Connect with us

Video Stories

ശിശിരത്തിന്റെ അവസാനം തളിര്‍ത്ത കഥകള്‍

Published

on

 

കെ.എം. അബ്ദുല്‍ ഗഫൂര്‍
ഫോട്ടോ: ശിഹാബ് വാലാസി

 

എഴുത്തുജീവിതത്തില്‍ നാല് പതിറ്റാണ്ട് പിന്നിട്ടു. കഥ, നോവല്‍, യാത്രാനുഭവങ്ങള്‍, സാഹിത്യവിമര്‍ശനം എന്നിങ്ങനെ വിവിധ ശാഖകളില്‍ വേറിട്ടൊരു കാഴ്ചപ്പാടും സൗന്ദര്യബോധവുമാണ്
സുരേന്ദ്രന്‍ അടയാളപ്പെടുത്തുന്നത്. നാല്‍പതു വര്‍ഷത്തെ സാഹിത്യാനുഭവങ്ങള്‍ അദ്ദേഹം പങ്കുവെയ്ക്കുന്നു.

 

 

‘ഉള്ളില്‍ പൊറുതികിട്ടാതെ പുറത്തുചാടിയ വാക്കുകള്‍ക്ക് നാല്‍പ്പത് തികഞ്ഞു.” പി. സുരേന്ദ്രന്‍ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ തന്റെ ആദ്യ കഥ അച്ചടിച്ചുവന്ന അതേ സന്തോഷത്തോടുകൂടി പറയാന്‍ തുടങ്ങി. 1978-ല്‍ വട്ടംകുളം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന കയ്യെഴുത്ത് മാസികയില്‍ ‘തോക്ക്’ എന്ന പേരിലെഴുതിയ ആ കഥയെ കുറിച്ച് പറഞ്ഞ് തുടങ്ങുമ്പോള്‍ ഒരു തുടക്കക്കാരന്റെ പുതുക്കമുണ്ട് സുരേന്ദ്രന്റെ വാക്കിലും ഭാവത്തിലും.
കഥാകൃത്ത്, നോവലിസ്റ്റ്, കലാവിമര്‍ശകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, ആക്ടിവിസ്റ്റ്… പല വ്യക്തിത്വങ്ങള്‍ കഥാകാരന്റെ ഉള്ളില്‍ തിക്കിത്തിരക്കി ഇരിക്കുന്നു.
****
മലപ്പുറത്തിനടുത്ത് പാപ്പിനിപ്പാറയിലെ അമ്മ വീട്ടില്‍ നിന്നും വട്ടംകുളത്തെ അച്ഛന്റെ വീട്ടിലെത്തിയ സുരേന്ദ്രന്‍ പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍ സ്‌കൂളിലാണ് ചേര്‍ന്നത്.
”എം.ടി.യും അക്കിത്തവുമൊക്കെ പഠിച്ച സ്‌കൂളാണ് കുട്ടികളെ ഇത്.” ആദ്യ ക്ലാസിലെത്തിയ ശിവശങ്കരന്‍ മാസ്റ്റര്‍ പറഞ്ഞത് ഓര്‍ത്തെടുക്കുന്നു. എന്നിട്ടും ഉള്ളില്‍ കഥ തിങ്ങിയ കുട്ടിയെ കണ്ടെത്താന്‍ ആ സ്‌കൂളിനായില്ല എന്ന് പരിഭവം. ഒരു ശരാശരിക്കാരനായി സ്‌കൂള്‍ വിട്ട് പഠനം തുടരാനാവാതെ തൊഴില്‍ തേടി മൈസൂരിലേക്ക.