india

കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ അറസ്റ്റിൽ

By webdesk14

February 21, 2026

ബംഗളൂരു: കർണാടകയിൽ കരാറുകാരനിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ അറസ്റ്റിൽ. ഗഡക് ജില്ലയിലെ ശിരഹട്ടി മണ്ഡലം ബിജെപി എംഎൽഎ ഡോ. ചന്ദ്രു ലമാനിയെയും രണ്ട് പേഴ്‌സണൽ സഹായികളെയുമാണ് ലോകായുക്ത ഉദ്യോഗസ്ഥർ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാറുകാരനിൽ നിന്ന് ലമാനി 11 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ലോകായുക്ത പൊലീസ് അറിയിച്ചു.

ഗഡഗ് താലൂക്കിൽ ചിഞ്ചാലി ഗ്രാമത്തിലെ ക്ലാസ് – ഒന്ന് കരാറുകാരൻ വിജയ് പൂജാർ ലോകായുക്ത പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഫെബ്രുവരി 21 ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് ലക്ഷ്‌മേഹ്‌വാർ പട്ടണത്തിലെ ബാലാജി ആശുപത്രിയിൽ വെച്ച് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബിജെപി എംഎൽഎയെയും അദ്ദേഹത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റുമാരായ മഞ്ജുനാഥ് വാൽമീകിയും ഗുരു നായക്കും ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. ലോകായുക്ത റെയ്ഡിനിടെ, ഗുരു നായക് 50,000 രൂപ അടങ്ങിയ കവർ ആശുപത്രിക്ക് പിന്നിലുള്ള സ്വകാര്യ സ്‌കൂളിന്റെ കോമ്പൗണ്ടിലേക്ക് എറിഞ്ഞു. ആശുപത്രിയിൽ നിന്ന് കണ്ടെത്തിയ 4.50 ലക്ഷം രൂപക്കൊപ്പം ലോകായുക്ത പൊലീസ് ആ തുകയും പിടിച്ചെടുത്തു.

ലോകായുക്ത എസ്പി സിദ്ധലിംഗപ്പയുടെ നേതൃത്വത്തിൽ ഗഡഗ് ലോകായുക്ത ഡിവൈഎസ്പി വിജയ് ബിരാദാർ, ഇൻസ്പെക്ടർ പരമേഷ് കവടഗി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.