india
ശ്വാസകോശവും ഹൃദയവും തുളച്ചുകയറി വെടിയുണ്ട; തത്ക്ഷണം മരണം; സി.ജെ റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ബംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് അതികായനുമായ ഡോ. സി.ജെ റോയുടെ മരണകാരണം ശ്വാസകോശവും ഹൃദയവും തുളഞ്ഞുകയറിയ വെടിയുണ്ടയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആദായ നികുതി റെയ്ഡിനിടെ വെള്ളിയാഴ്ച സ്വന്തം ഓഫീസിൽ വെച്ച് വെടിവെച്ച് ആത്മഹത്യ ചെയ്ത സി.ജെ റോയ് തൽക്ഷണം മരിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബൗറിങ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത്. 6.35 എം.എം വെടിയുണ്ട കണ്ടെത്തി. വെടിയുതിർത്ത നിമിഷം തന്നെ മരണവും സംഭവിച്ചു.
ഇടതുനെഞ്ചിലേക്കുതിർത്ത വെടിയുണ്ട ഹൃദയവും, ശ്വാസകോശവും തുളച്ചുകയറിയാണ് പോയത്. വിരലിലും, രക്ത സാംപിളുകളിലും പരിശോധന നടത്തി. കൂടുതൽ പരിശോധനാ ഫലങ്ങൾ പുറത്തുവരാനിരിക്കുകയാണ്. ഒറ്റ വെടി മാത്രമാണ് ഉതിർത്തതെന്ന് പൊലീസ് ഫോറൻസിക് സയൻസ് ലബോറട്ടറി പരിശോധനയിലും വ്യക്തമാക്കുന്നു.
വെള്ളിയാഴ്ചയായിരുന്നു കേരളത്തിൽ നിന്നുള്ള ആദായ നികുതി സംഘത്തിന്റെ പരിശോധനക്കിടെ ബംഗളൂരുവിലെ ഓഫീസിൽ വെച്ച് കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ റോയ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.
ജോയിന്റ് കമ്മീഷണർ, രണ്ട് എസ്.പിമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷണം നടത്തുന്നത്. റോയിയുടെ മരണത്തിനു പിന്നിലെ യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും വ്യക്തമാക്കി.
റോയിയുടെ മരണത്തിന് കാരണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദമാണെന്ന് കുടുംബം ആരോപിച്ചു. സാമ്പത്തിക പ്രശ്നങ്ങളോ മറ്റോ ഇല്ലായിരുന്നുവെന്നും, കേന്ദ്ര ഏജൻസിയുടെ തുടർച്ചയായ ഇടപെടലുകളാണ് അദ്ദേഹത്തെ സമ്മർദത്തിലാക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു.
മൂന്ന് ദിവസമായി തുടരുന്ന റെയ്ഡിനിടെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നര മണിക്കൂറോളും സി.ജെ റോയിയെയും ഐ.ടി സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ, ഓഫീസിലെ കാബിനിലേക്ക് പോയ ശേഷമാണ് സ്വന്തം കൈതോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. ഉച്ച കഴിഞ്ഞ് 3.15നും 3.30നുമിടയിലായിരുന്നു മരണം.
india
മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു
മുംബൈ: മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിലാണ് മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി അവർ അധികാരമേറ്റെടുത്ത്. മഹാരഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എന്നിവരെല്ലാം അവരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ആചാര്യ ദേവ്രാത്താണ് അവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത്.
അജിത് പവാർ മരിക്കുന്നില്ല എന്ന മുദ്രാവാക്യത്തോടെയാണ് സത്യപ്രതിജ്ഞക്കായി എത്തിയ സുനേത്ര പവാറിനെ എൻ.സി.പി പ്രവർത്തകർ സ്വീകരിച്ചത്. നേരത്തെ എൻ.സി.പി യോഗം ചേർന്ന് അവരെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ.
ജനുവരി 28ന് ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചത്. ഇതിനെത്തുടർന്ന് നിലവിലുള്ള ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിൽ അജിത് പവാർ കൈകാര്യം ചെയ്തിരുന്ന പദവി സുനേത്ര പവാറിന് നൽകണമെന്ന് എൻ.സി.പിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
Culture
ഇനി ആ ബിസ്കറ്റ് മണമില്ല; മുംബൈയുടെ പാര്‍ലെ-ജി ഫാക്ടറി ഓര്‍മ്മയാകുന്നു
മുംബൈയിലെ വിലെ പാര്‍ലെയില്‍ പതിറ്റാണ്ടുകളായി ബിസ്കറ്റ് ഗന്ധം പരത്തിയിരുന്ന പാര്‍ലെ പ്രൊഡക്ട്സിന്റെ ആദ്യ ഫാക്ടറി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു.
മുംബൈ: ഓരോ ഇന്ത്യക്കാരന്റെയും ചായക്കപ്പിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു പാര്‍ലെ-ജി. ഈ ബിസ്കറ്റിന്റെ ജന്മസ്ഥലം ഇനി ചരിത്രത്തിന്റെ ഭാഗം. മുംബൈയിലെ വിലെ പാര്‍ലെയില്‍ പതിറ്റാണ്ടുകളായി ബിസ്കറ്റ് ഗന്ധം പരത്തിയിരുന്ന പാര്‍ലെ പ്രൊഡക്ട്സിന്റെ ആദ്യ ഫാക്ടറി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു. 5.44 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ ഫാക്ടറി സമുച്ചയം മാറ്റി വലിയൊരു വാണിജ്യ കേന്ദ്രം പണിയാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്.
