Connect with us

Sports

ബ്ലാസ്‌റ്റേഴ്‌സിന് ഇനി പുതിയ തട്ടകം; ഹോം മത്സരങ്ങള്‍ക്ക് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം വേദിയാകും

ഫെബ്രുവരി 14നാണ് പുതിയ ഐ.എസ്.എല്‍ സീസണിന് കിക്കോഫ്.

Published

on

കോഴിക്കോട്:  പുതിയ ഐ.എസ്.എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ക്ക് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം വേദിയാകും. ഏഴു മത്സരങ്ങളാണ് കോഴിക്കോട് നടക്കുക. ഇതുസംബന്ധിച്ച് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും കേരള ഫുട്ബാള്‍ അസോസിയേഷനും (കെ.എഫ്.എ) ധാരണയിലെത്തി. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ നവീകരണ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ ഇത്തവണ കോഴിക്കോട്ടേക്ക് മാറ്റുന്നത്.

ഫെബ്രുവരി 14നാണ് പുതിയ ഐ.എസ്.എല്‍ സീസണിന് കിക്കോഫ്. ഫെബ്രുവരി അവസാനമായിരിക്കും കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ മത്സരം നടക്കുക. മഞ്ചേരി പയ്യനാട് സ്റ്റേഡിയവും പരിഗണിച്ചിരുന്നെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങളാണ് കോഴിക്കോടിന് അനുകൂലമായത്. കഴിഞ്ഞദിവസം ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ സൂപ്പര്‍ ലീഗ് കേരള സീസണില്‍ കോഴിക്കോട് സ്റ്റേഡിയത്തിലേക്ക് ആയിരങ്ങളാണ് കളി കാണാനെത്തിയത്. ഈ ആരാധക പിന്തുണയും ആവേശവും പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനും കരുത്താകുമെന്ന കണക്കുകൂട്ടലിലാണ് മാനേജ്‌മെന്റ്. ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരത്തിന് കൊച്ചിക്കു പുറമെ, കേരളത്തിലെ മറ്റൊരു നഗരം വേദിയാകുന്നത്.

ഡിസംബറില്‍ നടന്ന സൂപ്പര്‍ക്രോസ് റേസിങ് ലീഗിനെ തുടര്‍ന്ന് കോഴിക്കോട് സ്റ്റേഡിയത്തിലെ പുല്ലുകള്‍ നശിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍, പുല്‍മൈതാനം പഴയപടിയാക്കി, നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കി സ്റ്റേഡിയം ഫെബ്രുവരി പകുതിയോടെ കൈമാറാമെന്ന് സംഘാടകര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവില്‍ ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിയുടെയും സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്.സിയുടെയും ഹോംഗ്രൗണ്ടാണ് കോഴിക്കോട് സ്റ്റേഡിയം.

News

മൊറോക്കോയെ കീഴടക്കി സെനഗലിന് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം

എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ പെപേ ഗൂയേ നേടിയ ഏക ഗോളാണ് സെനഗലിന് കിരീടം സമ്മാനിച്ചത്.

Published

on

മൊറോക്കോ: ആതിഥേയരായ മൊറോക്കോയെ ഫൈനലില്‍ തോല്‍പ്പിച്ച് ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ സെനഗല്‍ ചാമ്പ്യന്മാരായി. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ പെപേ ഗൂയേ നേടിയ ഏക ഗോളാണ് സെനഗലിന് കിരീടം സമ്മാനിച്ചത്.

നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഫൈനലില്‍, കളി അവസാനിക്കാനിരിക്കെ മൊറോക്കോക്ക് ലഭിച്ച പെനല്‍റ്റി റയല്‍ മഡ്രിഡ് താരം ബ്രാഹിം ഡയസ് പാഴാക്കിയതാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്. ഇതോടെ അമ്പത് വര്‍ഷമായി കാത്തിരുന്ന കിരീട സ്വപ്നം സ്വന്തം മണ്ണില്‍ തന്നെ മൊറോക്കോയ്ക്ക് കണ്ണീരായി.

114-ാം മിനിറ്റിലാണ് മൊറോക്കോക്ക് പെനല്‍റ്റി ലഭിച്ചത്. എല്‍ ഹാജി മാലിക് ദിയൂഫ് ബോക്‌സിനുള്ളില്‍ ബ്രാഹിം ഡയസിനെ വീഴ്ത്തിയതിനെ തുടര്‍ന്ന് നീണ്ട വാര്‍ പരിശോധനയ്ക്കും സെനഗലിന്റെ കളി ബഹിഷ്‌കരണ നീക്കത്തിനും ശേഷമാണ് റഫറി പെനല്‍റ്റി വിധിച്ചത്. പെനല്‍റ്റി അനുവദിച്ചതോടെ സെനഗല്‍ കോച്ച് പെപേ തിയാവ് താരങ്ങളോട് ഡ്രസിങ് റൂമിലേക്ക് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും സാദിയോ മാനേ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ഇടപെട്ടതോടെ കളി തുടര്‍ന്നു.

