മൈസൂരു: ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് പൂർണമായും കത്തിനശിച്ചു. നഞ്ചൻകോട് കഴിഞ്ഞ ഉടനെയായിരുന്നു സംഭവം. ബസിൽ ഉണ്ടായിരുന്ന 44 യാത്രക്കാരെയും ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടലിലൂടെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ആർക്കും പരിക്കുകളില്ല.
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. കെ.എൽ. 15 എ 2444 നമ്പർ സ്വിഫ്റ്റ് ബസാണ് തീപിടിച്ചത്. ഡ്രൈവറുടെ കാബിന് സമീപത്തുനിന്ന് കരിഞ്ഞ മണം ഉയർന്നതിനെ തുടർന്ന് ബസ് നിർത്തി പരിശോധിച്ചപ്പോള്‍ അടിഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ടു. ഉടൻ ബസ് റോഡരികിലേക്ക് ഒതുക്കി യാത്രക്കാരെ പുറത്തേക്ക് മാറ്റുകയായിരുന്നു.
ബസിലുണ്ടായിരുന്ന വെള്ളവും അഗ്നിശമന സംവിധാനവും ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചു. തുടർന്ന് യാത്രക്കാരെ മറ്റൊരു ബസിൽ കോഴിക്കോടേക്ക് യാത്ര തുടരാൻ ക്രമീകരിച്ചു. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.