് ചരിത്രമന്വേഷിച്ചു വരുന്ന സായിപ്പന്‍മാര്‍ക്ക് ഭക്ഷണം വിളമ്പുന്ന തൊഴിലിനിടയില്‍ കഥയെഴുത്ത്. ഇടക്ക് നാട്ടിലെത്തിയപ്പോഴാണ് ഒരു കഥയുമായി വള്ളത്തോള്‍ കോളജിന് കീഴില്‍ നടക്കുന്ന സാഹിത്യവേദിയില്‍ വായിക്കാന്‍ പോകുന്നത്. സദസ്സില്‍ ഡോ. ചാത്തനാത്ത് അച്യുതനുണ്ണി ഉണ്ടായിരുന്നു. കഥയെക്കുറിച്ച് ഗംഭീര അഭിപ്രായം പറഞ്ഞു. എന്താ ചെയ്യുന്നത് എന്ന് ചോദിച്ചു. മൈസൂരിലേക്ക് തിരിച്ച് പോകരുത് എന്നു പറഞ്ഞു. അവര്‍ തുടങ്ങിയ പാരലല്‍ കോളജില്‍ നിര്‍ബന്ധിച്ച് പ്രീഡിഗ്രിക്ക് ചേര്‍ത്തു.
‘ഒരു ശിശിരത്തിന്റെ അവസാനം’ എന്ന കഥ അങ്ങനെ ഒരു വസന്തത്തിന്റെ തുടക്കമാവുകയായിരുന്നു. എഴുത്തും ജീവിതവും വളര്‍ന്നത് അവിടെ നിന്നാണ്. ഡോ. എ. ബാലകൃഷ്ണന്‍ വാര്യരെ പോലുള്ള മികച്ച അദ്ധ്യാപകരുടെ ശിഷ്യത്വം നല്ല മാര്‍ക്കോടെ പ്രീഡിഗ്രി പാസ്സാവാന്‍ സാധിച്ചു.
അവിടെ വെച്ച് കുങ്കുമത്തിന്റെ വിദ്യാര്‍ത്ഥി പതിപ്പില്‍ വെയ്റ്റിംങ്‌ഷെഡ് എന്ന കഥ അച്ചടിച്ചുവന്നു. അപ്പോഴേക്കും അകത്ത് ഒരു രാഷ്ട്രീയം മുളപൊട്ടുന്നുണ്ടായിരുന്നു. ചുറ്റും പെയ്യുന്ന മഴയില്‍ നിന്ന് കയറി നില്‍ക്കാനായില്ല. അന്നത്തെ നക്‌സല്‍ മനസ്സാണ് ആക്ടിവിസത്തിന്റെ ആദ്യ പ്രേരണയായത്. നടവരമ്പ് കേസില്‍ സച്ചിദാനന്ദനെ അറസ്റ്റ് ചെയ്തപ്പോള്‍ പ്രതിഷേധ യോഗം നടത്തി. പിന്നെ കുറച്ചുകാലം ജനകീയ സാംസ്‌കാരിക സംഘത്തോടൊപ്പം.
****
1981-ല്‍ ആനക്കര ഗവണ്‍മെന്റ് ടി.ടി.ഐ.യില്‍ വിദ്യാര്‍ത്ഥിയായിരിക്കെ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ ഒന്നാം സമ്മാനം. ജ്വരബാധ എന്ന ആ കഥയ്ക്ക് കിട്ടിയ പ്രതിഫലമായ 350 രൂപകൊണ്ട് അച്ഛനുണ്ടാക്കിത്തന്ന ഷെല്‍ഫിലാണ് പിന്നീട് പുസ്തകങ്ങളെല്ലാം നിറച്ചത്.
ജീവിതം തളിര്‍ത്തതിന് കാരണമായ ശിശിരത്തിന്റെ അവസാനം എന്ന കഥ തൊട്ടടുത്ത വര്‍ഷം ചന്ദ്രിക ആഴ്ചപ്പതിപ്പിലും അച്ചടിച്ചു വന്നു. പിന്നെ ഒന്നിനെയും കാത്ത് നില്‍ക്കാനായില്ല.
****
”സുരേന്ദ്രന്‍ തന്റെ കാലത്തോട് സംസാരിക്കുന്നു. ഈജിപ്ഷ്യന്‍ മമ്മികളെ പോലെ എന്നോ വരാനിടയുള്ള പ്രാണനുവേണ്ടി കാത്തിരിക്കുന്നില്ല. ആളുകള്‍ അവരുടെ കഥയെവിടെ കവിതയെവിടെ എന്ന് അന്വേഷിച്ചു നടക്കുകയാണ്. സുരേന്ദ്രന്റെ കഥകളില്‍ അവര്‍ക്ക് അവരുടെ ചരിത്രവും വര്‍ത്തമാനവും വായിക്കാം.”
