Culture

കശ്മീര്‍ വിഷയത്തില്‍ അഭിപ്രായ പ്രകടിപ്പിച്ച ചിദംബരത്തിനെതിരെ കടുത്ത ആരോപണവുമായി പ്രധാനമന്ത്രി

By chandrika

October 29, 2017

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലിനെതിരെയുള്ള ബി.ജെ.പിയുടെ തീവ്രവാദബന്ധആരോപണത്തിന് പിന്നാലെ, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ദേശദ്രോഹ ആരോപണം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത്.

ജമ്മു കശ്മീര്‍ വിഷയത്തില്‍ അഭിപ്രായ പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന പി.ചിദംബരത്തിന്റെ പ്രസ്താവനയെ പരാമര്‍ശിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ, പ്രധാനമന്ത്രി കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

ജമ്മു കശ്മീരിന് സ്വയംഭരണം വേണമെന്ന ചിദംബരത്തിന്റെ അഭിപ്രായത്തെ കടന്നാക്രമിച്ച നരേന്ദ്രമോദി, കോണ്‍ഗ്രസിന്റെ നിലപാട് കശ്മിരില്‍ ജീവന്‍ ബലികഴിച്ച സൈനികരോടുള്ള അനാദരവാണെന്നും കുറ്റപ്പെടുത്തി. കര്‍ണാടകയില്‍ ബി.ജെ.പി റാലില്‍ സംസാരിക്കയായിരുന്നു പ്രധാനമന്ത്രി.

Congress besharmi ke saath us bhasha ka prayog de rahe hain, jo Kashmir ki dharti pr algavvadi karte hain,jo Pak mein bola jata hai?:PM Modi pic.twitter.com/b9GL8Tv8Lv

— ANI (@ANI) October 29, 2017

Advertisement

‘കശ്മീരിലെ വിഘടനവാദികളുടെ ഭാഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ നില്‍ക്കാന്‍ ബിജെപി ആരെയും അനുവദിക്കില്ലെന്നും മോദി താക്കീതുനല്‍കി. ചിദംബരത്തിന്റെ പ്രസ്താവനയെക്കുറിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാക്കള്‍ എന്തുകൊണ്ടാണ് കശ്മീരിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തിന് വേണ്ടി പോരാട്ടം നടത്തിയ ധീരസൈനികരെ അപമാനിക്കുന്ന തരത്തിലാണ് തുല്യമാണെന്നും കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിലെ ജനങ്ങള്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നുണ്ടെന്നും അവിടുത്തെ ഭൂരിപക്ഷം പേര്‍ക്കും സ്വയംഭരണമാണ് താല്‍പര്യമെന്നുമായിരുന്ന വാദവുമായാണ് ചിദംബരം രംഗത്തെത്തിയിരുന്നത്. കശ്മീരിന് സ്വയം ഭരണം നല്‍കണമെന്ന തന്റെ മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും ചിദംബരം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 ലെ അക്ഷരങ്ങളെയും ആത്മാവിനെയും കശ്മീര്‍ ജനത ബഹുമാനിക്കുകയാണെന്നും രാജ്കോട്ടില്‍വെച്ച് അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 ലെ അക്ഷരങ്ങളെയും ആത്മാവിനെയും കശ്മീര്‍ ജനത ബഹുമാനിക്കുകയാണെന്നും കശ്മീരിന് സ്വയം ഭരണം നല്‍കണമെന്ന തന്റെ മുന്‍നിലപാടില്‍ താന്‍ ഉറച്ച് നില്‍ക്കുന്നതായുമാണ് ചിദംബരം രാജ്കോട്ടില്‍ പറഞ്ഞത്. ഇതിനെതിരെയായാണ് ഇപ്പോള്‍ മോദി രംഗത്തെത്തിയത്. കശ്മീരിന്റെ സ്വയം ഭരണമെന്ന ആവശ്യം ചിദംബരം മുന്‍പും ഉന്നയിച്ചിരുന്നു. കശ്മീരിന് സ്വയം ഭരണം നല്‍കിയില്ലെങ്കില്‍ രാജ്യം വലിയ വില നല്‍കേണ്ടിവരുമെന്നും ചിദംബരം മുന്നറിയിപ്പു നല്‍കിയിരുന്നു.

അതേസമയം ചിദംബരത്തിന്റെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിങ് സുജേര്‍വാല രംഗത്തെത്തിയിരുന്നു. ചിദംബരത്തിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അത് ചോദ്യം ചെയ്യപ്പെടാതെ അങ്ങനെതന്നെ നിലനില്‍ക്കുമെന്നും സുജോര്‍വാല പറഞ്ഞു. എന്നാല്‍ ജനാധിപത്യത്തില്‍ ഒരാള്‍ക്കു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.