tech

4ജി വരുമാനം ഉയര്‍ന്നിട്ടും ബിഎസ്എന്‍എലിന് വലിയ തിരിച്ചടി; തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം

By webdesk18

November 19, 2025

ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വീണ്ടും വന്‍ നഷ്ടത്തില്‍. തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ശക്തമാക്കുന്നത്. ക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബിഎസ്എന്‍എലിന് 1,347 കോടി രൂപ നഷ്ടമുണ്ടായി. മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു. സ്തിമൂല്യത്തിലെ ഇടിവും പ്രവര്‍ത്തനച്ചെലവും ബാധ്യതകളുടെ വര്‍ധനയും നഷ്ടം കൂടാന്‍ പ്രധാന കാരണമായി കാണുന്നു.

അതേസമയം, 4ജി സേവനങ്ങള്‍ വ്യാപകമാക്കിയതോടെ പ്രവര്‍ത്തനവരുമാനം ഉയര്‍ന്നതും ശ്രദ്ധേയമാണ്. പാദാടിസ്ഥാനത്തില്‍ 2.8%, വാര്‍ഷികാടിസ്ഥാനത്തില്‍ 6.6% ഉയര്‍ന്ന് വരുമാനം 5,166.7 കോടി രൂപയിലെത്തി. മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതാണ് ഈ നേട്ടത്തിന് പിന്നില്‍. മൊബൈല്‍ ഉപഭോക്തൃസംഖ്യയില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് ബിഎസ്എന്‍എല്‍. റിലയന്‍സ് ജിയോ: 50.6 കോടി, എയര്‍ടെല്‍: 36.4 കോടി, വോഡഫോണ്‍ഐഡിയ: 19.67 കോടി, ബിഎസ്എന്‍എല്‍: 9.23 കോടി കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ ബിഎസ്എന്‍എല്‍ 23,000 കോടി രൂപ വരുമാനം നേടിയിരുന്നു. നടപ്പുവര്‍ഷം (2025-26) 27,500 കോടി രൂപ വരുമാനമാണ് ലക്ഷ്യം.

ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 81 രൂപയില്‍ നിന്ന് 91 രൂപയായി ഉയര്‍ന്നതും കമ്പനിക്ക് ആശ്വാസമായി. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തനവരുമാനം 10.4% ഉയര്‍ന്ന് 10,193 കോടി രൂപ ആയി. നഷ്ടം മുന്‍വര്‍ഷത്തെ അതേ കാലയളവിലെ 2,952 കോടിയില്‍ നിന്ന് 2,405 കോടിയായി കുറഞ്ഞു. 18 വര്‍ഷത്തിന് ശേഷം ആദ്യമായി ബിഎസ്എന്‍എല്‍ ലാഭം രേഖപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലാണ്. ഡിസംബര്‍ പാദത്തില്‍ 262 കോടിയും ജനുവരി-മാര്‍ച്ചില്‍ 280 കോടി രൂപയും ലാഭമുണ്ടായിരുന്നു. എന്നാല്‍ പുതിയ വര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍പാദം മുതല്‍ കമ്പനി വീണ്ടും നഷ്ടത്തിന്റെ വഴിയിലേക്കാണ് മടങ്ങിയത്.