‘ചെ’ എന്ന പി. സുരേന്ദ്രന്റെ കഥാപുസ്തകത്തിന്റെ ആമുഖത്തില്‍ പ്രൊഫ. എം.എന്‍. വിജയന്‍ കുറിച്ച വാക്കുകളാണിത്.
ഇരുമ്പുഴി പാപ്പിനിപ്പാറയിലെ വീട്ടില്‍ കുടുംബ പുരാവൃത്തങ്ങള്‍ അമ്മ പറയുന്നത് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കഥ പറയാനുള്ള ജീന്‍ എന്നിലൊളിപ്പിച്ചുവെച്ചത് അമ്മയാണെന്ന് ഉറപ്പാണ്. എന്റെ പാരിസ്ഥിതിക അവബോധത്തെ വളര്‍ത്തിയതും അവിടത്തെ കാര്‍ഷിക രീതിയാണ്. ഏറനാടന്‍ മാപ്പിളയുടെ ആത്മധൈര്യം കണ്ട് വളര്‍ന്ന ബാല്യം പോരാട്ടങ്ങള്‍ക്ക് ബലം തന്നു. അവരുടെ കാരിരുമ്പിന്റെ കരുത്തുള്ള ശരീരത്തിനുള്ളിലെ നിഷ്‌ക്കളങ്ക ഹൃദയത്തിനകത്തു നിന്നും ഊര്‍ന്നിറങ്ങിയ സ്‌നേഹമാണ് ഉള്ളിലെ മതേതര ബോധത്തെ ഉണ്ടാക്കിയെടുത്തത്. പാലക്കാടന്‍ ഗ്രാമത്തിനടുത്തേക്ക് പറിച്ചുനട്ടപ്പോള്‍ കൂട്ടിന് കരുതിയത് ഇതൊക്കെയാണ്. സുരേന്ദ്രന്‍ പറയുന്നു.
****
”കുഞ്ഞാമിന ഓത്തുപള്ളിയില്‍ എണീറ്റ് നില്‍ക്കുകയാണ്. മൊല്ലാക്ക അവളുടെ അടുത്ത് ചെന്നു നിന്നു. അവള്‍ മയിലുകളുടെ കഥ പറഞ്ഞില്ല. ഇപ്പോള്‍ തല്ലുവീഴുമെന്ന് കുട്ടികള്‍ നിശ്ചയിച്ചു. മൊല്ലാക്ക ഒന്നും ചെയ്തില്ല. അയാള്‍ എന്തോ ഓര്‍ത്തുപോവുകയായിരുന്നു.” (ഖസാക്കിന്റെ ഇതിഹാസം-ഒ.വി. വിജയന്‍).
‘കുഞ്ഞാമിന ഏറനാട്ടുകാരിയാണ്. ചിതലിയിലേക്ക് കൊണ്ടുപോയി വിജയന്‍ കിഴക്കന്‍ പാലക്കാട്ടുകാരിയാക്കിയതാണ്.’ സുരേന്ദ്രന്‍ കഥ വായിച്ചത് അങ്ങനെയാണ്.
മുപ്പത്താറോ അതിലധികമോ ഏറെ തവണ ഖസാക്കിന്റെ ഇതിഹാസം വായിച്ച സുരേന്ദ്രന്റെ കഥാകഥന രീതിക്ക് ഒ.വി. വിജയന്റെ തുടര്‍ച്ചയുണ്ടായതില്‍ അത്ഭുതമില്ല. രവിയുടെ ഇതിഹാസാനന്തര ജീവിതമെന്ന കഥ പോലും വിജയനോടുള്ള സ്‌നേഹമാണ്.
”ഡെമോക്രസിയുടെ വലിയ പാഠങ്ങള്‍ പഠിച്ചത്… സായുധ വിപ്ലവങ്ങളോട് സന്ദേഹിയാക്കിയത്… ജനാധിപത്യ സംവാദങ്ങളെകുറിച്ച് പറഞ്ഞു തന്നത്… സായുധ വിപ്ലവം ഒരു അശ്ലീലമാണ് എന്ന് പറയാന്‍ പ്രേരിപ്പിച്ചത് ഒ.വി. വിജയനാണ്. ഗുരു സാഗരത്തിന്റെ പെരുമയില്‍ അഭിമാനം കൊള്ളുന്നു സുരേന്ദ്രന്‍.
