More

ബി.ജെ.പി പ്രവര്‍ത്തകരെ നിലക്കു നിര്‍ത്തിയ പോലീസുദ്യോഗസ്ഥയ്ക്കടക്കം യു.പി യില്‍ കൂട്ട സ്ഥല മാറ്റം

By chandrika

July 02, 2017

  ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 234 പോലീസുദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റത്തിന് ഉത്തരവിട്ടു. ബുലന്ദശറില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ അക്രമത്തിനെതിരില്‍ നടപടിയെടുക്കുകയും അഞ്ച് പേരെ ജയിലിലടക്കുകയും ചെയ്ത മുതിര്‍ന്ന പോലീസുദ്യോഗസ്ഥ ശ്രേഷ്ഠ ഠാക്കൂറും സ്ഥലമാറ്റ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരില്‍ നടപടിയെടുത്ത സംഭവമാണ് കൂട്ട സ്ഥലമാറ്റത്തിന് പിന്നിലെ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

‘ഞങ്ങള്‍ ഉന്നത തലങ്ങളില്‍ ആ പോലീസ് ഉദ്യോഗസ്ഥക്കെതിരില്‍ പരാതിപ്പെട്ടിട്ടണ്ട്. അവര്‍ക്ക് പൊതുജനങ്ങളോട് പെരുമാറാന്‍ അറിയില്ലെന്നാണ് ഞങ്ങള്‍ പാര്‍ട്ടി നേതാക്കളോട് പരാതിപ്പെട്ടത്’ ഹിമാന്‍ശു മീത്തല്‍ പറഞ്ഞു. ബുലാന്ദശറിലെ ബി.ജെ.പി പ്രസിഡണ്ടാണ് അദ്ദേഹം.

പ്രമോദ് ലോധി എന്ന പ്രാദേശിക പ്രവര്‍ത്തകന്‍ വാഹനം ഓടിക്കുമ്പോള്‍ കരുതേണ്ട രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ പിഴ ഈടാക്കിയതിനെതിരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ശക്തമായ നടപടിയെടുത്ത് മാധ്യമ ശ്രദ്ധ നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥയായിരുന്നു ഠാക്കൂര്‍.