ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഉന്നത സ്ഥാനങ്ങളില്‍ വന്‍ അഴിച്ചുപണി. തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ ഉന്നത പദവികളില്‍ നിയമിച്ചതാണ് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. സംസ്ഥാനത്തെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മനോജ് കുമാര്‍ അഗര്‍വാളിനെ പുതിയ ചീഫ് സെക്രട്ടറിയായും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിരീക്ഷകനായിരുന്ന സുബ്രത ഗുപ്തയെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായും നിയമിച്ചതാണ് ഇതിന് കാരണം.
അതേസമയം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിജയിപ്പിക്കാന്‍ സഹായിച്ചവര്‍ക്കുള്ള പ്രതിഫലമാണ് ഈ നിയമനങ്ങളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ‘ബി.ജെ.പി – തെരഞ്ഞെടുപ്പ് കമ്മീഷന്‍ ‘കള്ളന്മാരുടെ മാര്‍ക്കറ്റില്‍’ മോഷണം വലുതാകുമ്പോള്‍ പ്രതിഫലവും വലുതാകും’ എന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും തമ്മിലുള്ള ലജ്ജാകരമായ ഗൂഢാലോചനയാണിതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ എസ്‌ഐആര്‍ വഴി 91 ലക്ഷം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് വോട്ടവകാശ നിഷേധമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ക്ക് തന്നെ ഇപ്പോള്‍ പ്രധാന പദവികള്‍ നല്‍കിയത് തെരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.