Connect with us

kerala

കൊച്ചിയിൽ വാഹനാപകടം: റോഡരികിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയ വിഫലം

പ്രാർഥനകളും ഡോക്ടർമാരുടെ അത്യന്തം പരിശ്രമങ്ങളും അവസാനിപ്പിച്ച് ലിനു എന്ന ലിനീഷ് മരണത്തിന് കീഴടങ്ങി.

Published

on

കൊച്ചി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് റോഡരികിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയ വിഫലമായി. പ്രാർഥനകളും ഡോക്ടർമാരുടെ അത്യന്തം പരിശ്രമങ്ങളും അവസാനിപ്പിച്ച് ലിനു എന്ന ലിനീഷ് മരണത്തിന് കീഴടങ്ങി.

ഞായറാഴ്ച രാത്രി എട്ടരയോടെ എറണാകുളം ഉദയംപേരൂർ വലിയംകുളത്താണ് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്നുപേർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ലിനീഷിന്റെ നില അതീവ ഗുരുതരമായിരുന്നു.

ലിനീഷിന്റെ രക്തം കട്ടപിടിച്ച് ശ്വാസനാളം അടഞ്ഞ നിലയിലായിരുന്നുവെന്ന് ഡോക്ടർമാർ കണ്ടെത്തി. ആശുപത്രിയിലെത്തിക്കാൻ സമയം ലഭിക്കാത്ത സാഹചര്യത്തിൽ, എറണാകുളം ഇന്ദിര ഗാന്ധി ആശുപത്രിയിലെ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ഡോ. മനൂപ് എന്നിവർ ചേർന്ന് റോഡരികിൽ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് തീരുമാനിച്ചു.

ലഭ്യമായ ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു ജീവൻ രക്ഷിക്കാനുള്ള ശ്രമം. ബ്ലേഡും സ്‌ട്രോയും ഉപയോഗിച്ച് കഴുത്തിൽ മുറിവുണ്ടാക്കി ശ്വാസനാളം തുറക്കാനായിരുന്നു ഡോക്ടർമാരുടെ ശ്രമം. പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ആവശ്യമായ സഹായങ്ങൾ ഒരുക്കി. രാത്രി സമയവും മതിയായ വെളിച്ചത്തിന്റെ അഭാവവും കാരണം ചുറ്റുമുണ്ടായിരുന്നവരുടെ മൊബൈൽ ഫോൺ ഫ്ലാഷ് ഓൺ ചെയ്താണ് ശസ്ത്രക്രിയ നടത്തിയത്.

തുടർന്ന് ലിനീഷിനെ ആംബുലൻസിൽ വൈറ്റിലയിലെ വെൽകെയർ ആശുപത്രിയിലേക്ക് മാറ്റി. ഡോ. മനൂപ് കൂടെ ആശുപത്രിയിലേക്ക് പോയിരുന്നു. അവിടെ വിദഗ്‌ധ ചികിത്സ നൽകിയെങ്കിലും, ചികിത്സയ്ക്കിടെ ഹൃദയസ്തംഭനം സംഭവിച്ചതാണ് മരണകാരണമെന്നാണ് അനൗദ്യോഗിക വിവരം.

റോഡരികിൽ തന്നെ ജീവൻ രക്ഷിക്കാൻ നടത്തിയ ഡോക്ടർമാരുടെ ധീരമായ ശ്രമങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ശ്രദ്ധ നേടുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എസ്‌.ഐ.ആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കി

നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയിൽ നിന്ന് 24.08 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു. ഖേൽകർ അറിയിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രത്യേക ഇൻറൻസീവ് റിവിഷൻ (എസ്‌.ഐ.ആർ) കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. https://voters.eci.gov.in എന്ന ലിങ്ക് വഴിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner ലൂടെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet മൊബൈൽ ആപ്പ് വഴിയും വോട്ടർമാർക്ക് കരട് പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.

നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയിൽ നിന്ന് 24.08 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു. ഖേൽകർ അറിയിച്ചു. ഇത് ആകെ വോട്ടർമാരുടെ 8.65 ശതമാനമാണ്. പുതുക്കിയ കരട് പട്ടികയിൽ 2,54,42,352 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്.

മരിച്ചവർ, സ്ഥലംമാറിപ്പോയവർ, ഇരട്ട വോട്ടുള്ളവർ, കണ്ടെത്താൻ കഴിയാത്തവർ തുടങ്ങിയ വിഭാഗങ്ങളിലുളള 24,08,503 പേരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങൾ നേരത്തെ തന്നെ കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നതായും അധികൃതർ അറിയിച്ചു.

