News

കോന്നി മെഡിക്കല്‍ കോളജിനെതിരെ പരാതി; ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ, പ്ലാസ്റ്റര്‍ നീക്കിയപ്പോള്‍ 14കാരന്റെ കൈ വളഞ്ഞ നിലയില്‍

By Manya

February 19, 2026

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് 14കാരന്റെ കുടുംബം. ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ നല്‍കിയ ശേഷം പ്ലാസ്റ്റര്‍ നീക്കിയപ്പോള്‍ കൈ വളഞ്ഞ നിലയിലായിരുന്നുവെന്നാണ് പരാതി. അരുവാപ്പുലം സ്വദേശിയായ തന്‍സീറിനാണ് ദുരനുഭവമെന്ന് കുടുംബം വ്യക്തമാക്കുന്നു. സംഭവത്തില്‍ കോന്നി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ നവംബറില്‍ കളിക്കിടെ കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് തന്‍സീറിന് കോന്നി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തി പ്ലാസ്റ്റര്‍ ഇട്ടിരുന്നു. ഓര്‍ത്തോപീഡിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഫെബ്രുവരി 2-ന് പ്ലാസ്റ്റര്‍ നീക്കിയപ്പോള്‍ കൈയ്ക്ക് വ്യതിയാനം സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വലിയ ചെലവില്‍ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടിവന്നതായി കുടുംബം പറയുന്നു.

മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് അനാസ്ഥ ഉണ്ടായെന്നാണ് മാതാപിതാക്കളുടെ ആരോപണം. എന്നാല്‍ ചികിത്സയില്‍ വീഴ്ചയില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. കുട്ടികളിലെ ഒടിവുകള്‍ ചികിത്സിക്കുമ്പോള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ എല്ലുകള്‍ക്ക് വ്യതിയാനം സംഭവിക്കാമെന്നതാണ് ആശുപത്രി അധികൃതരുടെ വാദം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.