Sports

റയലിനെ തരിപ്പണമാക്കി സിറ്റി

By webdesk18

December 12, 2025

ലണ്ടന്‍:സ്വന്തം മൈതാനത്ത് യല്‍ മാഡ്രിഡിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ രണ്ട് ഗോളിന് സെല്‍റ്റാ വിഗയോട് തോറ്റപ്പോള്‍ ഹെഡ് കോച്ച് സാബി അലോണ്‍സോ പറഞ്ഞത് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ആത്മ വിശ്വാസം തിരികെ പിടിക്കുമെന്നാണ്. എന്നാല്‍ ആ യൂറോപ്യന്‍ പോരാട്ടത്തില്‍ 1-2ന് തകര്‍ന്നതോടെ കോച്ചിന്റെ കസേര തന്നെ തെറിക്കുമോ എന്ന വലിയ ചോദ്യവുമുയര്‍ന്നു.

ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസമുണ്ടായ അങ്കങ്ങളില്‍ കാര്യമായ മറ്റ് അട്ടിമറികള്‍ നടന്നില്ല. കരുത്തരായ യുവന്തസ് സ്വന്തം വേദിയില്‍ രണ്ട് ഗോളിന് പാഫോസിനെയും ആഴ്സനല്‍ തകര്‍പ്പന്‍ ഫോമില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബെല്‍ജിയത്തില്‍ നിന്നുളള ക്ലബ് ബ്രഷെയെയും ബെനഫിക്ക ഇറ്റാലിയന്‍ ചാമ്പ്യന്മാരായ നാപ്പോളിയെ രണ്ട് ഗോളിനും കോപ്പന്‍ഹേഗന്‍ 3-2ന് വില്ലാ റയലിനെയും അയാക്‌സ് 4-2ന് കുറബാഗിനെയും തോല്‍പ്പിച്ചപ്പോള്‍ മൂന്ന് മല്‍സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. പി.എസ്.ജിയും അത്‌ലറ്റികോ ബില്‍ബാവോയും തമ്മിലുളള അങ്കത്തില്‍ ഗോള്‍ പിറക്കാതിരുന്നപ്പോള്‍ ബൊറുഷ്യ ഡോര്‍ട്ടുമണ്ടിനെ 2-2 ല്‍ തളച്ച് ബോഡോ ശക്തി കാട്ടി.

ഇംഗ്ലീഷ് പ്രബലന്മാരായ ന്യൂകാസില്‍ യുനൈറ്റഡും ജര്‍മനിയിലെ ബയര്‍ ലെവര്‍കൂസനും തമ്മിലുളള മല്‍സരം 2-2 ല്‍ സമാപിച്ചു.ഇംഗ്ലീഷ് സോക്കറില്‍ ലിവര്‍പൂള്‍ കോച്ച് ആര്‍നേസ്ലോട്ടും സൂപ്പര്‍താരം മുഹമ്മദ് സലാഹും തമ്മിലുളള അകലം പോലെ റയലില്‍ കോച്ച് സാബിയും സീനിയര്‍ താരങ്ങളും തമ്മില്‍ അകലം നിലനില്‍ക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്വന്തം വേദിയിലെ രണ്ട് വലിയ തുടര്‍ തോല്‍വികള്‍. ഇന്നലെ കളി കാണാന്‍ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ 76,977 പേരുണ്ടായിരുന്നു. ഇതില്‍ ഭൂരിപക്ഷവും ആതിഥേയരെ പിന്തുണക്കുന്നവര്‍. ലാലീഗയിലെ ദുര്‍ബലരായ സെല്‍റ്റയോട് രണ്ട് ഗോളിന് തോറ്റതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ റയല്‍ നേരിട്ട തിരിച്ചടി. മൂന്ന് പ്രധാനികള്‍ ആ മല്‍സരത്തില്‍ ചുവപ്പില്‍പുറത്തായിരുന്നു. അടിമുടി മാറിയാണ് ഇന്നലെ സിറ്റിക്കെതിരെ ടീം കളിച്ചത്.

പക്ഷേ പരുക്കില്‍ നിന്ന് മുക്തനായിട്ടും കിലിയന്‍ എംബാപ്പേ ബെഞ്ചിലായിരുന്നു. തുടക്കത്തില്‍ തന്നെ റയല്‍ സ്‌കോര്‍ ചെയ്യുമെന്ന് തോന്നി. അവരുടെ മുന്‍ നിരക്കാരന്‍ വിനീഷ്യസ് ജൂനിയറിനെ മത്തേവുസ്‌നുന്‍സ് പിടിച്ച് താഴെയിട്ടപ്പോള്‍ റഫറി സ്‌പോട്ട്കിക്കിന് വിരല്‍ ചൂണ്ടി. എന്നാല്‍ വീഡിയോ റഫറിയുടെ ഇടപെടലില്‍ പെനാല്‍ട്ടി കിക്ക് ബോക്സിന് പുറത്ത് നിന്നുള്ള ഫ്രീകിക്കായി മാറി. ഫ്രെഡറികോ വെല്‍വാര്‍ഡോയുടെ ഷോട്ട് പുറത്തേക്കായിരുന്നു. ആതിഥേയരായ കാണികളുടെ കൈയ്യടികള്‍ക്കിടെ 28-ാമത് മിനുട്ടില്‍ റയല്‍ മുന്നിലെത്തി. ഇംഗ്ലീഷ് മധ്യനിരക്കാരന്‍ ജൂഡ് ബെല്ലിങ്ഹാം നല്‍കിയ പന്ത് ഉപയോഗപ്പെടുത്തി ബ്രസീലുകാരന്‍ റോഡ്രിഗോയാണ് കോര്‍ ചെയ്തത്.

എന്നാല്‍ ലീഡ് നിലനിര്‍ത്താന്‍ റയലിനാ യില്ല. ജോസ്‌കോ ഗര്‍ഡിയോളിന്റെ ഷോട്ട് റയല്‍ ഗോള്‍ക്കിപ്പര്‍ കൊതവ രക്ഷപ്പെടുത്തിയെങ്കിലും കാത്തുനിന്ന് ലെഫ്റ്റ് ബാക്ക് നികോ ഒറേലി പന്ത് വലയിലാക്കി. അതിന് ശേഷമായിരുന്നു റയല്‍ ഞെട്ടിയ പെനാല്‍ട്ടി കിക്കെത്തിയത്. അപകടകാരിയായ മുന്‍നിരക്കാരന്‍ ഏര്‍ലിന്‍ ഹലാന്‍ഡിനെ റയല്‍ ഡിഫന്‍ഡര്‍ അന്റോണി യോറുഡിഗര്‍ ബോക്സില്‍ വീഴ്ത്തിയതും സ്‌പോട്ട്കിക്ക്. നോര്‍വെയില്‍ നിന്നുള്ള ഗോള്‍വേട്ടക്കാരന് പിഴച്ചില്ല. ര ണ്ടാം പകുതിയില്‍ റയല്‍ സമനിലക്കായി പരമാവധി ആക്രമണങ്ങള്‍ നടത്തി. പക്ഷേ സിറ്റിയുടെ വിഖ്യാത കാവല്‍ക്കാരന്‍ ജിയാന്‍ ലുയിജി ദോനോരുമ അപാര മെയ്വഴക്കത്തിലായിരുന്നു