Connect with us

india

ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ മുന്‍ ബി.ജെ.പി എം.എല്‍.എയുടെ വീട്ടില്‍ നിന്ന് പണത്തിന് പുറമെ കണ്ടെത്തിയത് മുതലകളെയും

സ്വർണം, കോടിക്കണക്കിന് പണം, ബിനാമി ഇറക്കുമതി ചെയ്ത കാറുകൾ എന്നിവ കൂടാതെ ഹർവൻഷ് സിങ് റാത്തോഡിന്റെ വീട്ടിലെ കുളത്തിൽനിന്ന് മൂന്ന് മുതലകളെയും ഉരഗ വർഗത്തിൽപ്പെട്ട മറ്റു ജീവികളെയും അവർ കണ്ടെത്തി.

Published

on

മധ്യപ്രദേശിലെ മുൻ ബി.ജെ.പി എം.എൽ.എയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ആദായനികുതി ഉദ്യോഗസ്ഥർ പതിവില്ലാത്ത കാഴ്ച കണ്ട് ഒന്നമ്പരന്നു. സ്വർണം, കോടിക്കണക്കിന് പണം, ബിനാമി ഇറക്കുമതി ചെയ്ത കാറുകൾ എന്നിവ കൂടാതെ ഹർവൻഷ് സിങ് റാത്തോഡിന്റെ വീട്ടിലെ കുളത്തിൽനിന്ന് മൂന്ന് മുതലകളെയും ഉരഗ വർഗത്തിൽപ്പെട്ട മറ്റു ജീവികളെയും അവർ കണ്ടെത്തി.

തുടർന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി ജീവികളെ രക്ഷപ്പെടുത്തി. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തതായി മധ്യപ്രദേശ് ഫോറസ്റ്റ് ഫോഴ്സ് മേധാവി അസീം ശ്രീവാസ്തവ അറിയിച്ചു. മുതലകളുടെ ആരോഗ്യനില പരിശോധിച്ചുവരികയാണ്. ഇവയെക്കുറിച്ച് കോടതിയെ അറിയിച്ചതായും നടപടികളുമായി മുന്നോട്ടുപോകുമെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് റാത്തോഡിന്റെയും മുൻ കൗൺസിലർ രാജേഷ് കേശർവാണിയുടെയും സാഗറിലെ വീടുകളിൽ ആദായനികുതി വകുപ്പ് ഞായറാഴ്ച മുതൽ റെയ്ഡ് നടത്തിവരികയാണ്. റെയ്ഡിൽ 155 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

റാത്തോഡിനൊപ്പം ബീഡിക്കച്ചവടം നടത്തിയിരുന്ന കേശർവാണി മാത്രം 140 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. കോടിക്കണക്കിന് മൂല്യം വരു​ന്ന സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിവക്കു പുറമെ മൂന്നു കോടി രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

കേശർവാണിയുടെ വീട്ടിൽനിന്ന് കുടുംബത്തിലെ ഒരു അംഗത്തിനും കീഴിൽ രജിസ്റ്റർ ചെയ്യാത്ത ബിനാമി ഇറക്കുമതി നടത്തിയ നിരവധി കാറുകളും ഉദ്യോഗസ്ഥർ കണ്ടെത്തി. ആദായനികുതി വകുപ്പ് ഗതാഗത വകുപ്പിൽനിന്ന് കാറുകളെക്കുറിച്ചുള്ള വിവരങ്ങൾ തേടുകയും ഈ കാറുകൾ എങ്ങനെ സ്വന്തമാക്കിയെന്ന അന്വേഷണവും നടത്തിവരികയാണ്.

india

യുപിയില്‍ ഹോളി ദിനത്തില്‍ സ്വകാര്യ സര്‍വകലാശാലയുടെ മൈതാനത്ത് നിസ്‌കരിച്ച വിദ്യാര്‍ഥി അറസ്റ്റില്‍

പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥിയുടെ അറസ്റ്റ്

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ സ്വകാര്യ സര്‍വകലാശാലയുടെ മൈതാനത്ത് ഹോളി ദിനത്തില്‍ നിസ്‌കരിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. ഖാലിദ് പ്രധാന്‍ എന്ന വിദ്യാര്‍ഥിയെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു വിദ്യാര്‍ഥിയുടെ അറസ്റ്റ്. സ്വകാര്യ സര്‍വകലാശാലയായ ഐഐഎംടിയുടെ മൈതാനത്ത് ഹോളി ദിനത്തില്‍ വിദ്യാര്‍ഥി നിസ്‌കരിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയെയും മൂന്ന് സുരക്ഷാ ജീവനക്കാരെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

കാര്‍ത്തിക് ഹിന്ദു എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഗംഗാ നഗര്‍ എസ്എച്ച്ഒ പറഞ്ഞു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 299 ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പൊതുസ്ഥലത്ത് നിസ്‌കരിക്കുകയും അതിന്റെ വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തതെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായി സര്‍വകലാശാല വക്താവ് പറഞ്ഞു.

