kerala

ബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം

By Lubna Sherin K P

January 30, 2026

പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ സി.ജെ. റോയ് (57) ബെംഗളൂരുവിലെ ഓഫീസില്‍ വെടിയേറ്റ് മരിച്ച വാര്‍ത്ത ബിസിനസ് ലോകത്തെ നടുക്കിയിരിക്കുകയാണ്. ഇന്ന് (2026 ജനുവരി 30, വെള്ളിയാഴ്ച) ഉച്ചയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് (Income Tax) പരിശോധന നടത്തി വരുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഓഫീസിലെത്തിയ സി.ജെ. റോയിയെ ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. എന്നാല്‍ ചില രേഖകള്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മറ്റൊരു മുറിയിലേക്ക് പോയ അദ്ദേഹം, തന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ റോയിയെ ഉടന്‍ തന്നെ എച്ച്.എസ്.ആര്‍ ലേഔട്ടിലെ നാരായണ ഹൃദയാലയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തൃശൂര്‍ സ്വദേശിയായ സി.ജെ. റോയ് കൊച്ചിയിലാണ് സ്ഥിരതാമസം. ഇന്ത്യ, യു.എ.ഇ എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടൈന്‍മെന്റ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സജീവമായിരുന്നു റോയ്.

മോഹന്‍ലാല്‍ ചിത്രം ‘കാസനോവ’, ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’, ‘ഐഡന്റിറ്റി’ തുടങ്ങിയ ബിഗ് ബജറ്റ് സിനിമകളുടെ നിര്‍മ്മാതാവായിരുന്നു അദ്ദേഹം. അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്സ് പട്ടികയില്‍ റോയ് ഇടംപിടിച്ചിട്ടുണ്ട്.

സംഭവത്തില്‍ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയ്ഡിനെത്തുടര്‍ന്നുണ്ടായ കടുത്ത മാനസിക സമ്മര്‍ദ്ദമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.