Health

ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിള്‍ഡോസ് വാക്സിനിന് ബ്രസീല്‍ അംഗീകാരം; 91.6% ഫലപ്രാപ്തി

By webdesk18

November 28, 2025

ബ്രസീലി ല്‍ ഡെങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യത്തെ സിംഗിള്‍ഡോസ് വാക്സിനായ Butantan-DV്ക്ക്  ഔദ്യോഗിക അംഗീകാരം നല്‍കി. ഉയര്‍ന്ന താപനില കാരണം ആഗോളതലത്തില്‍ ഡെങ്കി വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വന്‍ ആശ്വാസവാര്‍ത്തയാണിത്. 2024ല്‍ ലോകത്ത് 1.46 കോടി ഡെങ്കി കേസുകളും ഏകദേശം 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാവോ പോളോയിലെ Butantan Institute ആണ് പുതിയ വാക്സിന്‍ വികസിപ്പിച്ചത്. 12 മുതല്‍ 59 വയസുവരെയുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാം. എട്ട് വര്‍ഷം നീണ്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 6,000ത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു. പരീക്ഷണ ഫലങ്ങളില്‍ വാക്സിനിന് 91.6% ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തി. ഇത് ബ്രസീലിന്റെ ശാസ്ത്രആരോഗ്യരംഗത്തെ ഒരു ചരിത്ര നേട്ടമാണെന്ന് Butantan Institute ഡയറക്ടര്‍ എസ്പര്‍ കല്ലാസ് പറഞ്ഞു. ലോകാരോഗ്യ സംഘടന പ്രകാരം നിലവില്‍ ലഭ്യമായ ഏക ഡെങ്കി വാക്സിന്‍ TAK-003 ആണ്. എന്നാല്‍ അതിന് മൂന്ന് മാസത്തെ ഇടവേളയില്‍ രണ്ട് ഡോസുകള്‍ ആവശ്യമാണ്. പുതിയ സിംഗിള്‍ഡോസ് വാക്സിന്‍ ഈ രംഗത്ത് വലിയ മുന്നേറ്റമായി കരുതപ്പെടുന്നു. ശുദ്ധ ജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കി പകര്‍ന്നുപിടിപ്പിക്കുന്നത്. പകല്‍ സമയങ്ങളിലാണ് ഇവ മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 3 മുതല്‍ 14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. പെട്ടെന്ന് തുടങ്ങുന്ന ഉയര്‍ന്ന പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലെ വേദന, പേശി-സന്ധി വേദന, നെഞ്ച്-മുഖം മേഖലയില്‍ ചുവന്ന തടിപ്പ്, ഛര്‍ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.