പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാകുന്നതിനിടെ, ഇറാനിൽ ആഴ്ചകളോളം നീളുന്ന കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്. പൂർണമായ അധിനിവേശത്തിന് പകരം പ്രത്യേക സേനയെ ഉപയോഗിച്ചുള്ള മിന്നലാക്രമണങ്ങളാണ് പെന്റഗൺ പരിഗണിക്കുന്നതെന്നാണ് സൂചന.
ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുകയും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സ്വന്തമാക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. എന്നാൽ, കരയാക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്തിമ അനുമതി നൽകുമോയെന്നത് ഇപ്പോഴും വ്യക്തമല്ല.
യുദ്ധസാഹചര്യങ്ങൾ മുന്നിൽകണ്ട് പശ്ചിമേഷ്യൻ തീരത്ത് അമേരിക്ക സൈനിക സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ഏകദേശം 3500 സൈനികരുമായി യുഎസ്എസ് ട്രിപ്പോളി യുദ്ധക്കപ്പൽ ഇതിനകം മേഖലയിലെത്തി. എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങളും മറ്റു ആധുനിക ആയുധങ്ങളും ഇതിനൊപ്പമുണ്ട്. യുഎസ്എസ് ജോർജ് ബുഷ് കപ്പലും ഉടൻ ഗൾഫ് മേഖലയിലെത്തുമെന്നാണ് റിപ്പോർട്ട്.
ഇതിനിടെ, അമേരിക്കൻ നീക്കങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇറാന്റെ മണ്ണിൽ കാലുകുത്തുന്ന ഏതൊരു അമേരിക്കൻ സൈനികനും ശവപ്പെട്ടിയിലായിരിക്കും മടങ്ങേണ്ടി വരികയെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. അമേരിക്കയുടെ എംക്യു-9 ഡ്രോൺ വെടിവെച്ചിട്ടതായും എഫ്-16 യുദ്ധവിമാനത്തെ ആക്രമിച്ചതായും ഇറാൻ അവകാശപ്പെട്ടു.
ഇറാനിലെ സർവകലാശാലകളിൽ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി പശ്ചിമേഷ്യയിലെ അമേരിക്കൻ സർവകലാശാലകളെയും ലക്ഷ്യമിടുമെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് ഭീഷണി മുഴക്കി.
മേഖലയിലെ മറ്റ് പ്രദേശങ്ങളിലും സംഘർഷം തുടരുന്നു. യമനിലെ ഹൂതികൾ ഇസ്രായേലിനെതിരെ വീണ്ടും മിസൈൽ ആക്രമണം നടത്തി. ദക്ഷിണ ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഒമാനിൽ നടന്ന ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതിനിടെ, ഇറാൻ വിഷയത്തിലും കുടിയേറ്റ നയങ്ങളിലും ട്രംപ് ഭരണകൂടത്തിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. ‘നോ കിങ്‌സ്’ എന്ന പേരിൽ രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു.