kerala

പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; ‘ഡോക്ടറെ അറസ്റ്റ് ചെയ്യാതെ പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം വിട്ടുനല്‍കില്ല ‘, പ്രതിഷേധവുമായി കുടുംബം

By Akhila

February 18, 2026

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച സംഭവത്തില്‍ കുടുംബം ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച്, ഡോക്ടര്‍ ബിന്ദു സുന്ദറിനെ അറസ്റ്റ് ചെയ്ത ശേഷമേ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുനല്‍കൂവെന്ന് ബന്ധുക്കള്‍ . അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ആശുപത്രിക്ക് മുന്നില്‍ സമരം ശക്തമാക്കുമെന്നും കുടുംബം മുന്നറിയിപ്പ് നല്‍കി. പാലോട് സ്വദേശിനിയായ നിരഞ്ജനയെ പൂര്‍ണ്ണഗര്‍ഭിണിയായ നിലയില്‍ പരിശോധനകള്‍ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അഡ്മിറ്റ് ചെയ്ത നിരഞ്ജനയെ പുലര്‍ച്ചെ നാല് മണിയോടെ ലേബര്‍ റൂമിലേക്ക് മാറ്റി. പിന്നീട് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സിസേറിയന്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ കുഞ്ഞ് മരിച്ച വിവരം ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആരോപണവിധേയയായ ഡോ. ബിന്ദു സുന്ദറിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഡോക്ടര്‍ക്കെതിരെ മുന്‍പും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. റീന അറിയിച്ചു. കൂടാതെ, ഡോ. ബിന്ദു സുന്ദറിനെ ജില്ലാ ആശുപത്രിയില്‍ തിരിച്ചുപ്രവേശിപ്പിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധസംഘം ഇന്ന് ആശുപത്രിയിലെത്തും.