kerala

കണ്ണൂരില്‍ സിഐടിയു വിലക്കിയ കടയില്‍ നിന്ന് സാധനം വാങ്ങി; യൂത്ത് ലീഗ് നേതാവിനു നേരെ ക്രൂര മര്‍ദ്ദനം

By Test User

February 03, 2022

പാര്‍ട്ടി വിലക്കിയ കടയില്‍ നിന്ന് സാധനം വാങ്ങിയ യൂത്ത് ലീഗ് നേതാവിനു നേരെ ക്രൂര മര്‍ദ്ദനം. പാര്‍ട്ടി ഗ്രാമമായ കണ്ണൂര്‍ മാതമംഗലത്താണ് സംഭവം. നോക്കുകൂലി കൊടുക്കാത്തതിന് സി.ഐ.ടിയുക്കാര്‍ വിലക്കിയ കടയില്‍ നിന്നും സാധനം വാങ്ങിയതിനാലാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മര്‍ദ്ദനമേറ്റ അഫ്‌സല്‍ പറഞ്ഞു. തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റ അഫ്‌സലിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രജീഷ്, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. യൂത്ത് ലീഗ് എരമം കുറ്റൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആണ് അഫ്‌സല്‍ കുഴിക്കാട്. ഇതിന് മുന്‍പും തനിക്ക് നേരെ ഭീഷണിയുള്ളതായി അഫ്‌സല്‍ പൊലീസില്‍ അറിയിച്ചിരുന്നു. ഹൈക്കോടതി വിധി അനുസരിച്ച് ഉടമക്ക് സ്വന്തമായി സാധനങ്ങള്‍ ഇറക്കാം. എന്നാല്‍ വിധി ഉടമകള്‍ക്ക് അനുകൂലമായിട്ടും സി.ഐ.ടി.യുക്കാര്‍ സമരമവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. തങ്ങളുടെ സ്ഥാപനത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ സി. ഐ.ടി. യു പ്രവര്‍ത്തകര്‍ തടയുകയും മടക്കി അയക്കുകയും ചെയ്യുന്നതായി കടയുടമ പരാതിപ്പെട്ടിട്ടും പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ല. അഫ്‌സലിനെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുസ്ലിംലീഗ്, യൂത്ത് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.