ആദ്യ കിരീടത്തിന്റെ സ്വപ്നവുമായി പെനല്‍റ്റി എടുക്കാന്‍ എത്തിയ ബ്രാഹിം ഡയസ് പനേങ്ക ശൈലിയില്‍ ശ്രമിച്ച കിക്ക് സെനഗല്‍ ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡി അനായാസം പിടിച്ചെടുത്തു.

തുടര്‍ന്ന് എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയുടെ നാലാം മിനിറ്റില്‍ തന്നെ പെപേ ഗൂയേ സെനഗലിന് നിര്‍ണായക ഗോള്‍ നേടി. പിന്നീട് തിരിച്ചടിക്കാന്‍ മൊറോക്കോ ശക്തമായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ തുടര്‍ച്ചയായ രണ്ടാം ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടമാണ് സെനഗല്‍ സ്വന്തമാക്കിയത്.

Continue Reading

News

അഥർവ തൈഡെയുടെ സെഞ്ച്വറി; വിദർഭയ്ക്ക് വിജയ് ഹസാരെ ട്രോഫിയിൽ കന്നി കിരീടം

ഫൈനലിൽ സൗരാഷ്ട്രയെ 38 റൺസിന് തോൽപിച്ചാണ് വിദർഭ കന്നി കിരീടം ഉയർത്തിയത്

Published

on

ബംഗളൂരു: അഥർവ തൈഡെയുടെ തകർപ്പൻ സെഞ്ച്വറി മികവിൽ വിദർഭ വിജയ് ഹസാരെ ട്രോഫിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി. ഫൈനലിൽ സൗരാഷ്ട്രയെ 38 റൺസിന് തോൽപിച്ചാണ് വിദർഭ കന്നി കിരീടം ഉയർത്തിയത്. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിലായിരുന്നു കലാശപ്പോര്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിദർഭക്ക് അഥർവ തൈഡെയും അമൻ മൊഖാഡെയും ചേർന്ന് മികച്ച തുടക്കം നൽകി. 80 റൺസെടുത്ത മൊഖാഡെ പുറത്തായതിന് ശേഷം, തൈഡെയും യാഷ് റാത്തോഡും ചേർന്ന് സ്കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 213ലേക്ക് ഉയർത്തി. 97 പന്തിൽ നിന്ന് 15 ബൗണ്ടറിയും മൂന്ന് സിക്സറുകളും അടക്കം തകർപ്പൻ പ്രകടനമാണ് അഥർവ തൈഡെ പുറത്തെടുത്തത്. സെഞ്ച്വറി നേടിയ തൈഡെയുടെ നേതൃത്വത്തിൽ 50 ഓവർ പൂർത്തിയാകുമ്പോൾ വിദർഭ എട്ട് വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് നേടി.

318 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്രയ്ക്ക് തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. അവരുടെ പ്രധാന ബാറ്റർമാരായ ഹാർവിക് ദേശായിയും വിശ്വരാജ് സിങ് ജഡേജയും പവർപ്ലേയിൽ പുറത്തായി. പിന്നാലെ സമർ ഗജ്ജറും മടങ്ങിയതോടെ സൗരാഷ്ട്ര ബുദ്ധിമുട്ടിലായി. പ്രേരക് മങ്കാദും ചിരാഗ് ജാനിയും ശക്തമായി പൊരുതിയെങ്കിലും, അവസാനത്തിൽ സൗരാഷ്ട്ര 279 റൺസിന് ഓൾ ഔട്ടായി.

Continue Reading

News

മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി; പരമ്പര ന്യൂസിലാൻഡിന്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 337 റൺസ് നേടി

Published

on

ഇൻഡോറിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യയെ 41 റൺസിന് തോൽപ്പിച്ച് ന്യൂസിലാൻഡ് പരമ്പര സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് കിവികളുടെ കൈവശമായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 337 റൺസ് നേടി. സെഞ്ച്വറിയടിച്ച ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെയും മികച്ച ബാറ്റിങ് പ്രകടനമാണ് കിവികൾക്ക് വൻ സ്കോർ നേടാൻ സഹായകമായത്.

338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 296 റൺസിന് എല്ലാവരും പുറത്തായി. സെഞ്ച്വറിയുമായി വിരാട് കോഹ്ലി ഇന്ത്യക്ക് വേണ്ടി ശക്തമായി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല. മറ്റ് ബാറ്റർമാർക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാതിരുന്നതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായത്.

ഇതോടെ പരമ്പര വിജയത്തോടെ ആത്മവിശ്വാസം നേടിയ ന്യൂസിലാൻഡ് ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരക്ക് വിജയകരമായ സമാപനം കുറിച്ചു.

Continue Reading

Trending