india

മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ കുടുംബത്തിന്റെ വീട് ആക്രമിച്ച് ഹിന്ദുത്വവാദികൾ; സംഭവം പശ്ചിമ ബംഗാളിൽ

By webdesk13

March 02, 2025

പശ്ചിമ ബംഗാളില്‍ മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ കുടുംബത്തിന്റെ വീട് ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്‍. പശ്ചിമ ബംഗാളിലെ പുര്‍ബ മേദിനിപൂര്‍ ജില്ലയിലെ പാന്‍ഷ്‌കുര പട്ടണത്തിലാണ് സംഭവം.

കുടുംബം വീട്ടില്‍ നടത്തിയ പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്തവര്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. ഫെബ്രുവരി 24 നായിരുന്നു വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയത്. പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവര്‍ പ്രാദേശിക ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്താന്‍ പ്രലോഭിപ്പിക്കുമെന്നായിരുന്നു ആരോപണം. ഹിന്ദുക്കള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കി വശീകരിക്കുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം അഴിച്ച് വിട്ടത്.

സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ആക്രമണത്തിന്റെ വീഡിയോയില്‍, പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെയുള്ള പ്രകോപിതരായ ജനക്കൂട്ടം ക്രിസ്ത്യന്‍ കുടുംബത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നത് കാണിക്കുന്നു. തുടര്‍ന്ന് അവര്‍ വീട്ടിലുള്ളവരെ ആക്രമിക്കുകയും മുറ്റത്തുള്ള മതപരമായ പ്രതിഷ്ഠയില്‍ തുളസി ചെടി നടക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

ഒരു കൂട്ടം ഹിന്ദു സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ സ്ത്രീകളെ ആക്രമിക്കുകയും മുറിയില്‍ നിന്ന് വലിച്ചിഴച്ച് മുടിയില്‍ പിടിച്ചു വലിക്കുകയും ചെയ്യുന്നതായി കാണാം. 2025 മാര്‍ച്ച് ഒന്നിന് ഛത്തീസ്ഗഡിലെ ഗ്രാമങ്ങളില്‍, പ്രത്യേകിച്ച് ബിഷ്രാംപൂര്‍, ജനക്പൂര്‍, ഗണേഷ്പൂര്‍ എന്നിവിടങ്ങളില്‍, ഹിന്ദുക്കളോട് ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യാനും ക്രിസ്ത്യന്‍ സമൂഹത്തിലെ സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യാനും തീവ്ര ഹിന്ദുത്വവാദിയായ ആദേശ് സോണി നിര്‍ദേശിച്ചിരുന്നു.

2024 ഒക്ടോബര്‍ അവസാനത്തോടെ, ഇന്ത്യയിലുടനീളമുള്ള ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ അക്രമങ്ങള്‍ ഭയാനകമായ തലത്തിലെത്തിയെന്ന് , യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (ഡഇഎ) റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും കൂടുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്, 182. തൊട്ടുപിന്നില്‍ 139 സംഭവങ്ങളുമായി ഛത്തീസ്ഗഢ്. മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ദല്‍ഹി , ഹരിയാന എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളും ഉണ്ട്.