കരട് പട്ടികയുടെ പകർപ്പ് ജില്ലാ കളക്ട്രേറ്റുകൾ മുഖേന വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് നിയോജക മണ്ഡലം, ബൂത്ത് അടിസ്ഥാനത്തിൽ അല്ലെങ്കിൽ എപിക് നമ്പർ നൽകി പട്ടിക പരിശോധിക്കാം. ബൂത്ത് തലത്തിലുള്ള പി.ഡി.എഫ് പട്ടികയും ഡൗൺലോഡ് ചെയ്യാൻ സൗകര്യമുണ്ട്.

കരട് പട്ടികയിൽ പേരില്ലാത്തവർക്ക് ചൊവ്വാഴ്ച മുതൽ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാം. ജനുവരി 22 വരെയാണ് സമയപരിധി. പേരുകൾ നീക്കം ചെയ്യുന്നതിനും പരാതികൾ നൽകാം. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.

2025 ഒക്ടോബറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്ന 2.78 കോടി പേർക്കാണ് എന്യൂമറേഷൻ ഫോം വിതരണം ചെയ്തത്. ഇതിൽ 2.54 കോടി പേർ ഫോം പൂരിപ്പിച്ച് തിരികെ നൽകി. ഇവരുടെ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എന്യൂമറേഷൻ ഘട്ടത്തിൽ ഫോം സമർപ്പിക്കാൻ കഴിയാത്ത ‘കണ്ടെത്താനാകാത്തവരുടെ’ പട്ടികയിലുള്ളവർക്ക് ഡിക്ലറേഷനും ഫോം 6ഉം നൽകി എസ്‌.ഐ.ആറിന്റെ ഭാഗമാകാൻ അവസരമുണ്ട്. മതിയായ വിവരങ്ങൾ നൽകാത്തവർക്കായി ഇ.ആർ.ഒമാർ നോട്ടീസ് നൽകും. മൂന്ന് തലത്തിലുള്ള ഹിയറിങ് പൂർത്തിയാക്കിയ ശേഷമേ ഒരു വോട്ടറെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയുള്ളൂ.

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഫോം 6, പ്രവാസി വോട്ടർമാർക്ക് ഫോം 6A, പേര് ഒഴിവാക്കാൻ ഫോം 7, സ്ഥലംമാറ്റത്തിന് ഫോം 8 എന്നിവ ഉപയോഗിച്ച് അപേക്ഷ നൽകാം. എല്ലാ ഫോമുകളും ഓൺലൈനിലും ബി.എൽ.ഒമാർ മുഖേനയും ലഭ്യമാണെന്ന് കമ്മീഷണർ അറിയിച്ചു.

ഇ.ആർ.ഒമാരുടെ തീരുമാനത്തിനെതിരെ 15 ദിവസത്തിനുള്ളിൽ ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാം. ജില്ലാ കളക്ടറുടെ തീരുമാനത്തിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലും അപ്പീൽ സമർപ്പിക്കാം.
ഓരോ വോട്ടരും തങ്ങളുടെ പേര് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അഭ്യർത്ഥിച്ചു.

Continue Reading

kerala

കൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു

ആദ്യ രണ്ടര വര്‍ഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വര്‍ഷക്കാലം മേയറായി ആയി ഷൈനി മാത്യുവും, ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു

Published

on

2025 തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി നഗരസഭയിലേക്ക് ഡിസംബര്‍ 26ന് നടക്കുന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികളായി ശ്രീമതി വി കെ മിനി മോളെയും ശ്രീ ദീപക് ജോയിയെയും തീരുമാനിച്ചു. ആദ്യ രണ്ടര വര്‍ഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വര്‍ഷക്കാലം മേയറായി ആയി ഷൈനി മാത്യുവും, ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു

 

Continue Reading

kerala

പത്തു ദിവസമല്ല അതിലും കൂടുതല്‍; കേരളത്തിലെ ക്രിസ്മസ് അവധി നാളെ മുതല്‍

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷയുടെ തീയതിയില്‍ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം വര്‍ധിച്ചത്.

Published

on

തിരുവനന്തപുരം: കേരളത്തില്‍ ക്രിസ്തുമസ് സ്‌കൂള്‍ അവധി നാളെ മുതല്‍ തുടങ്ങും. ഇത്തവണ 10 അല്ല, 12 ദിവസമാണ് ക്രിസ്മസ് അവധി.
ഡിസംബര്‍ 24 മുതല്‍ ജനുവരി 05 വരെയായിരിക്കും അവധി. സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 12 ആയി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷയുടെ തീയതിയില്‍ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം വര്‍ധിച്ചത്. ഡിസംബര്‍ 15-ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ ഇന്ന് അവസാനിക്കും.

ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സ്‌കൂള്‍ അവധി പട്ടിക പുറത്തിറക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ക്രിസ്മസും പുതുവത്സരവും ഉള്‍പ്പെടുത്തി നീണ്ട ശൈത്യകാല അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഏകദിന അവധിയില്‍ ഒതുക്കിയപ്പോള്‍, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ ക്രിസ്മസ് ദിനത്തില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു.

Continue Reading

Trending