kerala

കാലിക്കറ്റ് പി.വി.സി നിയമന യോഗ്യത: സിപിഎം ആരോപണം രാഷ്ട്രീയ പ്രേരിതം. യു.ഡി എഫ് സിൻഡിക്കേറ്റംഗങ്ങൾ

By webdesk14

July 11, 2026

കാലിക്കറ്റ് സർവകലാശാല പ്രൊ വൈസ് ചാൻസലർ നിയമനത്തിൽ യുജിസി ചട്ടങ്ങൾ പാലിച്ചില്ലെന്ന സിപിഎം ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് കാലിക്കറ്റ് സർവകലാശാലയിലെ യുഡിഎഫ് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി.

പ്രോ വൈസ് ചാൻസലറെ വൈസ് ചാൻസലറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സിൻഡിക്കേറ്റ് നിയമിക്കേണ്ടതാണ്. അതിനാൽ, പ്രോ വൈസ് ചാൻസലർ സ്ഥാനത്തേക്ക് നിയമനത്തിനായി ഒരു വ്യക്തിയെ ശുപാർശ ചെയ്യുന്നത് വൈസ് ചാൻസലറുടെ പ്രത്യേക അധികാരപരിധിയിലും വിവേചനാധികാരത്തിലുമാണ്. സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾക്കും മറ്റ് അക്കാദമിക് നിയമനങ്ങൾക്കും നിലവിൽ പരിഗണിക്കുന്നത് യുജിസിയുടെ 2018ലെ റെഗുലേഷനുകളാണെന്നും അവർ ചൂണ്ടിക്കാട്ടി.

2018ലെ യുജിസി റെഗുലേഷൻ പ്രകാരം ഡോ. പി. റഷീദ് അഹമ്മദിന് കാലിക്കറ്റ് സർവകലാശാല പ്രൊ വൈസ് ചാൻസലർ സ്ഥാനത്തേക്ക് ആവശ്യമായ യോഗ്യതയുണ്ട്. 2010ലെ യുജിസി ചട്ടങ്ങളിൽ പ്രൊ വൈസ് ചാൻസലർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വ്യക്തി സർവകലാശാല പ്രൊഫസർ ആയിരിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും 2018ലെ റെഗുലേഷനിൽ ഈ നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. ഇടതുപക്ഷ സിൻഡിക്കേറ്റ് തന്നെ സർവ്വകലാശാലയിൽ നടപ്പാക്കിയതാണ് 2018 ലെ യു.ജി.സി. റെഗുലേഷൻ.

2010 യുജിസി റെഗുലേഷൻ പൂർണമായും അസാധുവാക്കിയാണ് 2018ലെ യുജിസി റെഗുലേഷൻ നിലവിൽ വന്നതെന്നും അതിനാൽ പുതിയ ചട്ടങ്ങളാണ് നിയമനത്തിന് ബാധകമൊന്നും സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാല ആക്ട് പ്രകാരവും പിവിസി നിയമനം സാധുവാണ്.

2018ലെ യുജിസി റെഗുലേഷൻ അടിസ്ഥാനമാക്കി ഇടത് സർക്കാർ കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ പ്രൊ വൈസ് ചാൻസലർ നിയമനം നടത്തിയിരുന്നു. അഫിലിയേറ്റഡ് കോളേജിലെ അധ്യാപകനായിരുന്ന ഡോ. എസ്. അയ്യൂബിനെയാണ് 2019 ൽ പിവിസിയായി നിയമിച്ചത്.

അതേസമയം, സർവകലാശാലയിലെ ഇടതുപക്ഷ സിൻഡിക്കേറ്റ് തെറ്റായി നടത്തിയ അധ്യാപക നിയമനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും സംവരണ അട്ടിമറി പുറത്ത് കൊണ്ടുവരികയും സർവകലാശാലയിലെ സിപിഐഎമ്മിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്ത ഡോ. പി. റഷീദ് അഹമ്മദ് പ്രൊ വൈസ് ചാൻസലറായി നിയമിതനായതാണ് ഇപ്പോഴത്തെ എതിർപ്പുകൾക്ക് പിന്നിലെ രാഷ്ട്രീയ കാരണമെന്ന് യുഡിഎഫ് സിൻഡിക്കേറ്റ് അംഗങ്ങളായ ടി. ജെ. മാർട്ടിൻ, സി. പി. ഹംസ, ഡോ. ടി. എം. വാസുദേവൻ, ഡോ. ലക്ഷ്മി ആർ. ചന്ദ്രൻ, മധു പി.,ലെഫ്റ്റനന്റ് ഡോ. അബ്ദുൾ ജബ്ബാർ, ഡോ. എ. കെ. ഷാഹിന മോൾ, ജെയ്സൺ ജോസഫ് എ.ടി, കബീർ മുതുപറമ്പ്, എന്നിവർ പറഞ്ഞു.