Connect with us

kerala

നിയമസഭയില്‍ ബജറ്റ് ചര്‍ച്ച ഇന്നു മുതല്‍; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

നിയമസഭയില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്.

Published

on

ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരായ വിമര്‍ശനം തുടരുന്നതിനിടെ നിയമസഭയില്‍ ബജറ്റ് ചര്‍ച്ച ഇന്ന് തുടങ്ങും. സഭക്ക് അകത്തും പുറത്തും ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരെ പ്രതിഷധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ചോദ്യോത്തരവേള മുതല്‍ പ്രതിഷേധം ആരംഭിച്ചേക്കും.

ഇതിനിടെ പെട്രോളിനും ഡീസലിനും രണ്ട് രൂപ വിലവര്‍ധിപ്പിച്ച ബജറ്റിനെതിരെ പ്രതിപക്ഷ പ്രക്ഷോഭത്തിനൊപ്പം ഇടതുമുന്നണിയിലും അഭിപ്രായ ഭിന്നത രൂപപ്പെട്ടതോടെ നിലപാട് തിരുത്താനൊരുങ്ങി സര്‍ക്കാര്‍. ഇന്ധന സെസ് ഏര്‍പെടുത്താനുള്ള ബജറ്റ് നിര്‍ദേശം തന്നെ പിന്‍വലിക്കണമെന്നാണ് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിലെ ഘടകകക്ഷികളുടെയും ആവശ്യം. എന്നാല്‍ രണ്ടുരൂപ എന്നത് ഒരു രൂപയായി കുറക്കണമെന്നാണ് സി.പി.എമ്മില്‍ ഉയര്‍ന്നിട്ടുള്ള ചര്‍ച്ചകള്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച ഉണ്ടായേക്കും. നിര്‍ദേശം പിന്‍വലിക്കുന്നതുവരെ നിയമസഭക്ക് അകത്തും പുറത്തും സമരം ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

പെട്രോള്‍, ഡീസല്‍ സെസ് തീരുമാനം തുടക്കത്തിലേ തിരുത്തിക്കുമെന്ന വാശിയില്‍ പ്രതിപക്ഷം നിലയുറപ്പിക്കുമ്പോള്‍ ചാനല്‍ ചര്‍ച്ചകളിലും സൈബര്‍ ഇടങ്ങളിലും ഇന്ധനവിലവര്‍ധനയെ ന്യായീകരിക്കാന്‍ കഴിയാതെ സി.പി.എം നേതാക്കളും വിയര്‍ക്കുകയാണ്. ഇന്ധന സെസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പോലും നിലപാടെടുത്തതോടെ ധനമന്ത്രിയും സര്‍ക്കാരും വെട്ടിലായി. സി.പി.ഐ നേതാവ് കെ. പ്രകാശ് ബാബുവും വിലവര്‍ധനക്കെതിരെ രംഗത്തെത്തി. സെസ് ഏര്‍പ്പെടുത്തിയ നടപടിയെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എതിര്‍ത്തതായാണ് സൂചന. അദ്ദേഹം മുഖ്യമന്ത്രിയെ കണ്ട് അതൃപ്തിയറിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെയാണ് സെസ് പിന്‍വലിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന നിലയിലേക്ക് സര്‍ക്കാര്‍ എത്തുന്നത്. ഇന്ധനവിലവര്‍ധനക്ക് കേന്ദ്രസമീപനത്തെ കുറ്റപ്പെടുത്തിയോ സാമൂഹികസുരക്ഷാ പെന്‍ഷന്‍ ചൂണ്ടിക്കാട്ടിയോ പിടിച്ചുനില്‍ക്കാനാവില്ലെന്നു സി.പി.എമ്മിനും ബോധ്യമായിട്ടുണ്ട്.
നികുതി വര്‍ധന ഭാഗികമായി പിന്‍വലിക്കുന്നത് സംബന്ധിച്ച സി.പി.എമ്മിലും ചര്‍ച്ചകള്‍ സജീവമാണ്. പെട്രോള്‍, ഡീസല്‍ സെസ് പകുതിയായി കുറക്കണമെന്ന് ഘടകകക്ഷികളില്‍ നിന്നും ശക്തമായ ആവശ്യമുണ്ട്. അതോടൊപ്പം വ്യാപക വിലക്കയറ്റത്തിന് ഇടയാക്കുന്ന ഇന്ധന വില വര്‍ധനയില്‍ പൊതുജനങ്ങളിലും കടുത്ത അമര്‍ഷമാണ് ഉയര്‍ന്നത്. ഭരണകക്ഷിയിലെ അണികളില്‍ നിന്നുപോലും സര്‍ക്കാറിനെതിരെ കടുത്തവി മര്‍ശനം ഉയരുന്നുണ്ട്. കേന്ദ്രം ഇന്ധനവില കൂട്ടിയപ്പോഴൊക്കെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ശക്തമായ ഭാഷയില്‍ പ്രതികരിച്ചവരാണ്.

അതേസമയം നിയമസഭയില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. സഭ പ്രക്ഷുബ്ധമാകുമെന്നുറപ്പ്. വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചതോടെ സര്‍ക്കാരിനെതിരെ ജനവികാരവും ശക്തമായിട്ടുണ്ട്. മുഖ്യമന്ത്രിക്കു നേരേ കഴിഞ്ഞദിവസങ്ങളില്‍ നടന്ന കരിങ്കൊടി പ്രതിഷേധങ്ങള്‍ പോലീസിനെയും സമ്മര്‍ദത്തിലാക്കുന്നു. ഇന്ധനവിലവര്‍ധനക്കെതിരേ യൂത്ത് കോണ്‍ഗ്രസ് ഇന്ന് നിയമസഭാ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ജനരോഷത്തിനു മുന്നില്‍ സര്‍ക്കാരിനു മുട്ടുമടക്കേണ്ടിവരുമെന്നു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ മുന്നറിയിപ്പ് നല്‍കി.

