kerala

എത്തിയത് പതിനേഴായിരം കിലോ; ഈന്തപ്പഴ ഇറക്കുമതിയിലും അന്വേഷണം

By Test User

September 19, 2020

തിരുവനന്തപുരം: മൂന്നുവര്‍ഷം കൊണ്ട് നയതന്ത്രമാര്‍ഗത്തിലൂടെ പതിനേഴായിരം കിലോ ഈന്തപ്പഴമെത്തിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന് കസ്റ്റംസ് വിലയിരുത്തല്‍. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ഈന്തപ്പഴ ഇറക്കുമതിയില്‍ കസ്റ്റംസ് കേസെടുത്തു. സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കുന്ന, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിയും ഇതോടെ അന്വേഷണ പരിധിയിലായി.

2016 ഒക്ടോബറില്‍ പ്രവര്‍ത്തനം തുടങ്ങിയ യുഎഇ കോണ്‍സുലേറ്റ് വഴി 17000 കിലോ ഈന്തപ്പഴമാണ് എത്തിയത്. കോണ്‍സുല്‍ ജനറലിന്റെ പേരിലാണ് ഇവ എത്തിയത്. വാണിജ്യ ആവശ്യത്തിനല്ലാതെ ഇത്രയും കൂടുതല്‍ ഈ്ന്തപ്പഴം ഇറക്കുമതി ചെയ്തതില്‍ അസ്വാഭാവികതയുണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്.

ഖുര്‍ആന്‍ കൊണ്ടു വന്ന വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കെയാണ് ഈന്തപ്പഴം കൊണ്ടുവന്നതിലും കസ്റ്റംസ് അന്വേഷണം പ്രഖ്യാപിക്കുന്നത്. കേസില്‍ മന്ത്രി ജലീലിനെ കസ്റ്റംസും ദേശീയ അന്വേഷണ ഏജന്‍സിയും ചോദ്യം ചെയ്തിരുന്നു.