കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്റു എന്ന വ്യക്തിത്വം ഇന്ത്യയുടെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്നതാണെന്നും ബി.ജെ.പി സര്‍ക്കാറിന് അദ്ദേഹത്തിന്റെ ഓര്‍മകള്‍ മായ്ച്ചുകളയാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നെഹ്റു പ്രധാനമന്ത്രിയായിരുന്നില്ലെങ്കില്‍ ഇന്ത്യ ഇന്ന് കാണുന്ന ജനാധിപത്യ രാജ്യമായി നിലനില്‍ക്കില്ലായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. ഒരു മലയാളം പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യങ്ങല്‍ പറഞ്ഞത്.
ജോസിപ് ബ്രോസ് ടിറ്റോക്ക് ശേഷം യുഗോസ്ലാവിയ നേരിട്ടത് പോലെ ഇന്ത്യയും പല കഷ്ണങ്ങളാകുമായിരുന്നു. ഭാഷയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കപ്പെടുമായിരുന്നു. എന്നാല്‍ നെഹ്റുവിന് ലഭിച്ച 17 വര്‍ഷങ്ങള്‍ ‘ഇന്ത്യ’ എന്ന ഏകീകൃത ആശയത്തിന് വേരുകള്‍ പടര്‍ത്താന്‍ കഴിഞ്ഞെന്നും ശശി തരൂര്‍ പറഞ്ഞു.
ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ വിദേശത്ത് വിജയം വരിക്കുമ്പോഴും, ഓരോ തവണ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തുമ്പോഴും, ആണവനിലയങ്ങളില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കുമ്പോഴും നെഹ്റുവിന്റെ പൈതൃകമാണ് തെളിയുന്നതെന്നും തരൂര്‍ പറഞ്ഞു. പേര് മാറ്റിയോ പാഠപുസ്തകങ്ങള്‍ തിരുത്തിയോ ഈ സ്വാധീനം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തുമ്പോഴും നെഹ്റുവിന്റെ ജനാധിപത്യ ബോധം ഊട്ടിയുറപ്പിക്കപ്പെടുന്നു. ഈ പൈതൃകമാണ് നിലവിലെ ‘ഭൂരിപക്ഷവാദ ദേശീയത’ക്കെതിരെയുള്ള തന്റെ പോരാട്ടത്തില്‍ പ്രധാന ആയുധമെന്നും ശശി തരൂര്‍ പറഞ്ഞു.