india

വായ്പ കിട്ടാൻ ആസ്തിക്കണക്ക് പെരുപ്പിച്ചു; പാപ്പർ കേസിൽ ‘രക്ഷപ്പെട്ട’ ബിജെപി മുൻ എംപി സുഭാഷ് ചന്ദ്രയ്ക്ക് എതിരെ സിബിഐ കേസ്

By webdesk14

September 06, 2026

വായ്പ ലഭിക്കുന്നതിനായി ആസ്തിമൂല്യം പെരുപ്പിച്ച് കാണിച്ചെന്ന പരാതിയിൽ സീ ഗ്രൂപ്പ് സ്ഥാപകനും ബിജെപിയുടെ മുൻ എംപിയുമാ‌യ സുഭാഷ് ചന്ദ്രയ്ക്കെതിരെ സിബിഐ കേസെടുത്തു. വായ്പകൾ തിരിച്ചടയ്ക്കാതെ 1,322 കോടിയിലേറെ രൂപ നഷ്ടമുണ്ടാക്കിയെന്നുകാട്ടി എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് (എൽഐസിഎച്ച്എഫ്എൽ) ആണ് പരാതി നൽകിയത്.

സുഭാഷ് ചന്ദ്ര നൽകിയ ആസ്തിമൂല്യ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ 2 വായ്പകളിലായി 980 കോടി രൂപ അനുവദിച്ചിരുന്നു. ഒരു വായ്പ 500 കോടിയുടേതും മറ്റൊന്ന് 480 കോടിയുടേതുമായിരുന്നു. 2018 മാർച്ച് 28നു നൽകിയ ആസ്തിമൂല്യ സർട്ടിഫിക്കറ്റിൽ 59,000 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതേവർഷം ജൂലൈയിൽ നൽകിയ മറ്റൊരു സർട്ടിഫിക്കറ്റിൽ ഇത് 40,562 കോടി രൂപയായിരുന്നു. 2 വായ്പകളുടെയും തിരിച്ചടവ് മുടങ്ങി.

പിന്നീട് പാപ്പരത്ത നിയമം അനുസരിച്ചുള്ള നടപടികൾക്കിടെ എൽഐസിഎച്ച്എഫ്എലിനു നൽകിയ സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തിയിരുന്ന ആസ്തിമൂല്യം തനിക്കില്ലെന്നു സുഭാഷ് ചന്ദ്ര സമ്മതിച്ചു. 2024ൽ ആസ്തിമൂല്യം 31.79 കോടിയായിരുന്നുവെന്നും 2017–18 ൽ 40,000 കോടി രൂപയിൽ താഴെയായിരുന്നുവെന്നുമാണ് അദ്ദേഹം അറിയിച്ചത്.