****
കൗമാരകാലത്തെ രാഷ്ട്രീയ നിലപാടുകള്‍ പാടെ മറക്കാതെ, ഭൂതകാലം വിസ്മരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിമര്‍ശനവിധേയമാക്കുന്ന കഥകള്‍ സുരേന്ദ്രന്റെ പുസ്തകത്തില്‍ ഏറെയുണ്ട്.
”ഞാന്‍ ആയുധമെടുത്തു എന്നത് നേരുതന്നെ. പക്ഷേ, എന്റെ വിമോചന സങ്കല്‍പ്പം വേറെയായിരുന്നു. എന്റെ സായുധ രീതിയും വേറെയായിരുന്നു.”
ചെഗുവേരയെ കുറിച്ചുള്ള കഥയില്‍ സുരേന്ദ്രന്‍ വിശദീകരിക്കുന്നു.
ആശയപരമായ സംവാദം സാധ്യമല്ല എന്നതാണ് ഹിംസയിലേക്ക് കൊണ്ടെത്തിക്കുന്നത്. ടി.പി. ചന്ദ്രശേഖരനെ ജനാധിപത്യരീതിയില്‍ എതിര്‍ത്ത് തോല്‍പ്പിക്കുന്നതായിരുന്നു ധീരത. റനഗേഡ് എന്ന വാക്ക് തന്നെ തെറ്റാണ്. ടി.പി.യെ കൊന്നത് ശരിയാണ് എന്ന് സ്വകാര്യമായെങ്കിലും പറയുന്ന എത്രയോ ആളുകളെ എനിക്കറിയാം. അവരില്‍ അദ്ധ്യാപകര്‍ പോലുമുണ്ട് എന്നതാണ് സങ്കടം. പൊളിറ്റിക്കല്‍ ഫാഷിസം കമ്മ്യൂണിസത്തെ ബാധിക്കാന്‍ പാടില്ലാത്തതായിരുന്നു.
****
ആത്മീയ അന്വേഷണങ്ങള്‍ ജീവിതത്തെ മാത്രമല്ല മരണത്തെയും കണ്ടെത്തുമെന്നതാണ് ആത്മഹത്യയെ കുറിച്ചുള്ള സുരേന്ദ്രന്റെ പുസ്തകം പറയുന്നത്. ആത്മഘാതകരുടെ മനസ്സുകള്‍ വരച്ചിടുന്ന ശൂന്യമനുഷ്യര്‍ എന്ന നോവല്‍ കഥയെഴുത്തിന്റെ മറ്റൊരു സങ്കേതമാണ് പരീക്ഷിച്ചത്.
‘മനുഷ്യര്‍ ചൂണ്ട വിഴുങ്ങിയാല്‍ എങ്ങന്യാണ്ടാവ്വാന്ന് ആലോചിച്ചിട്ടുണ്ടോ താന്‍.’ കൂട്ടുകാരന്റെ ചൂണ്ടയില്‍ കുടുങ്ങിയ മീനിന്റെ പിടച്ചില്‍ കണ്ട് കണ്ണ് നിറഞ്ഞ നീലകണ്ഠന്റെ ചോദ്യം കണ്ണിമാങ്ങാ ചുനയുടെ മണം എന്ന കഥയിലാണ്. നീലകണ്ഠന്‍ നെല്ലിനടിക്കുന്ന മരുന്ന് കുടിച്ചാണ് ആത്മഹത്യ ചെയ്തത്. പൊറുതി കിട്ടിണില്ലെന്ന് അയാള്‍ അടക്കി പറഞ്ഞത് ചെവിയില്‍ നുരയുന്നു. ആത്മഹത്യാ മുനമ്പില്‍ നിന്ന് തിരിച്ച് പോവാന്‍ പ്രേരിപ്പിക്കുന്ന പുസ്തകം ഉന്മാദങ്ങളെയും നിരാശയെയും ചര്‍ച്ച ചെയ്യുന്നു.
”സാമൂഹിക കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യുന്നവരുണ്ട്. പൊളിറ്റിക്കല്‍ സൂയിസൈഡ് എന്ന വാക്കാണ് കനൂസന്യാലിന്റെ മരണത്തെ കുറിച്ച് പറയാനാവുക.” എഴുത്തുകാരന്റെ നിലപാട്.
