kerala

‘സൗന്ദര്യവതിയായി വന്ന് ഭീകരരൂപിണിയായി ചോര കുടിക്കും’; ഛത്തീസ്ഗഡ് സംഭവത്തില്‍ ബി.ജെ.പിക്കെതിരെ കെ. മുരളീധരന്‍

By webdesk17

August 04, 2025

ഛത്തീസ്ഗഡ് സംഭവത്തില്‍ ബി.ജെ.പിക്കെതിരെ തുറന്നടിച്ച് കെ. മുരളീധരന്‍. യക്ഷിക്കഥകളെ പോലെ സൗന്ദര്യവതിയായി വന്ന് പിന്നീട് ഭീകര രൂപിണിയായി ചോര കുടിക്കുന്നതാണ് ബി.ജെ.പിയുടെ സ്വഭാവമെന്നും ഛത്തീസ്ഗഡില്‍ കണ്ടത് അതാണെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് പലര്‍ക്കും കാര്യം മനസ്സിലായത്. കേരളത്തിലും രണ്ട് സമുദായങ്ങളെ അകറ്റാണ് അവര്‍ ശ്രമിച്ചത്. സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയുമാണ് ഈ വിഷയത്തില്‍ പക്വതയോടെ ഇടപെട്ടത്. – കെ. മുരളീധരന്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സമാധാന അന്തരീക്ഷത്തിന് കാവലിരുന്ന വ്യക്തിത്വമായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. സംഘ്പരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനും വര്‍ഗീയ ലഹളക്ക് വേദിയൊരുക്കാനും പലരും ശ്രമം നടത്തി. ശിഹാബ് തങ്ങളുടെ വാക്കുകളാണ് അന്ന് രാജ്യത്തെ രക്ഷിച്ചത്. ബാബരി വിങ്ങുന്ന വേദനയായി നിലനിന്നപ്പോഴും ഇന്ത്യ ഭരിക്കുന്നവരെ ശിക്ഷിച്ചാല്‍ പള്ളി തകര്‍ത്തവര്‍ക്ക് അത് ഗുണം ചെയ്യുമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. പിന്നീട് ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമായത് നമ്മള്‍ കണ്ടു. ഭരണകൂട ഭീകരത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ശിഹാബ് തങ്ങളുടെ നിലപാടിന് പ്രാധാന്യമേറുകയാണെന്നും അദ്ദേഹം പറഞ്ഞു.