Connect with us

kerala

വയനാട്ടിലെ ഭീതി പടര്‍ത്തിയ കടുവ കൂട്ടിലായി; മാരനെ കടിച്ചുകൊന്ന കടുവയെന്ന് സ്ഥിരീകരണം

14 വയസ്സുള്ള ആണ്‍ കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു.

Published

on

കല്‍പ്പറ്റ: വയനാട്ടില്‍ ആറു ദിവസം മുന്‍പ് ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവ വനംവകുപ്പിന്റെ കൂട്ടിലായി. ചൊവ്വാഴ്ച രാത്രി ഒന്നരയോടെയാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്. 14 വയസ്സുള്ള ആണ്‍ കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു. മാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ അതേ കടുവ തന്നെയാണെന്ന് സ്ഥിരീകരണവും ലഭിച്ചിട്ടുണ്ട്. പിടികൂടിയ കടുവയെ തുടര്‍ നടപടികളുടെ ഭാഗമായി കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

kerala

ആറാം ദിവസവും സ്വര്‍ണവില കുതിച്ചുയര്‍ന്നു

ഇതോടെ കേരളത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി.

Published

on

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി ആറാം ദിനവും സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് (26122025) ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയിലും പവന് 560 രൂപ വര്‍ധിച്ച് 1,02,680 രൂപയിലുമാണ് വ്യാപാരം. ഇതോടെ കേരളത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി.

ക്രിസ്മസ് ദിനത്തില്‍ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയര്‍ന്ന് ഗ്രാമിന് 12,765 രൂപയും പവന് 1,02,120 രൂപയുമായിരുന്നു വില. ബുധനാഴ്ചയും വില ഉയര്‍ന്നിരുന്നു; അന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കൂട്ടി പവന്‍ വില 1,01,880 രൂപയായി.

വെള്ളിവിലയും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് ഗ്രാമിന് 10 രൂപ കൂടി 240 രൂപയായാണ് വെള്ളിവില.

ആഗോള വിപണിയിലും സ്വര്‍ണവില ശക്തമായി ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 4,505.55 ഡോളറായാണ് ഇന്നത്തെ വില. ഇന്ന് മാത്രം 26.02 ഡോളറിന്റെ (0.58%) വര്‍ധനവുണ്ടായി. ഈ വര്‍ഷം മാത്രം ആഗോളവിപണിയില്‍ സ്വര്‍ണത്തിന് 70.83 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ വില 4,535.30 ഡോളറായി ഉയര്‍ന്നു; ഇന്ന് 32.50 ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായത്.

18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 55 രൂപയും 14 കാരറ്റിന് 45 രൂപയും വര്‍ധനവുണ്ടായി.

ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യു.എസ്. കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചത്, വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടങ്ങിയ ഘടകങ്ങളാണ് വിലക്കുതിപ്പിന് പിന്നിലെന്നാണ് വിപണി വിലയിരുത്തല്‍.

 

Continue Reading

kerala

ഇത് യു.പി. അല്ലല്ലോ, മലപ്പുറമല്ലേ..

മലപ്പുറം പട്ടര്‍നടക്കാവില്‍ നിന്ന് രാത്രിയില്‍ കരോള്‍ പാടിക്കൊണ്ടിരുന്ന കുട്ടികളുടെ സംഘത്തെ നമസ്‌കരിക്കാന്‍ ഒരുങ്ങുന്നതിനിടെ വീട്ടുമുറ്റത്തേക്ക് എത്തിയ ഉമ്മ, നിസ്‌കാര കുപ്പായത്തില്‍ തന്നെയാണ് സ്വീകരിച്ചത്.

Published

on

മലപ്പുറം: ക്രിസ്മസ് ആഘോഷങ്ങള്‍ ലക്ഷ്യമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, മതസൗഹൃദത്തിന്റെ ശക്തമായ സന്ദേശം നല്‍കുന്ന ദൃശ്യങ്ങള്‍ മലപ്പുറത്തുനിന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മലപ്പുറം പട്ടര്‍നടക്കാവില്‍ നിന്ന് രാത്രിയില്‍ കരോള്‍ പാടിക്കൊണ്ടിരുന്ന കുട്ടികളുടെ സംഘത്തെ നമസ്‌കരിക്കാന്‍ ഒരുങ്ങുന്നതിനിടെ വീട്ടുമുറ്റത്തേക്ക് എത്തിയ ഉമ്മ, നിസ്‌കാര കുപ്പായത്തില്‍ തന്നെയാണ് സ്വീകരിച്ചത്.

കരോള്‍ സംഘത്തിലെ കുട്ടികളോട് ഉമ്മ സ്നേഹത്തോടെ സംസാരിക്കുകയും, ”നിങ്ങളെ ചീത്ത പറഞ്ഞോ?” എന്ന ചോദ്യം ചോദിക്കുകയും ചെയ്യുന്നു. കരോള്‍ കുട്ടികള്‍ ”ഇത് യു.പി. അല്ലല്ലോ, മലപ്പുറമല്ലേ…’ എന്ന മറുപടി നല്‍കുന്നതും ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലളിതമായ ഈ സംഭാഷണമാണ് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുന്നത്.

ഇതേത്തുടര്‍ന്ന് കോട്ടയം ജില്ലയിലെ കുമരകത്ത് നിന്നുള്ള മറ്റൊരു ദൃശ്യവും വൈറലായിരിക്കുകയാണ്. അവിടെ അയ്യപ്പ ഭജന നടക്കുന്ന പന്തലിലേക്കെത്തിയ കരോള്‍ സംഘത്തെ ഭക്തര്‍ സ്നേഹപൂര്‍വം സ്വാഗതം ചെയ്യുകയായിരുന്നു. കരോള്‍ സംഘം പാട്ടുപാടി നൃത്തം ചെയ്തപ്പോള്‍ താളമേളങ്ങളോടെ ഭജന സംഘവും ഒപ്പം ചേരുന്നു.

കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേര്‍ കരോള്‍ ആസ്വദിക്കുന്നതും, ആഘോഷത്തില്‍ എല്ലാവരും ഒരുമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മതത്തിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ ഉയരുന്ന കാലത്ത്, മലപ്പുറത്തെയും കുമരകത്തെയും ഈ കാഴ്ചകള്‍ കേരളത്തിന്റെ സഹവര്‍ത്തിത്വ സംസ്‌കാരത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതായി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രതികരണങ്ങളാണ് ഉയരുന്നത്.

Continue Reading

kerala

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ 4.2 ടൺ പുകയില ഉൽപന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

സംഭവത്തിൽ പാലക്കാട് പൊൽപ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടിൽ രമേശ് വി (47) അറസ്റ്റിലായി.

Published

on

മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന നാലര ടണ്ണോളം പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ പാലക്കാട് പൊൽപ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടിൽ രമേശ് വി (47) അറസ്റ്റിലായി.

4205.520 കിലോഗ്രാം പുകയില ഉൽപന്നങ്ങളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പുകയില ഉൽപന്നങ്ങൾ കടത്താൻ ഉപയോഗിച്ച ലോറിയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രജീഷ് എ.സി, ബിനുമോൻ എ., ബിനുമോൻ എ.എം, സിവിൽ എക്സൈസ് ഓഫീസർ ജിതിൻ പി.പി എന്നിവർ പങ്കെടുത്തു. സംഭവത്തിൽ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് എക്സൈസ് അറിയിച്ചു.

Continue Reading

Trending