kerala

ആറന്മുള സ്വദേശിയുടെ 28.75 ലക്ഷം തട്ടി; കേസില്‍ കുമ്മനം അഞ്ചാം പ്രതി

By Test User

October 22, 2020

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതി. ആറന്മുള സ്വദേശിയില്‍നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്. കുമ്മനത്തിന്റെ മുന്‍ പി.എ പ്രവീണാണ് ഒന്നാം പ്രതി. തട്ടിപ്പും വിശ്വാസവഞ്ചനയ്ക്കുമാണ് കേസെടുത്തത്. ആറന്മുള പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മിക്കുന്ന പാലക്കാട്ടെ കമ്പനിയില്‍ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്തു രൂപ തട്ടിയെടുത്തുവെന്നാണു ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആര്‍. ഹരികൃഷ്ണന്റെ പരാതി. കുമ്മനം അടക്കം ഒമ്പത് പേരാണ് പ്രതിസ്ഥാനത്തുള്ളത്.

കേസില്‍ കുമ്മനത്തെ പ്രതി ചേര്‍ത്തതോടെ ബിജെപി പ്രതിരോധത്തിലായി. വിഷയത്തില്‍ കുമ്മനം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പാലക്കാട് കൊല്ലങ്കോട്ട് സ്വദേശി വിജയന്‍, സേവ്യര്‍, ബിജെപി ആര്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍.ഹരികുമാ!ര്‍, വിജയന്‍, വിജയന്റെ ഭാര്യ കൃഷ്ണവേണി എന്നിവരെയാണ് കേസില്‍ പ്രതികളായി ചേര്‍ത്തിട്ടുള്ളത്. പ്രവീണിന്റെ വിവാഹപരിപാടിയില്‍ കുമ്മനം 10000 കൈവായ്പ്പയായി വാങ്ങിയതായും പരാതിയില്‍ പറയുന്നു.

കുമ്മനം മിസോറാം ഗവര്‍ണറായിരുന്ന സമയത്താണ് പണം നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്. പണം തിരികെ കിട്ടാന്‍ പലവട്ടം മധ്യസ്ഥത ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ഹരികൃഷ്ണന്‍ പറയുന്നു. മധ്യസ്ഥ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പലതവണയായി നാലര ലക്ഷം രൂപ കിട്ടിയെട്ടും അവശേഷിച്ച പണം കൂടി കിട്ടണമെന്നുമാണ് പരാതിയില്‍ പറയുന്നത്.