Continue Reading

india

ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മാതാവിന്റെ രൂപം തകർത്തു, സംഭവം ഡല്‍ഹിയില്‍

സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്.

Published

on

ഡൽഹി മയൂർ വിഹാറിലെ ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം. മാതാവിന്റെ പ്രതിമ തകർത്തു. സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്. ബൈക്കിൽ എത്തിയ ആൾ രൂപക്കൂടിനു നേരെ ഇഷ്ടിക എറിയുകയായിരുന്നു.

ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ആക്രമണത്തിൽ രൂപക്കൂടിന്റെ ചില്ലും തകർന്നു. ഉള്ളിലിരുന്ന മാതാവിന്റെ പ്രതിമ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കിലെത്തിയ ആളെക്കുറിച്ച് കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാൽ പള്ളിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പരാതി പൊലീസിന് ലഭിച്ചിട്ടില്ല. ഇപ്പോൾ പരാതി നൽകുന്നില്ലെന്നാണ് പള്ളി അധികൃതർ പറയുന്നത്. അക്രമി ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും എന്നാൽ ആരാണെന്ന് അറിയില്ലെന്നുമാണ് ചർച്ചിന് സമീപത്തെ കച്ചവടക്കാർ പറയുന്നത്.

ഇവരിൽനിന്നും സമീപവീടുകളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. മലയാളികൾ താമസിക്കുന്ന മയൂർ വികാസിൽ സിറോ മലബാർ സഭയുടെ കീഴിലുള്ളതാണ് ആക്രമണത്തിന് ഇരയായ ചർച്ച്. ഉത്തരേന്ത്യയുടെ വിവിധഭാ​ഗങ്ങളിൽ നിരവധി ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെ മുമ്പും ആക്രമണങ്ങൾ നടന്നിട്ടുണ്ട്.

Continue Reading

india

ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ച സംഭവം: മഹാരാഷ്ട്രയിൽ യുവാക്കൾക്കെതിരെ കേസ്

മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

Published

on

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. ഹോളി ദിനത്തിലെ പ്രാദേശിക ആഘോഷത്തിനിടെയാണ് ഒരുകൂട്ടം യുവാക്കൾ പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

ധോപേശ്വർ ക്ഷേത്രത്തിലെ പ്രത്യേക ആചാരത്തിന്റെ ഭാഗമായാണ് ഹോളി ദിനത്തിൽ ഷിംഗ എന്ന ആഘോഷം നടത്തിവരുന്നത്. കൊങ്കണി വിഭാഗങ്ങൾക്കിടയിൽ വ്യാപകമായ ആഘോഷത്തിൽ അമ്പലത്തിലേക്ക് മരക്കൊമ്പുമായി പോകുന്ന ഘോഷയാത്രകളാണ് പ്രധാന പരിപാടി.

അതുനടക്കുന്നതിനിടെയാണ്, ഒരുകൂട്ടം ചെറുപ്പക്കാർ സമീപത്തുള്ള പള്ളിയുടെ ഗേറ്റിലേക്ക് മരക്കൊമ്പ് കൊണ്ട് പലതവണ ഇടിച്ചത്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് ഗേറ്റിൽ ഇടിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊങ്കൺ മേഖലയിലെ ആചാരത്തിനിടെ ഇത്തരമൊരു സംഭവം ഞെട്ടിച്ചുവെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. പള്ളിയുടെ ഗേറ്റ് പൂട്ടിയിരുന്നില്ല. എന്നിട്ടും അവർ പലതവണ മരക്കൊമ്പ് ഉപയോഗിച്ച് ഇടിക്കുകയായിരുന്നുവെന്നും പ്രദേശവാസി പറയുന്നു. യുവാക്കൾ മദ്യം കഴിച്ചിരുന്നുവെന്ന് രത്‌നഗിരി എസ് പി ധനഞ്ജയ് കുൽക്കർണി പറഞ്ഞു. അവർക്കെതിരെ മഹാരാഷ്ട്ര പൊലീസ് ആക്ടിലെ 135-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പള്ളിക്കെതിരായ ആക്രമണം ആസൂത്രിയതമല്ലന്നാണ് പ്രാഥമിക നിഗമനം. ചിലർ ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. അത്തരക്കാരെക്കുറിച്ച് അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Continue Reading

Trending