Culture

ദളിത്-ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം; ചെന്നൈയില്‍ മുസ്ലിം ലീഗിന്റെ പ്രതിഷേധം

By chandrika

July 14, 2017

ചെന്നൈ: രാജ്യത്ത് ദളിതര്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന കൊടും ക്രൂരതക്ക് അറുതി വരുത്തണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ദളിത്-ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് ദേശവ്യാപകമായി നടത്തുന്ന ക്യാംപെയിനിന്റെ ഭാഗമായി തമിഴ്നാട് മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിതര്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ലോകം കാണുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പക്ഷേ ഇവ കണ്ടില്ലെന്ന് നടിക്കുകയാണ്. അക്രമികളെ നിലക്ക് നിറുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. മതത്തിന്റെ പേരു പറഞ്ഞ് ജാതിക്കോമരങ്ങള്‍ നിയമം കയ്യിലെടുക്കുന്‌പോഴും നടപടി എടുക്കേണ്ടവര്‍ മൗനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം അക്രമങ്ങള്‍ക്കെതിരെ മതേതര കക്ഷികളുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചെന്നൈയില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് തമിഴ്നാട് ജനറല്‍ സെക്രട്ടറി കെ എ എം അബൂബക്കര്‍ എം എല്‍ എ സ്വാഗതം പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. ജുനൈദിന്റെ കുടുംബത്തിന് ചെന്നൈ കെ എം സി സി സമാഹരിച്ച 1 ലക്ഷം രൂപ പാര്‍ട്ടി നേതാക്കള്‍ക്ക് ചടങ്ങില്‍ കൈമാറി.

മുസ്ലിം ലീഗ് തമിഴ്നാട് ട്രഷറര്‍ എം എസ് എ ഷാജഹാന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് എം അബ്ദുറഹ്മാന്‍ എക്‌സ് എം പി, സംസ്ഥാന സെക്രട്ടറിമാരായ കായല്‍ മെഹബൂബ്, അഡ്വ ജീവ ഗിരിധരന്‍, പാര്‍ട്ടി നേതാക്കളായ സൈനുല്‍ അബിദീന്‍, എം എച്ച് ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു.