Connect with us

News

ബംഗ്ലാദേശില്‍ ബിഎന്‍പി ഭരണം; താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയാകും

ബംഗ്ലാദേശിൽ ബിഎൻപി അധികാരത്തിലേക്ക്. പാര്‍ട്ടി ചെയര്‍മാന്‍ താരിഖ് റഹ്‌മാന്‍ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകും.

Published

on

ഡാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധികാരത്തിലേക്ക്. 300 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായ 151 സീറ്റുകള്‍ ബിഎന്‍പി മറികടന്നതായി ഔദ്യോഗിക ഫലങ്ങള്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടി ചെയര്‍മാന്‍ താരിഖ് റഹ്‌മാന്‍ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകും.

മുഖ്യ എതിരാളിയായ ജമാഅത്തെ ഇസ്ലാമി 43 സീറ്റുകള്‍ നേടി. മൊത്തം 60.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ കാലാവധി പരമാവധി രണ്ട് കാലാവധിയായി (പത്ത് വര്‍ഷം) നിജപ്പെടുത്തുന്നതടക്കമുള്ള നിര്‍ദേശങ്ങളടങ്ങിയ ‘ജൂലൈ ചാര്‍ട്ടര്‍’ ഹിതപരിശോധനയ്ക്ക് 72 ശതമാനത്തിലധികം വോട്ടര്‍മാര്‍ പിന്തുണ നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുന്‍ പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയ്ക്ക് തിരഞ്ഞെടുപ്പില്‍ വിലക്കുണ്ടായിരുന്നതിനാല്‍ പാര്‍ട്ടി മത്സരരംഗത്തില്ലായിരുന്നു. ഇത് രാജ്യത്ത് പുതിയ രാഷ്ട്രീയ ക്രമത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

ബിഎന്‍പിയും ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പതിനൊന്ന് പാര്‍ട്ടികളുടെ സഖ്യവും തമ്മിലായിരുന്നു പ്രധാന പോരാട്ടം. താരിഖ് റഹ്‌മാന്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. പതിനെട്ട് മാസം നീണ്ട മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനുശേഷം ബംഗ്ലാദേശ് വീണ്ടും ജനാധിപത്യ ഭരണത്തിലേക്ക് മടങ്ങുകയാണ്.

 

News

തിരുവല്ല സ്പാ കൂട്ടബലാത്സംഗക്കേസ്; ഏഴാം പ്രതി അറസ്റ്റില്‍

ചങ്ങനാശേരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

Published

on

By

പത്തനംതിട്ട: തിരുവല്ലയിലെ സ്പായില്‍ നടന്ന കൂട്ടബലാത്സംഗക്കേസില്‍ ഏഴാം പ്രതിയായ മഞ്ഞാടി സ്വദേശി ഷിന്റോ പി. സണ്ണി (22)യെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതോടെയാണ് കേസില്‍ ഏഴാമത് ഒരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്.

ഗുണ്ടാപിരിവ് നല്‍കാത്തതിനുള്ള വൈരാഗ്യത്തിലാണ് സ്പാ ജീവനക്കാരിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. കാപ്പാ പ്രതിയായ മരണ സുബിനും സംഘവും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും, എതിര്‍ ബിസിനസ് ഗ്രൂപ്പിന്റെ ക്വട്ടേഷനാണ് ഇതിന് പിന്നിലെന്നാരോപണവും ഉയര്‍ന്നിട്ടുണ്ട്.

ബലാത്സംഗത്തിന് സ്പായിലെ സഹപ്രവര്‍ത്തകയുടെ ഒത്താശ ഉണ്ടായിരുന്നുവെന്ന അതിജീവിതയുടെ വെളിപ്പെടുത്തലും പൊലീസ് ഗൗരവത്തോടെ പരിശോധിക്കുകയാണ്. സഹപ്രവര്‍ത്തകയും അവരുടെ ആണ്‍സുഹൃത്തും കേസില്‍ പ്രതികളായി ചേര്‍ക്കപ്പെടാന്‍ സാധ്യതയുണ്ട്.

ഇതിനുപുറമെ, സ്പാകളില്‍ നിന്നുള്ള മാസപ്പടി പിരിവും ഗുണ്ടാ ബന്ധവും സംബന്ധിച്ച് തിരുവല്ല സ്റ്റേഷനിലെ ചില പൊലീസുകാര്‍ക്കെതിരായ ആക്ഷേപങ്ങളെ തുടര്‍ന്ന് വകുപ്പുതല അന്വേഷണവും പുരോഗമിക്കുകയാണ്.

 

Continue Reading

News

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: സന്നിധാനത്ത് എസ്‌ഐടി പരിശോധന രണ്ടാം ദിനത്തില്‍

എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെയാണ് സ്വർണ പാളികളിൽ നിന്നുള്ള സാമ്പിൾ രേഖരിക്കൽ ആരംഭിച്ചത്.

Published

on

By

സന്നിധാനം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകൾ രണ്ടാം ദിവസത്തിലേക്ക് കടന്നു. എസ്എപി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെയാണ് ശ്രീകോവിലിലെ സ്വർണപാളികളിൽ നിന്നുള്ള സാമ്പിൾ ശേഖരണ നടപടികൾ ആരംഭിച്ചത്.

ഇന്നലെ ശ്രീകോവിലിന്റെ പിൻഭാഗത്തെ തൂണുകളിലെ സ്വർണപാളികൾ ആദ്യം ഇളക്കിയെടുത്തു. തുടർന്ന് ദ്വാരപാലക ശില്പങ്ങളിലെ പാളികളിലും പരിശോധന നടത്തി. അവശേഷിക്കുന്ന ഭാഗങ്ങളിൽ നിന്ന് ഇന്ന് സാമ്പിൾ ശേഖരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ലീഗൽ മെട്രോളജി വകുപ്പിന്റെ ഗോൾഡ് അസസ്മെന്റ് വിഭാഗവും എസ്ഐടിയോടൊപ്പം പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. നഷ്ടപ്പെട്ട സ്വർണത്തിന്റെ കൃത്യമായ അളവും കാലപ്പഴക്കവും സംബന്ധിച്ച് വ്യക്തത വരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച ശേഷം കുറ്റപത്രം സമർപ്പിക്കുമെന്നാണ് എസ്ഐടി അറിയിച്ചിരിക്കുന്നത്.

അതേസമയം, കേസിൽ തന്നെ പ്രതി ചേർത്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്. മതിയായ കാരണങ്ങളില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും, സ്ഥാപനത്തിൽ നിന്നു കണ്ടെത്തിയ 109.234 ഗ്രാം സ്വർണം സ്വമേധയാ കൈമാറിയതാണെന്നും, അറസ്റ്റിന് മുൻപ് ആറുതവണ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ കേസിലെ പ്രധാന പ്രതിയായ പങ്കജ് ഭണ്ഡാരിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് എസ്ഐടിയുടെ നിലപാട്. കേസിൽ നിർണായക മുന്നേറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു.

Continue Reading

News

സംസ്ഥാനത്ത് എസ്‌ഐആര്‍ ഹിയറിങ് നാളെ പൂര്‍ത്തിയാകും; 21ന് അന്തിമ പട്ടിക പ്രസിദ്ധീകരണം

ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളില്‍ ഹിയറിങ് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

Published

on

By

സംസ്ഥാനത്ത് വോട്ടര്‍ പട്ടികയുടെ പ്രത്യേക പുനഃപരിശോധനയായ എസ്‌ഐആര്‍ (Special Intensive Revision) ഹിയറിങ് നടപടികള്‍ നാളെ പൂര്‍ത്തിയാകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളില്‍ ഹിയറിങ് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ 100 ശതമാനം ഹിയറിങ് പൂര്‍ത്തിയായതായി കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 36,89,057 പേരാണ് ഹിയറിങ് നടപടികളുടെ ഭാഗമായി പങ്കെടുത്തത്.

കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഹിയറിങ്ങിന് പിന്നാലെ 28,158 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതില്‍ 3,522 മരിച്ചവരും 1,361 വിദേശ പൗരത്വം സ്വീകരിച്ചവരും 23,275 താമസം മാറിയവരുമാണ് ഉള്‍പ്പെടുന്നത്.നാളെയോടെ സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലുമുള്ള ഹിയറിങ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

എസ്‌ഐആര്‍ അന്തിമ വോട്ടര്‍ പട്ടിക ഈ മാസം 21ന് പ്രസിദ്ധീകരിക്കും. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അന്തിമ പട്ടിക അടിസ്ഥാനമാക്കി നടത്താനാണ് തീരുമാനം.

 

Continue Reading

Trending