****
”എന്റെ ഹരിതാന്വേഷണങ്ങളുടെ തുടര്‍ച്ച തന്നെയാണ് മായാപുരാണത്തില്‍ നിന്നും ജിനശലഭങ്ങളുടെ വീട്ടില്‍ അവസാനിക്കുന്നത്. മായാപുരാണം, ജൈവം, കാവേരിയുടെ പുരുഷന്‍, ജിനശലഭങ്ങളുടെ വീട് ഇത്രയും പുസ്തകങ്ങള്‍ പ്രകൃതിയെ സംബന്ധിച്ച് എന്റെ നിലപാടുകളാണ്. വീടുകള്‍ക്കകത്ത് കുടുങ്ങിപ്പോകുന്ന മനുഷ്യരുണ്ട് നമ്മുടെ നാട്ടില്‍. വീടുവെക്കുന്നതും അതില്‍ കുടുങ്ങിപ്പോവുകയും ചെയ്യുന്നത് മനുഷ്യന്റെ ഒരു പ്രതിസന്ധിയാണ്. എപ്പോഴും മാറ്റിവെക്കാവുന്ന വീടുകളാണ് ജിനശലഭങ്ങളിലെ സ്വപ്‌നം. സ്വപ്‌നവും തീക്ഷ്ണമായ യാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ത്തിലൂടെ കഥാപാത്രങ്ങള്‍ യാത്ര ചെയ്യുന്നത്. ശാസ്ത്രമാണ് ഇനി പരിഹാരം കാണേണ്ടത്. ഒരു ഗ്രീന്‍ ടെക്‌നോളജി ഉണ്ടാകണം”.
പ്രകൃതിക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ എഴുത്തില്‍ മാത്രമല്ല, നടന്നുപോകുന്ന വഴികളിലും സുരേന്ദ്രനൊപ്പമുണ്ട്. ജീവിതത്തിന്റെ എല്ലാ പ്രതലങ്ങളിലും ആക്ടിവിസ്റ്റാണ് അദ്ദേഹം. മണ്ണില്‍ തൊട്ട പോരാട്ടങ്ങള്‍ക്ക് മുന്‍കൈ നല്‍കുന്ന പ്രഭാഷണങ്ങളും എഴുത്തുകളും.
***
ഇന്ത്യയിലൂടെ ഒരു സഞ്ചാരി കടന്നുപോകുമ്പോള്‍ അയാളുടെ നോട്ടങ്ങള്‍ മതേതരത്വത്തിലേക്ക് കൂടിയാകണമെന്ന് തന്റെ യാത്രാനുഭവങ്ങളില്‍ സുരേന്ദ്രന്‍ ഓര്‍മ്മപ്പെടുത്തുന്നു.
നമ്മുടെ രാജ്യത്തിന്റെ വാസ്തു ശില്‍പകല ഒരു സങ്കര സംസ്‌കാരത്തിന്റെ മാതൃകയാണ്. ഇന്ത്യയുടെ ദേശീയതയും അങ്ങനെത്തന്നെയാവണം. ദേശീയതയോടുള്ള ആദരവ് നിലനിര്‍ത്തുമ്പോള്‍ തന്നെ സാര്‍വ്വദേശീയമായി സഞ്ചരിക്കാന്‍ മനുഷ്യര്‍ക്കു സാധിക്കണം. കലക്കും ജീവിതത്തിനും അതിര്‍ത്തികളില്ലാതാവണം. ബിജാപ്പൂരിലെ ബദാമിയില്‍ താന്‍ കണ്ട ഖുബ്ബകള്‍ ആല്‍മരച്ചുവട്ടിലാണ്. ഹിറാഗുഹയില്‍ നിന്നും ഒഴുകിയ തെളിനീരിന്റെ സംഗീതം ആല്‍മരങ്ങളിലെത്തി മന്ത്രങ്ങളാകുന്നു.
