News

ജനന നിരക്ക് താഴുന്നു; ജപ്പാന്‍ ഗുരുതര പ്രതിസന്ധിയില്‍

By webdesk11

March 07, 2023

ടോക്കിയോ: ജപ്പാനിലെ ശിശു ജനന നിരക്ക് നിലവിലെ അവസ്ഥയില്‍ മുന്നോട്ടു പോയാല്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ജപ്പാന്‍ എന്നൊരു രാജ്യം തന്നെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാവുമെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിതയുടെ ഉപദേഷ്ടാവ്. കഴിഞ്ഞ വര്‍ഷം ജപ്പാനിലെ ജനന നിരക്കില്‍ റെക്കോഡ് കുറവ് രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ കഴിഞ്ഞ മാസം 28ന് അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് മസാകോ മോറി ഇക്കാര്യം അറിയിച്ചത്. ജപ്പാനില്‍ കഴിഞ്ഞ വര്‍ഷം ജനിച്ചവരുടെ എണ്ണത്തേക്കാള്‍ രണ്ടിരട്ടിയാണ് മരണ നിരക്ക് രേഖപ്പെടുത്തിയത്. 15.8 ലക്ഷം പേര്‍ കഴിഞ്ഞ വര്‍ഷം മരിച്ചപ്പോള്‍8 ലക്ഷത്തിന് താഴെ മാത്രമാണ് ജനനം രേഖപ്പെടുത്തിയത്.

2008ല്‍ 128 മില്യനിലെത്തിയ ജപ്പാന്റെ ജനസംഖ്യ നിലവില്‍ 124.6 മില്യായി കുറഞ്ഞിട്ടുണ്ട്. അതേ സമയം 65 വയസിനു മുകളിലുള്ളവരുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ധനവാണ് ജപ്പാനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ ജപ്പാനേക്കാളും ജനന നിരക്ക് കുറവാണെങ്കിലും ജപ്പാനിലാണ് ഏഷ്യയില്‍ തന്നെ ജനസംഖ്യ അതിവേഗം ചുരുങ്ങുന്നത്. ജനന നിരക്കില്‍ കാര്യമായ ഇടപെടല്‍ നടന്നില്ലെങ്കില്‍ രാജ്യത്തിന്റെ സാമൂഹിക സുരക്ഷാ സംവിധാനം തകരാന്‍ അത് കാരണമാകുമെന്നും മോറി പറയുന്നു.