india

ബീഫ് കയറ്റുമതിക്കാരില്‍ നിന്ന് ബിജെപി സംഭാവന സ്വീകരിക്കുന്നു, എന്നാല്‍ ബീഫ് കഴിക്കുന്നവരെ ദേശവിരുദ്ധരാക്കി തല്ലിക്കൊല്ലും: പ്രിയങ്ക് ഖാര്‍ഗെ

By webdesk17

February 25, 2026

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരായ കമ്പനിയില്‍ നിന്ന് ബിജെപി 30 കോടി രൂപ സംഭാവന സ്വീകരിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെ. ഇന്ത്യയിലെ പ്രമുഖ മാംസ കയറ്റുമതി ഗ്രൂപ്പായ അല്ലാനസണ്‍സില്‍ നിന്നാണ് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബിജെപി പണം സ്വീകരിച്ചത്.

ബീഫ് കഴിക്കുന്നവരെ ‘ദേശവിരുദ്ധര്‍’ എന്ന് വിളിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ബിജെപി, ബീഫ് വില്‍ക്കുന്ന കമ്പനികളില്‍ നിന്ന് കോടികള്‍ വാങ്ങുന്നത് എന്ത് ധാര്‍മ്മികതയാണെന്ന് ഖാര്‍ഗെ ചോദിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബീഫ് കഴിക്കുന്നതിന്റെ പേരില്‍ സാധാരണക്കാരെ തല്ലിക്കൊല്ലുന്ന സാഹചര്യം രാജ്യത്ത് നിലലില്‍ക്കുന്നുണ്ട്. എന്നാല്‍ അതേ ബീഫ് കച്ചവടത്തിലൂടെയുണ്ടാക്കിയ പണം സ്വീകരിക്കാന്‍ ബിജെപിക്ക് മടിയില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

മോദി സര്‍ക്കാരിന് കീഴില്‍ ബീഫ് കയറ്റുമതി വര്‍ധിച്ചെന്നും മാംസ വിപണി വന്‍തോതില്‍ വികസിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദു വികാരങ്ങളില്‍ ആര്‍എസ്എസിന് യഥാര്‍ത്ഥത്തില്‍ ആശങ്കയുണ്ടെങ്കില്‍, ബിജെപി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിക്കാനും ഈ ‘ബീഫ് പണം’ തിരികെ നല്‍കാന്‍ ആവശ്യപ്പെടാനും അവര്‍ തയ്യാറാകുമോ എന്നും പ്രിയങ്ക് ഖാര്‍ഗെ വെല്ലുവിളിച്ചു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം അല്ലാനസണ്‍സ് ഗ്രൂപ്പ് ബിജെപിക്ക് 30 കോടി രൂപ സംഭാവന നല്‍കിയതായാണ് റിപ്പോര്‍ട്ട്.