ഒറ്റപ്പെട്ട് നടന്നാല്‍ പുരസ്‌കാരങ്ങള്‍ നമ്മെത്തേടി വരില്ല. ആര്‍ക്കെങ്കിലും ഒപ്പം നില്‍ക്കേണ്ടിവരും. സാഹിത്യ അക്കാദമിയുടെ അവാര്‍ഡുകള്‍ക്കും ലളിതകലാ അക്കാദമിയുടെ പുരസ്‌കാരങ്ങള്‍ക്കും പലവട്ടം അര്‍ഹനായിട്ടും പി. സുരേന്ദ്രന്‍ സാഹിത്യ അക്കാദമിയുടെ സംവാദങ്ങളിലേക്ക് ക്ഷണിതാവല്ല. എട്ടാം ക്ലാസില്‍ ഒരു പാഠം സുരേന്ദ്രന്റേത് പഠിപ്പിക്കാനുണ്ടായിട്ടും സര്‍ഗ്ഗോത്സവത്തിലേക്ക് വിളിക്കാറില്ല. ഒരെഴുത്തുകാരനെ നേരിട്ട് കാണാനുള്ള കുട്ടികളുടെ അവസരത്തെയാണ് കേവലമായ രാഷ്ട്രീയ വിയോജിപ്പുകള്‍ കൊണ്ട് ഇല്ലാതാക്കുന്നത്.
ഇനി പുരസ്‌കാരങ്ങളല്ല എഴുത്തുകാരനെ കാത്തിരിക്കുന്നത് എന്ന ആശങ്ക പങ്കുവെച്ചപ്പോള്‍ പുഞ്ചിരിയോടെയാണ് പി. സുരേന്ദ്രന്‍ മറുപടി പറയുന്നത്. ഹിറ്റ്‌ലറും മുസോളിനിയും ജീവിച്ച കാലത്ത് അതിജയിച്ചിട്ടുണ്ട് കലാകാരന്‍. ഇന്ത്യന്‍ ഫാഷിസം അവരുടെ മിമിക് മാത്രമാണ്. ഒന്നും കൊതിക്കാത്തവന് ഭയപ്പെടേണ്ടതില്ലല്ലോ.
****
ഇരുനൂറിലേറെ കഥകള്‍. നോവലുകള്‍, യാത്രാനുഭവങ്ങള്‍, കലാവിമര്‍ശനങ്ങള്‍ ഇത്രയൊക്കെ എഴുതിയിട്ടും നിര്‍ത്താനാവാത്തത് പൊറുതികേടുകൊണ്ടുതന്നെയാണ്. കാത് പൊത്താനാവാത്തത് കൊണ്ട് തൊട്ടതിലൊക്കെ പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. അതിലേറെ ഇഷ്ടം ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ്.
വട്ടംകുളത്ത് ‘പ്രാര്‍ത്ഥന’ എന്ന തന്റെ വീട്ടിലിരുന്ന് പി. സുരേന്ദ്രന്‍ എന്ന മനുഷ്യന്റെ ദൈവത്തോടുള്ള തേട്ടം ഇങ്ങനെയാണ്. ”എന്റെ ഭാരം ഈ ഭൂമിക്ക് താങ്ങാനാവണമേ” എന്ന്.
****
കുട്ടികളെ എങ്ങനെയാണ് പഠിപ്പിച്ചത്; എന്താണ് അവര്‍ക്ക് പറഞ്ഞ് കൊടുത്തത് എന്ന് വിശദീകരിക്കാനാവില്ല. എന്നാല്‍ കുട്ടികള്‍ എനിക്കൊരുപാട് പാഠങ്ങള്‍ പറഞ്ഞുതന്നിട്ടുണ്ട്. പ്രകൃതിയെ കുറിച്ച്, മനുഷ്യനെ കുറിച്ച്, ജീവിതത്തെ കുറിച്ച് ഞാനെഴുതിയതിലെല്ലാം എന്റെ കുട്ടികളും കൂടെയുണ്ടായിരുന്നു.
കുട്ടികളുടെ മാഷ് സ്‌കൂളില്‍ നിന്നിറങ്ങിപ്പോയതാണ്. മീന്‍ മണക്കുന്നു എന്ന് പറഞ്ഞ് കൂട്ടുകാര്‍ കളിയാക്കുമ്പോള്‍ അടുത്ത് വിളിച്ച് മുല്ലപ്പൂവിന്റെ മണമാണ് നിനക്കെന്ന് കെട്ടിപ്പിടിച്ചുകൊണ്ട് പറയുന്ന സുരേന്ദ്രന്‍ മാഷ് പുറത്തേക്ക് പോയിരിക്കുന്നു. പുറത്ത് ഒരുപാട് പേര്‍ മാഷിനെ കാത്തിരിക്കുന്നുണ്ടെന്ന് അവര്‍ക്കറിയാം. ആ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നുണ്ടെന്നും.
****
”ഇനി രണ്ട് നോവലുകള്‍ കൂടി എഴുതാന്‍ കൊതിയുണ്ട്. ഒന്ന് പ്രവചകന്‍ മുഹമ്മദ് നബിയെ കുറിച്ച്. രണ്ടാമത്തേത് ബുദ്ധനെ കുറിച്ചും. മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ പ്രവാചകന്റെ ജീവിതത്തോടുള്ള ഇഴയടുപ്പം അനുഭവപ്പെടാറുണ്ട്. ഏറ്റവും അവസാനം നടത്തിയ യാത്ര അറേബ്യന്‍ മരുഭൂമിയിലൂടെയാണ്. ഇനിയെഴുതാനിരിക്കുന്ന പുസ്തകവും മരുഭൂമിയെ കുറിച്ചാണ്. യാത്രക്ക് സഹായങ്ങള്‍ തന്ന കൂടെവന്ന പ്രവാസികളായ കെ.എം.സി.സി. ക്കാര്‍ക്ക് വേണ്ടിയാണ് ആ പുസ്തകം സമര്‍പ്പിക്കുന്നത്. ബുദ്ധനും പ്രവാചകനും എനിക്കേറ്റവും ഇഷ്ടപ്പെട്ട രണ്ടു ചിന്താധാരകളാണ്. സ്‌നേഹവും ക്ഷമയും ജീവിതത്തിന്റെ അനിവാര്യതകളാണെന്ന് ഇടക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന രണ്ടു വലിയ ഗ്രന്ഥങ്ങള്‍. അവരെക്കുറിച്ച് പറയാതെ ജന്മം തീര്‍ന്നുപോകാന്‍ പാടില്ലല്ലോ.
പി. സുരേന്ദ്രന്‍ എന്ന ജൈവമനുഷ്യന്‍, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിജയന്‍ മാഷിനെ പോലെ ഉറക്കെ ചിരിച്ചുകൊണ്ട് സംസാരം തുടരുകയാണ്.

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Video Stories

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍

പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.

Published

on

നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ്‍ കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.

റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്‌ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില്‍ കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.

രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന്‍ പറയുന്നു.

സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.

Continue Reading

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Trending