Connect with us

More

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി: കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം

Published

on

 

ന്യൂഡല്‍ഹി: ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ത്ഥാടകര്‍ക്ക് വര്‍ഷങ്ങളായി നല്‍കി വന്നിരുന്ന ഹജ്ജ് സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം മുതലുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സബ്‌സിഡി ലഭിക്കില്ല. സബ്‌സിഡി എടുത്തു കളഞ്ഞാലും 1.75 ലക്ഷം തീര്‍ത്ഥാടകര്‍ ഇത്തവണ ഇന്ത്യയില്‍നിന്ന് ഹജ്ജിന് പുറപ്പെടുമെന്നും ഇത് റെക്കോര്‍ഡ് സംഖ്യയാണെന്നും മന്ത്രി അവകാശപ്പെട്ടു.

ഹജ്ജ് സബ്‌സിഡി ഘട്ടം ഘട്ടമായി (2022നകം) അവസാനിപ്പിക്കണമെന്ന സുപ്രീംകോടതിയുടെ 2012ലെ വിധിയുടെ ചുവടു പിടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഹജ്ജ് നയത്തിലും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് പൂര്‍ത്തിയാക്കുകയും വിവിധ സംസ്ഥാന കമ്മിറ്റികള്‍ക്കുള്ള ക്വാട്ട വീതിച്ചു നല്‍കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്ത ശേഷമാണ് ഹജ്ജ് സബ്‌സിഡി ലഭിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. ഇത് സബ്‌സിഡി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഹജ്ജ് കമ്മിറ്റി വഴി അപേക്ഷ നല്‍കിയ തീര്‍ത്ഥാടകരെ ദുരിതത്തിലാക്കും. നാലു ലക്ഷത്തോളം പേരാണ് ഇന്ത്യയില്‍നിന്ന് ഇത്തവണ ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 1,75,000 പേര്‍ക്കാണ് ഇന്ത്യയില്‍നിന്ന് ഹജ്ജിന് അവസരം ലഭിക്കുക. ഇതില്‍ ഒന്നേകാല്‍ ലക്ഷത്തോളം പേരും ഹജ്ജ് കമ്മിറ്റി വഴി തീര്‍ത്ഥാടനത്തിന് പുറപ്പെടുന്നവരാണ്. കേരളത്തില്‍നിന്ന് മാത്രം 10,981 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം അവസരം ലഭിച്ചത്. ഇത്തവണ ഇതില്‍ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുമെന്നാണ പ്രതീക്ഷ. ഇവരെയെല്ലാം തീരുമാനം ബാധിക്കും.

”ന്യൂനപക്ഷങ്ങളുടെ ശാക്തീകരണവും അന്തസ്സ് ഉയര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണ് തീരുമാന”മെന്ന് കേന്ദ്രമന്ത്രി അവകാശപ്പെട്ടു. ”ആരുടേയും ഔദാര്യമില്ലാതെ മുസ്്‌ലിംകള്‍ക്ക് ഹജ്ജിന് അവസരം ഒരുക്കുകയാണ് ലക്ഷ്യം. ഇതിനു വേണ്ടിയാണ് സബ്‌സിഡി എടുത്തു കളയുന്നത്. ഈ വര്‍ഷം മുതല്‍ കപ്പല്‍ മാര്‍ഗം ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ഒരുക്കാന്‍ സഊദിഭരണകൂടം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെ”ന്നും മന്ത്രി പറഞ്ഞു.
ചെറു പട്ടണങ്ങളില്‍നിന്ന് ഹജ്ജിനു പുറപ്പെടുന്നവര്‍ക്കുണ്ടാകുന്ന അസൗകര്യം കണക്കിലെടുത്ത് ഘട്ടം ഘട്ടമായേ സബ്‌സിഡി നിര്‍ത്തലാക്കാവൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് വിരുദ്ധമായി സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ ഒറ്റയടിക്ക് പിന്‍വലിക്കുകയായിരുന്നു. ഇതോടെ സബ്‌സിഡി ഇനത്തില്‍ ലഭിച്ചിരുന്ന തുക കൂടി ഇനി അധികം നല്‍കേണ്ടി വരും. ഹജ്ജ് കമ്മിറ്റി – സ്വകാര്യ ഗ്രൂപ്പുകള്‍ തമ്മിലുള്ള നിരക്കിലെ അന്തരം കുറയാനും ഇത് കാരണമാകും. സ്വകാര്യ ഗ്രൂപ്പുകള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുമ്പോള്‍ തിരക്കുള്ള സീസണുകളില്‍ വിമാനയാത്രാകൂലി കുത്തനെ ഉയര്‍ത്തുന്ന വിമാനക്കമ്പനികളുടെ പകല്‍കൊള്ള അവസാനിപ്പിക്കാനും നടപടി വേണമെന്ന് മുസ്്‌ലിം സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ യാതൊരു നടപടിയും എടുക്കാതെയാണ് ഹജ്ജ് സബ്‌സിഡി നിര്‍ത്തിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എന്നത് ദുരിതം ഇരട്ടിയാക്കും.

