kerala

എരൂരിലെ വൃദ്ധസദനത്തില്‍ വയോധികക്ക് ക്രൂരമര്‍ദനമെന്ന് പരാതി; വാരിയെല്ലിന് പൊട്ടല്‍

By webdesk17

November 04, 2025

തൃപ്പൂണിത്തുറ: എരൂരിലെ വൃദ്ധസദനത്തില്‍ വയോധികക്ക് നേരെ ക്രൂരമര്‍ദനം. ആര്‍.ജെ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന വൃദ്ധസദനത്തിലാണ് വയോധികക്ക് ക്രൂരമര്‍ദനമേറ്റത്. മര്‍ദനത്തിനു പിന്നാലെ മഞ്ഞുമ്മല്‍ കുടത്തറപ്പിള്ളില്‍ ശാന്തയെ (71) കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സ്ഥാപന നടത്തിപ്പുകാരി രാധക്കെതിരെ ഹില്‍പാലസ് പൊലീസ് കേസെടുത്തു.

ഭര്‍ത്താവിന്റെ മരണശേഷം ശാന്ത സഹോദരിയുടെയും മകളുടെയും സംരക്ഷണയിലായിരുന്നു. എന്നാല്‍ വയോധിക വീണതിനെത്തുടര്‍ന്ന് കാലിന് പരിക്കേറ്റ് നടക്കാന്‍ ബുദ്ധിമുട്ടായി. ആശുപത്രിയിലെ ചികിത്സക്കുശേഷം പരിചരണത്തിനായി വൃദ്ധസദനത്തിലേക്ക് മാറിയിരുന്നു.

കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് വൃദ്ധസദനത്തിലെത്തിയ വയോധികക്ക് മൂന്നാം ദിവസം മുതല്‍ പീഡനം അനുഭവപ്പെട്ടതായാണ് പരാതി. അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കട്ടിലില്‍നിന്ന് നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്‌തെന്നും വാരിയെല്ലിന് പൊട്ടലുണ്ടായെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

വൃദ്ധ സദനത്തില്‍ ബന്ധുക്കള്‍ കാണാനെത്തിയാല്‍ ജീവനക്കാര്‍ ഓരോ കാരണം പറഞ്ഞ് ഒഴിവാക്കുമായിരുന്നു. ശ്വാസതടസ്സം കൂടുതലാണെന്ന് കഴിഞ്ഞ മാസാവസാനം വൃദ്ധ സദനത്തില്‍നിന്ന് വിളിച്ചറിയിച്ചതോടെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടു പോകാനെത്തിയിരുന്നു. അപ്പോഴാണ് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ ശാന്ത വെളിപ്പെടുത്തിയത്.

മാസം 24,000 രൂപയായിരുന്നു ഫീസ്. ആദ്യമാസം അഡ്വാന്‍സ് 1000 ഉള്‍പ്പെടെ 25000വും പിന്നീടുള്ള രണ്ട് മാസങ്ങളില്‍ 24,000 വീതവും നല്‍കിയെന്നും സഹോദരി പറഞ്ഞു. വാതിലടച്ചായിരുന്നു മര്‍ദനമെന്നും മുഖത്ത് അടിയേറ്റ് ഒരു പല്ല് നഷ്ടപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. അതേസമയം, അവശനിലയിലായിരുന്ന വയോധികയെ സ്ഥാപനത്തില്‍നിന്ന് മാറ്റാന്‍ ബന്ധുക്കളോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നും കൃത്യമായി പണം നല്‍കിയില്ലെന്നും ട്രസ്റ്റ് നടത്തിപ്പുകാരന്‍ പറഞ്ഞു.

പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് വയോധികയെ മാറ്റിയതെന്നും മര്‍ദിച്ചെന്ന പരാതി വ്യാജമാണെന്നും നടത്തിപ്പുകാരന്‍ പറയുന്നു.