണ് കമലിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു.