india

കശ്മീരില്‍ ബിജെപിയുടെ തന്ത്രം പാളി; കോണ്‍ഗ്രസ് വിജയത്തിളക്കത്തില്‍

By webdesk17

October 08, 2024

ജമ്മു കശ്മീരില്‍ ബി.ജെ.പിയുടെ തന്ത്രം പാളി. ജമ്മു കശ്മീരില്‍ ഒരിക്കല്‍കൂടി ഭരണം പിടിക്കാമെന്ന ബിജെപിയുടെ പ്രതീക്ഷ പൊലിഞ്ഞു. ജമ്മു കശ്മീരിനെ വിഭജിക്കാന്‍ എടുത്ത ബിജെപിയുടെ നിലപാടിനെതിരെ ജനങ്ങള്‍ വിധിയെഴുതി. കോണ്‍ഗ്രസിന് പ്രവചനങ്ങള്‍ മറികടന്ന വിജയം നേടാനായി എന്നതാണ് ജനങ്ങള്‍ നല്‍കിയ വിധി. തൂക്കുസഭ പ്രവചിച്ച അഭിപ്രായസര്‍വേ ഫലങ്ങളെ കടത്തിവെട്ടുന്ന പ്രകടനം കോണ്‍ഗ്രസ് കാഴ്ചവെച്ചപ്പോള്‍ 90 അംഗ നിയമസഭയില്‍ 48 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്തത്്. ബിജെപി 29 സീറ്റുകള്‍ നേടിയപ്പോള്‍, പിഡിപിക്ക് വെറും 4 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യാനായത്.

പത്ത് കൊല്ലത്തെ ഇടവേളയ്ക്കുശേഷമാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനെ വളരെ പ്രാധാന്യത്തോടെയാണ് രാജ്യം ഉറ്റുനോക്കിയത്. കശ്മീരില്‍ സംഘടനാ സംവിധാനത്തിന്റെ കരുത്തില്‍ എല്ലാ തന്ത്രങ്ങളും പുറത്തെടുത്താണ് കോണ്‍ഗ്രസ്് തിരഞ്ഞെടുപ്പിലിറങ്ങിയത്. സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റിയ വിഷയത്തില്‍ ബി.ജെ.പിയും പ്രാദേശിക പാര്‍ട്ടികളും തമ്മില്‍ ശക്തമായ അഭിപ്രായവ്യത്യാസങ്ങളും നിലനിന്നിരുന്നു. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞുവെന്നുള്ളത് ജമ്മു കാശ്മീര്‍ ജനതയുടെ ജനവിധിയായാണ് കാണാന്‍ ആകുന്നത്.