ഹജ്ജ് സബ്‌സിഡിക്കായി ചെലവിട്ടിരുന്ന തുക ഇനി മുതല്‍ ന്യൂനപക്ഷ സമുദായങ്ങളിലെ വനിതകളുടെ വിദ്യാഭ്യാസ, ശാക്തീകരണ പദ്ധതികള്‍ക്കായി നീക്കിവെക്കുമെന്ന് മന്ത്രി പറഞ്ഞു. മുസ്്‌ലിം വനിതകളുടെ ശാക്തീകരണത്തിനു മാത്രമാണോ തുക വിനിയോഗിക്കുകയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. കഴിഞ്ഞ വര്‍ഷം 450 കോടിയോളം രൂപയാണ് ഹജ്ജ് സബ്‌സിഡിക്കായി കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചിരുന്നത്.

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ രംഗത്തെത്തി. നിക്ഷിപ്ത താല്‍പര്യത്തോടെയുള്ള നടപടിയാണ് കേന്ദ്രത്തിന്റേതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഹജ്ജ് യാത്രക്ക് മാത്രമല്ല, ഹരിദ്വാര്‍, ഉജ്ജയിന്‍, നാസിക്, അലഹാബാദ് കുംഭ മേളകളില്‍ പങ്കെടുക്കാനും കൈലാഷ് മാനസ സരോവര്‍ യാത്രക്കും തിബറ്റന്‍ യാത്രക്കും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. മാനസ സരോവര്‍ യാത്രക്ക് നല്‍കുന്ന സബ്‌സിഡി 25,000 രൂപയില്‍നിന്ന് 30,000 രൂപയായി ഉയര്‍ത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനമെടുത്തത് അടുത്തിടെയാണ്. ഇവയിലൊന്നും തൊടാതെയാണ് ഹജ്ജ് സബ്‌സിഡി മാത്രം നിര്‍ത്തലാക്കാനുള്ള തീരുമാനം. പണമുള്ളവര്‍ക്ക് മാത്രം നിര്‍ബന്ധമായ കര്‍മ്മം എന്ന നിലയാണ് ഹജ്ജ് സബ്‌സിഡി എടുത്തു കളയുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഹജ്ജ് കര്‍മ്മത്തിന് മതപരമായ വിലക്കില്ലെന്നിരിക്കെ, ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുകയെന്ന മുസ്്‌ലിംകളുടെ ജീവിതാഭിലാഷത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തുരങ്കം വെക്കുന്നത്.

News

എഐ വ്യാപനം ഐടി മേഖലയിലെ വന്‍ പിരിച്ചുവിടലുകള്‍ക്ക് വഴിയൊരുക്കുന്നു; എച്ച്പിക്ക് ശേഷം ആപ്പിളിലും വെട്ടിക്കുറവ്

ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Published

on

ലോകത്തെ പ്രമുഖ ടെക് കമ്പനികളില്‍ പിരിച്ചുവിടലുകളുടെ പ്രവണത ശക്തമാകുകയാണ്. എഐ അധിഷ്ഠിത മോഡലുകളിലേക്ക് കമ്പനികള്‍ വേഗത്തില്‍ മാറുന്ന സാഹചര്യത്തില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ വ്യാപകമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുകയും ഉല്‍പ്പന്ന വികസനം ശക്തിപ്പെടുത്തുകയും ഉപഭോക്തൃ പിന്തുണാ മേഖലകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്ന എഐ അധിഷ്ഠിത പുനര്‍നിര്‍മാണ നടപടികളുടെ ഭാഗമായിട്ടാണ് ഈ നീക്കം. ഉല്‍പ്പന്ന വികസനം, ആന്തരിക പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ പിന്തുണാ വിഭാഗങ്ങള്‍ എന്നിവ നേരിട്ടു ബാധിക്കുമെന്ന് സിഇഒ എന്റിക് ലോറസ് വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ചെലവ് ലാഭിക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതിനുമുമ്പ് പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഈ വര്‍ഷം ആദ്യം 2,000ലധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതേ സമയം, ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡും ഈ ആഴ്ച നിശബ്ദമായ ജോലി വെട്ടിക്കുറച്ച് നടപ്പാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിനസുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സേവനം നല്‍കുന്ന സെയില്‍സ് ടീമിനെയാണ് മാറ്റം കൂടുതല്‍ ബാധിച്ചത്. അക്കൗണ്ട് മാനേജര്‍മാര്‍, ഉല്‍പ്പന്ന ഡെമോകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ എന്നിവരുടെ സ്ഥാനങ്ങള്‍ ഒഴിവാക്കിയതായാണ് വിവരം. ഉപഭോക്തൃ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ പരിഷ്‌കരണമെന്നാണ് ആപ്പിളിന്റെ വിശദീകരണം. പിരിച്ചുവിടപ്പെട്ടവര്‍ക്ക് കമ്പനിയിലെ മറ്റ് തസ്തികകള്‍ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചു. ആപ്പിള്‍ കൂടുതല്‍ വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ തേര്‍ഡ് പാര്‍ട്ടി റീസെല്ലര്‍മാര്‍ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന സൂചനയും ഉയര്‍ന്നിട്ടുണ്ട്. ആപ്പിളിന്റെ വരുമാനം ഉയര്‍ന്ന നിലയിലാണെന്നും ഡിസംബര്‍ പാദത്തില്‍ 140 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണെന്നുമുള്ള വസ്തുത ഈ നടപടിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഒക്ടോബറില്‍ ആപ്പിള്‍ ആദ്യമായി നാല് ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം പിന്നിട്ടിരുന്നു. Layoff.fyi ഡാറ്റ പ്രകാരം, ഒക്ടോബറില്‍ മാത്രം 21 ടെക് കമ്പനികള്‍ 18,510 ജീവനക്കാരെ പിരിച്ചുവിട്ടു. ആമസോണ്‍ 14,000 കോര്‍പ്പറേറ്റ് ജോലികള്‍ കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. അത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് പിരിച്ചുവിടലായിരിക്കും. നവംബറില്‍ ഇതുവരെ 20 ടെക് കമ്പനികള്‍ 4,545 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും വലിയ നീക്കം ചിപ്പ്ഡിസൈന്‍ സോഫ്‌റ്റ്വെയര്‍ നിര്‍മ്മാതാക്കളായ സിനോപ്‌സിസിന്‌റേതാണ്. ഏകദേശം 2,000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്ന ഇവരുടെ നടപടി ജീവനക്കാരുടെ 10 ശതമാനം വരെയാകും.

Continue Reading

Money

ഓഹരി വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ്; സെന്‍സെക്സ് 86,000 കടന്നു

നിഫ്റ്റി 26,000ന് മുകളില്‍

Published

on

ഓഹരി വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 86,000 പോയിന്റ് മറികടന്നു. നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. 26,300 പോയിന്റ് മറികടന്നാണ് കുതിച്ചത്. 2024 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 26,277 പോയിന്റ് ആണ് ഇന്ന് മറികടന്നത്.

അമേരിക്കയിലും ഇന്ത്യയിലും കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയെ സ്വാധീനിച്ചു. ഇന്നലെയും വിപണി നേട്ടത്തിലായിരുന്നു. സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്.

ആഗോളവിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ച മറ്റൊരു ഘടകം. ഏഷ്യന്‍ വിപണികള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എണ്ണ വില കുറഞ്ഞതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ബാരലിന് 63 ഡോളറില്‍ താഴെ എത്തി നില്‍ക്കുകയാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില. പ്രധാനമായി ബജാജ് ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, എല്‍ആന്റ്ടി ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. രണ്ടുശതമാനത്തോളമാണ് ഈ ഓഹരികള്‍ മുന്നേറിയത്.

Continue Reading

india

യുപി സർക്കാരിന് കൊളോണിയൽ ചിന്താഗതി; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

Published

on

ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവം പുലർത്തുന്നെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ജില്ലാ മജിസ്‌ട്രേറ്റ് (കളക്ടർ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്‌സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. കൊളോണിയൽ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ രണ്ടുമാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളിൽ മാറ്റംവരുത്താൻ ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശംനൽകി.

ഉത്തർപ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, ജില്ലാമജിസ്‌ടേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണ് ഇത്തരം വ്യവസ്ഥകൾ -കോടതി ചൂണ്ടിക്കാട്ടി.

ബുലന്ദ്ശഹറിലെ വനിതാ സ്വയംസഹായസംഘമായ സിഎം ജില്ലാ മഹിളാസമിതി നൽകിയ ഹർജിയിലാണ് വിമർശനം. സമിതിയുടെ എക്‌സ് ഒഫീഷ്യോ പ്രസിഡന്റായി ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭാര്യയെ നിയമിച്ചത് ചോദ്യംചെയ്താണ് കോടതിയെ സമീപിച്ചത്. ജനാധിപത്യ പ്രക്രിയയൊന്നുമില്ലാതെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭാര്യയെ എന്തിന് സഹകരണസംഘം എക്‌സ് ഒഫീഷ്യോ പ്രസിഡന്റാക്കണമെന്ന് കോടതി ചോദിച്ചു. പൊതുസംവിധാനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നയിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Continue Reading

Trending