kerala

ചേന്ദമംഗലം കൂട്ടക്കൊല: ജിതിന്‍ മരിക്കാത്തതില്‍ നിരാശ, കുറ്റബോധമില്ലെന്ന് ആവര്‍ത്തിച്ച് പ്രതി

By webdesk17

January 23, 2025

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസില്‍ ജിതിന്‍ മരിക്കാത്തതില്‍ നിരാശയുണ്ടെന്നും കൊലപാതകത്തില്‍ കുറ്റബോധമില്ലെന്നും ആവര്‍ത്തിച്ച് പ്രതി ഋതു ജയന്‍. പ്രതിയെ കുറ്റകൃത്യം നടന്ന വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു. നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന് കണ്ട് തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

അതേസമയം, കൊലപാതകത്തില്‍ പശ്ചാത്താപമില്ലെന്നും പ്രതി ഋതു ജയന്‍ പറയുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജിതിന്‍ മരിക്കാത്തതില്‍ നിരാശയുണ്ടെന്നും പ്രതി പറയുന്നു. തെളിവെടുപ്പ് സമയത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് പ്രതി ഇടപഴകിയത്.

ജിതിനെ ലക്ഷ്യമിട്ടാണ് കൂട്ട കൊലപാതകം നടത്തിയതെന്നാണ് മൊഴി. കുടുംബത്തെ മുഴുവന്‍ കൊല്ലുകയായിരുന്നു ലക്ഷ്യമെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കൂട്ടക്കൊലപാതകത്തില്‍ കുറ്റബോധമില്ലെന്ന് നേരത്തെയും പ്രതി വ്യക്തമാക്കിയിരുന്നു. അവസരം കിട്ടിയപ്പോള്‍ കൊലപാതകം ചെയ്തുവെന്നും പ്രതി കസ്റ്റഡിയില്‍ മൊഴി നല്‍കി.

രണ്ട് ദിവസം മുമ്പ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഋതു ജയന്‍ പറഞ്ഞു. ബൈക്കില്‍ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് പ്രതി തലയ്ക്കടിക്കുകയും കൈയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ടു കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെയാണ് പേരേപ്പാടം കാട്ടിപ്പറമ്പില്‍ കൂട്ടക്കൊല നടന്നത്.

അതേസമയം ജിതിന്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി വിനീഷയെയും ഉഷയെയും വേണുവിനെയും തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.