kerala

പോലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞ കേസ്: ഇടതു സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും കുറ്റക്കാരെന്ന് കോടതി

By webdesk18

November 25, 2025

തളിപ്പറമ്പ്: പൊലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞ കേസില്‍ ഇടതു സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്ത് വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും.

പയ്യന്നൂര്‍ നഗരസഭയിലെ വെള്ളൂര്‍ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ. നിഷാദ് (35), ടി.സി.വി നന്ദകുമാര്‍ (35), എ. മിഥുന്‍ (36), കെ.വി. കൃപേഷ് (38) എന്നിവര്‍ പ്രതികളായിരുന്നു. ഇവരില്‍ ഒന്നും രണ്ടും പ്രതികളായ നിഷാദിനും നന്ദകുമാര്‍ക്കുമാണ് കുറ്റം തെളിഞ്ഞത്. മിഥുനും കൃപേഷിനെയും കോടതി വെറുതെ വിട്ടു.

2012 ഓഗസ്റ്റ് 1-നാണ് സംഭവം നടന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറി. ഇതിന്റെ ഭാഗമായാണ് പയ്യന്നൂരില്‍ പൊലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞതെന്നും കേസ് വ്യക്തമാക്കുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് രൂപേഷിനെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കുന്നു എന്ന വിവരമറിഞ്ഞ് തിരികെ പോകുകയായിരുന്ന പൊലീസ് സംഘത്തിന്മേലാണ് പ്രതികള്‍ ബൈക്കിലെത്തി ബോംബെറിഞ്ഞതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂട്ടര്‍മാരായ യു. രമേശന്‍, മധു എന്നിവര്‍ സര്‍ക്കാരിനുവേണ്ടി ഹാജരായി.