പ്രതിഷേധം ശക്തമായാല്‍ ബജറ്റ് പാസാക്കുന്ന വേളയില്‍ സെസ് ഇളവ് ആലോചിക്കാമെന്ന നിലപാടിലാണു മന്ത്രി ബാലഗോപാല്‍. എന്നാല്‍ മറ്റ് നികുതികളില്‍ ഒരുമാറ്റവുമുണ്ടാകില്ലെന്ന സൂചനയും അദ്ദേഹം നല്‍കുന്നു. ഇന്ധന സെസില്‍ ഇളവുണ്ടാകുമെന്ന സൂചനതന്നെയാണു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നല്‍കിയത്. ഇന്ന് യു.ഡി.എഫ്. യോഗം ചേര്‍ന്ന് കൂടുതല്‍ സമരപരിപാടികള്‍ക്കു രൂപം നല്‍കുമെന്നു കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റ് ജില്ലകളില്‍ കലക്ടറേറ്റുകളിലേക്ക് കോണ്‍ഗ്രസ് നാളെ പ്രതിഷേധമാര്‍ച്ചും നടത്തുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി

പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

Published

on

തിരുവനന്തപുരം: ദളിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവത്തില്‍ എസ്എച്ച്ഒയെ സ്ഥലംമാറ്റി. ആര്‍. ശിവകുമാറിനെ കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

യുവതി ജോലിക്ക് നിന്നിരുന്ന വീട്ടില്‍നിന്ന് സ്വര്‍ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ ക്രൂരമായി പെരുമാറുകയായിരുന്നു. കൂടാതെ യുവതിയെ ഒരു ദിവസം സ്റ്റേഷനില്‍ പട്ടിണിക്കിടുകയും ചെയ്തു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നും യുവതി പറഞ്ഞിരുന്നു. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയെന്നും താന്‍ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞിരുന്നു.

Continue Reading

kerala

നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാം; കെ.എം ഷാജി

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി

Published

on

എം. സ്വരാജിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സിപിഎമ്മില്‍ പിണറായി വിരുദ്ധ പോരാട്ടങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന നേതാവാണ് സ്വരാജെന്നും അദ്ദേഹത്തെ തീര്‍ക്കണമെന്ന് കരുതിയാകാം സ്ഥാനാര്‍ഥിയാക്കിയതെന്നും കെ.എം ഷാജി പ്രതികരിച്ചു.

ഒരിക്കല്‍ പിണറായി ഭക്തിമൂത്ത് വി.എസിനെ പിതൃശൂന്യനെന്ന് വിളിച്ചയാളാണ് സ്വരാജ് എന്നും കെ.എം. ഷാജി പറഞ്ഞു. നിലമ്പൂരില്‍ വരുന്നതിന് മുമ്പ് വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് സ്വരാജ് മാപ്പ് ചോദിക്കണമെന്നും സ്വരാജ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് ശരീരത്തില്‍ പിണറായി മാനറിസം ആവാഹിച്ചാണെന്നും കെ എം ഷാജി പറഞ്ഞു.

യുദ്ധം അനാവശ്യമായിരുന്നുവെന്ന നിലപാട് സ്ഥാനാര്‍ഥിയായ സ്വരാജിന് ഇപ്പോള്‍ ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ മത്സരിക്കുമ്പോഴും സ്വരാജ് നിലമ്പൂരുകാരനായിരുന്നെന്നും പിന്നെ എന്തിനാണ് അന്‍വറിനെ നിര്‍ത്തുകയും സ്വരാജിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിച്ചതെന്നും കെ എം ഷാജി ചോദിച്ചു.

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു.

സ്വരാജിനെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിത്വമെന്നും സ്വരാജിനെ റിയാസിനു മുകളില്‍ വളരാന്‍ അവര്‍ അനുവദിക്കില്ലെന്നും കെ എം ഷാജി പറഞ്ഞു.

Continue Reading

kerala

‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന്‍ ഷൗക്കത്ത്

എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു അനുഗ്രഹം വാങ്ങിയത്.

Published

on

നിലമ്പൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് തിരുവനന്തപുരത്തെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി പ്രവര്‍ത്തക സമിതിയംഗവുമായ എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി. വൈകീട്ട് അഞ്ചരമണിയോടെ എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു അനുഗ്രഹം വാങ്ങിയത്.

തന്റെ സഹപ്രവര്‍ത്തകനും വര്‍ഷങ്ങളോളം ആത്മാര്‍ത്ഥ സുഹൃത്തുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന് ആദ്യം തന്നെ വിജയാശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് ആര്യാടന്‍ ഷൗക്കത്തിനെ ആന്റണി സ്വാഗതം ചെയ്തത്. അതേസമയം പിതൃതുല്യനും രാഷ്ട്രീയ ഗുരുനാഥനുമായ ആന്റണി സാറിന്റെ അനുഗ്രഹം തനിക്ക് തെരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്യുമെന്ന് ആര്യാടന്‍ ഷൗക്കത്തും പറഞ്ഞു.

നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എ.കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനിയൊരു പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ എത്തില്ലെന്നും എ.കെ ആന്റണി പറഞ്ഞു. ഒമ്പതുവര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണത്തെ ജനങ്ങള്‍ വെറുത്തു പോയെന്നും തുടര്‍ ഭരണം ഉണ്ടായിക്കൂടാ എന്ന് ആഗ്രഹിക്കുന്ന കേരളം യുഡിഎഫിന് വോട്ട് ചെയ്യുമെന്നും എ.കെ ആന്റണി പറഞ്ഞു.

നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.

Continue Reading

Trending