പഴമയുടെ സുഗന്ധം മായുന്നു
1929-ല്‍ സ്ഥാപിതമായ പാര്‍ലെ-ജി ഫാക്ടറി കേവലം ഒരു കെട്ടിടം എന്നതിലുപരി മുംബൈ നഗരത്തിന്റെ ഒരു അടയാളം കൂടിയായിരുന്നു. വിലെ പാര്‍ലെ സ്റ്റേഷന് സമീപത്തുകൂടി ട്രെയിനില്‍ പോകുന്ന യാത്രക്കാര്‍ക്ക് ബിസ്കറ്റ് ഗന്ധം അനുഭവപ്പെടുമ്പോള്‍ സ്റ്റേഷന് എത്താറായെന്ന് മനസ്സിലാക്കാമായിരുന്നെന്ന് സാരം.
സ്വാതന്ത്യത്തിന് മുന്‍പ് ബ്രിട്ടീഷ് ബിസ്കറ്റുകളോട് മത്സരിക്കാനാണ് പാര്‍ലെ ബിസ്കറ്റ് നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ 2016-ല്‍ തന്നെ ഈ ഫാക്ടറിയിലെ ഉല്‍പ്പാദനം നിര്‍ത്തിവെച്ചിരുന്നു. എങ്കിലും ആ കെട്ടിടം അവിടുത്തെ പ്രധാന ലാന്‍ഡ്മാര്‍ക്കായി അവശേഷിച്ചു.
അതേസമയം ഫാക്ടറി നിലനിന്നിരുന്ന സ്ഥലത്തെ 31 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി ആധുനിക ബിസിനസ് ഹബ്ബ് നിര്‍മ്മിക്കാനുള്ള അനുമതി പാര്‍ലെ ഗ്രൂപ്പിന് ലഭിച്ചുകഴിഞ്ഞു.
ഗൃഹാതുരത്വം ഉണര്‍ത്തി സോഷ്യല്‍ മീഡിയ
ഫാക്ടറി പൊളിക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ബാല്യകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പ്രേക്ഷകര്‍. സ്കൂള്‍ വിട്ടു വരുമ്പോഴുള്ള ബിസ്കറ്റ് മണവും ഫാക്ടറി സന്ദര്‍ശനങ്ങളും വൈകാരികതയോടെയാണ് ഓര്‍ക്കുന്നത്. പാര്‍ലെ-ജി എന്ന ബ്രാന്‍ഡിന്റെ പേര് തന്നെ വിലെ പാര്‍ലെ എന്ന സ്ഥലപ്പേരില്‍ നിന്നാണ് ഉടലെടുത്തത് എന്നാണ് പറയപ്പെടുന്നത്.
മുംബൈയിലെ ഉല്‍പ്പാദനം നിര്‍ത്തിയാലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് ഫാക്ടറികളില്‍ പാര്‍ലെ-ജിയുടെ നിര്‍മ്മാണം തുടരും.
film
ഫലസ്തീന് സിനിമകള്‍ക്ക് വിലക്ക്: കവിത ചൊല്ലി പ്രതിഷേധവുമായി പ്രകാശ് രാജ്
കലയ്ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് പ്രകാശ് രാജ് പറഞ്ഞു.
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (BIFFes) നാല് ഫലസ്തീന് സിനിമകള്‍ക്ക് കേന്ദ്രം പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മേളയുടെ അംബാസഡറുമായ പ്രകാശ് രാജ്. കലയ്ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് പ്രകാശ് രാജ് പറഞ്ഞു. പിന്നാലെ ഉദ്ഘാടന വേദിയില്‍ ഫലസ്തീന് കവിത ചൊല്ലിയാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
കലാമേളകളെ രാഷ്ട്രീയ താല്പര്യങ്ങള് ബാധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മനുഷ്യാനുഭവങ്ങള്‍ പങ്കുവെക്കാനാണ് ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നതെന്നും പ്രകാശ് പറഞ്ഞു.
നാല് ഫലസ്തീന് ചിത്രങ്ങള്‍ക്ക് കേന്ദ്രം പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
-
india21 hours agoസുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
-
kerala22 hours agoഎന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
-
kerala21 hours ago‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’
-
kerala24 hours agoബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
-
kerala1 day ago‘പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നല്‍കണം’; വി.കുഞ്ഞികൃഷ്ണന്റെ ഹരജിയില്‍ ഹൈക്കോടതി ഉത്തരവ്
-
kerala23 hours ago‘റോയ് മരിച്ചിട്ടും റെയ്ഡ് തുടര്‍ന്നു, മരണത്തിന് ഉത്തരവാദി ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍’
-
News2 days agoവെനസ്വേലന്‍ വ്യോമാതിര്‍ത്തി ഉടന്‍ തുറക്കും; എണ്ണക്കമ്പനികള്‍ കാരക്കാസിലേക്ക്; നിര്‍ണ്ണായക പ്രഖ്യാപനവുമായി ട്രംപ്
-
kerala2 days agoസംഘത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കാന്‍ ഒരു പിതാവിന്റെ കണ്ണീര് വില്‍ക്കരുത്: സന്ദീപ് വാര്യര്‍
