india

സി.ജെ റോയിയുടെ മരണം: ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി

By webdesk17

February 12, 2026

ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്‌ഐടി. സംഭവദിവസം ഉദ്യോഗസ്ഥര്‍ റോയിയെ ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കിയതിന് വ്യക്തമായ തെളിവുകളില്ലെന്നും എസ്ഐടി പറയുന്നു.

സംഭവദിവസം സി.ജെ. റോയിയെ ഐടി ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്‌തെന്നും സമ്മര്‍ദ്ദത്തിലാക്കിയെന്നും ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങളും സാഹചര്യങ്ങളും പരിശോധിച്ചതില്‍ നിന്ന് ഇതിന് തെളിവില്ലെന്ന് പോലീസ് കണ്ടെത്തി.

റോയിയെ അലട്ടിയിരുന്നത് മറ്റ് വ്യക്തിപരമോ ബിസിനസ് സംബന്ധമോ ആയ പ്രശ്‌നങ്ങളാകാമെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. റോയി നേരത്തെ മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ തേടിയതിന്റെ കാരണങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം റോയിയുടെ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പോലീസ് സ്വകാര്യ ഓഡിറ്റര്‍മാരെ നിയോഗിച്ചു.

ജനുവരി 29-നാണ് ബംഗളൂരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വെച്ച് റോയ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. മരണസമയത്ത് ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നുണ്ടായിരുന്നു.