kerala

കള്ളപ്പണനിക്ഷേപം: മലയാളി ചാര്‍ട്ടേഡ്അക്കൗണ്ടന്റിനെയും കുടുംബത്തിനെയും ഇ.ഡി വിമാനത്താവളത്തില്‍ തടഞ്ഞു

By webdesk15

July 26, 2023

ശതകോടികളുടെ പാനമ കള്ളപ്പണ നിക്ഷേപത്തില്‍ പങ്കുണ്ടെന്ന ആരോപണം നേരിടുന്ന മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജോര്‍ജ് മാത്യുവിനെയും കുടുംബത്തിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിമാനത്താവളത്തിൽ തടഞ്ഞു.നാട്ടിലെത്തി ദുബായിലേക്ക് മടങ്ങാന്‍ ശ്രമിക്കവേ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞ് മടക്കിയയച്ചു.ഇ.ഡി. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് നടപടി. ജോര്‍ജ് മാത്യുവിന്റെ മകന്‍ അഭിഷേകിനെ ഇ.ഡി. ചൊവ്വാഴ്ച കൊച്ചിയില്‍ ചോദ്യം ചെയ്തിരുന്നു.

2016-ലാണ് രാജ്യത്തെ സിനിമാരംഗത്തെ പ്രമുഖരുടേത് അടക്കമുള്ള കള്ളപ്പണ നിക്ഷേപങ്ങളെ കുറിച്ചുള്ള പാനമ പേപ്പര്‍ പുറത്തുവരുന്നത്.2022 ഏപ്രിലില്‍ ജോര്‍ജ് മാത്യുവുമായി ബന്ധപ്പെട്ട കൊച്ചിയിലെ ചില സ്ഥാപനങ്ങളിലും വീടുകളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.ഇ.ഡി. നിരവധി തവണ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചുവെങ്കിലും ഇവര്‍ ഹാജരായില്ല. തുടര്‍ന്ന് 15 ദിവസം മുന്‍പാണ് കുടുംബത്തെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഇവരെത്തിയെതെന്നാണ് വിവരം.ജോര്‍ജ് മാത്യുവിന്റെ അക്കൗണ്ടുകള്‍ വഴിയാണ് കള്ളപ്പണം പാനമയിലേക്ക് പോയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.