india

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യന്‍ മിഷണറി സംഘം അറസ്റ്റില്‍

By ചന്ദ്രിക വെബ് ഡെസ്‌ക്‌

December 21, 2020

ലക്‌നൗ: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ക്രിസ്ത്യന്‍ മിഷനറിമാരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കൊറിയന്‍ പൗര അടക്കം നാല് പേരെയാണ് ഗൗതം ബുദ്ധ് നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുപിയിലെ പുതിയ നിയമപ്രകാരം അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയത്.

ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് സര്‍ക്കാര്‍ കഴിഞ്ഞ മാസം പാസാക്കിയ വിവാദ മത പരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് ക്രിസ്ത്യന്‍ മിഷനറിമാരെ അറസ്റ്റ് ചെയ്തത്. ദക്ഷിണ കൊറിയന്‍ സ്വദേശി ആന്‍മോള്‍ അടക്കം മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. സീമ, സന്ധ്യ, ഉമേഷ് കുമാര്‍ എന്നിവരാണ് ആന്‍മോളിന് പുറമെ അറസ്റ്റിലായവര്‍. ഇവര്‍ പ്രയാഗ് രാജ് സ്വദേശികളാണ്.

മിഷനറി സംഘം മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചു എന്ന് കാട്ടി സൂരജ്പൂരില്‍ നിന്ന് അനിത ശര്‍മ്മ എന്ന സ്ത്രീ പരാതി നല്‍കിയെന്ന് യുപി പോലീസ് വ്യക്തമാക്കി. മിഷനറി പ്രവര്‍ത്തകര്‍ ഭക്ഷ്യ വസ്തുക്കളും പണവും നല്‍കിയാണ് മത പരിവര്‍ത്തനം നടത്തുന്നതെന്നും പൊലീസ് ആരോപിച്ചു. വിവാദ മത പരിവര്‍ത്തന നിരോധന നിയമം 2020 ലെ സെക്ഷന്‍ 295 പ്രകാരമാണ് കേസ്.