News

ബംഗ്ലാദേശില്‍ ബിഎന്‍പി ഭരണം; താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയാകും

By Manya

February 13, 2026

ഡാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധികാരത്തിലേക്ക്. 300 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായ 151 സീറ്റുകള്‍ ബിഎന്‍പി മറികടന്നതായി ഔദ്യോഗിക ഫലങ്ങള്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടി ചെയര്‍മാന്‍ താരിഖ് റഹ്‌മാന്‍ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകും.

മുഖ്യ എതിരാളിയായ ജമാഅത്തെ ഇസ്ലാമി 43 സീറ്റുകള്‍ നേടി. മൊത്തം 60.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ കാലാവധി പരമാവധി രണ്ട് കാലാവധിയായി (പത്ത് വര്‍ഷം) നിജപ്പെടുത്തുന്നതടക്കമുള്ള നിര്‍ദേശങ്ങളടങ്ങിയ ‘ജൂലൈ ചാര്‍ട്ടര്‍’ ഹിതപരിശോധനയ്ക്ക് 72 ശതമാനത്തിലധികം വോട്ടര്‍മാര്‍ പിന്തുണ നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുന്‍ പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയ്ക്ക് തിരഞ്ഞെടുപ്പില്‍ വിലക്കുണ്ടായിരുന്നതിനാല്‍ പാര്‍ട്ടി മത്സരരംഗത്തില്ലായിരുന്നു. ഇത് രാജ്യത്ത് പുതിയ രാഷ്ട്രീയ ക്രമത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

ബിഎന്‍പിയും ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പതിനൊന്ന് പാര്‍ട്ടികളുടെ സഖ്യവും തമ്മിലായിരുന്നു പ്രധാന പോരാട്ടം. താരിഖ് റഹ്‌മാന്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. പതിനെട്ട് മാസം നീണ്ട മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനുശേഷം ബംഗ്ലാദേശ് വീണ്ടും ജനാധിപത്യ ഭരണത്തിലേക്ക് മടങ്ങുകയാണ്.