Connect with us

kerala

ഭരണഘടനയും പുതിയ വെല്ലുവിളികളും

അടുത്തകാലത്തായി ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയവുമായി കേന്ദ്രസര്‍ക്കാര്‍ നിരന്തരം സംഘട്ടനത്തിലാണ്. കൊളീജിയം വേണ്ട, പകരം എന്‍. ജെ.എ.സി മതി എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും നിലവിലെ കൊളീജിയം സിസ്റ്റത്തെ തകര്‍ക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് അടുത്ത കാലങ്ങളില്‍ കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

Published

on

സുഫിയാന്‍ അബ്ദുസ്സലാം

സംഘ്പരിവാര്‍ ഇത്രയുംകാലം ശ്രമിച്ചിട്ടും ജഡ്ജിമാരുടെ നിയമനം പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചിട്ടില്ല. കൊളീജിയത്തെ തകര്‍ക്കുക എന്നതാണ് പ്രധാനമായും സംഘ് പരിവാര്‍ ലക്ഷ്യമിടുന്നത്. കൊളീജിയം അയക്കുന്ന ജഡ്ജസ് പാനല്‍ അംഗീകരിച്ച് തിരിച്ചയക്കാന്‍ നിയമമന്ത്രാലയം കേവലം പോസ്റ്റ് ഓഫീസ് അല്ല എന്നായിരുന്നു മുന്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നത്. പക്ഷേ അവരുടെ ഭീഷണിയില്‍ ചീഫ് ജസ്റ്റിസുമാര്‍ വീണുപോയില്ല. അവര്‍ ഉറച്ചുനിന്നു. ഭരണഘടനയെതന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഇടപെടലുകളിലേക്കാണ് സംഘ്പരിവാര്‍ ‘എക്‌സിക്യൂട്ടീവുകള്‍’ നീങ്ങിക്കൊണ്ടിരിക്കുന്നത്.

വളരെ നിര്‍ണായകമായ ഈ സന്ദര്‍ഭത്തിലാണ് പുതിയ ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റത്. 2022 നവംബര്‍ 8 മുതല്‍ രണ്ടുവര്‍ഷത്തോളമാണ് അദ്ദേഹത്തിന്റെ കാലാവധി. കൂടുതല്‍ കാലയളവുള്ളത് കൊണ്ടുതന്നെ അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാരുമായി ഏറെ ഏറ്റുമുട്ടേണ്ട സാഹചര്യങ്ങളാണ് ഉണ്ടായിവന്നിട്ടുള്ളത്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അവകാശമില്ല എന്ന് പ്രഖ്യാപിച്ച ‘മിനര്‍വ കേസ്’ വിധിയിലൂടെ പ്രസിദ്ധനായ യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനാണ് അദ്ദേഹം. ഹാദിയ കേസില്‍ സംഘ്പരിവാറിനെ ഞെട്ടിച്ചുകൊണ്ട്, ഒരാള്‍ ആരുടെ കൂടെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അയാള്‍ക്കാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹാദിയക്ക് അനുകൂലമായി വിധി പറഞ്ഞ ന്യായാധിപന്‍കൂടിയാണ് അദ്ദേഹം. ഭീമ കൊറെഗാവ് കേസില്‍ മഹാരാഷ്ട്ര പൊലീസിനെതിരെ ശക്തമായി പ്രതികരിച്ചുവിധി പ്രസ്താവിച്ചതും അദ്ദേഹമായിരുന്നു. അതേസമയം ബാബരി മസ്ജിദ് സ്ഥലവുമായി ബന്ധപ്പെട്ട അന്തിമവിധിയില്‍ മറ്റു നാല് ന്യായാധിപന്മാരോട് യോജിച്ചുകൊണ്ട് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്രത്തിനായി വിട്ടുകൊടുത്തുകൊണ്ടുള്ള വിധിയില്‍ അദ്ദേഹത്തിന്റെ ഒപ്പുമുണ്ടായിരുന്നു.

അടുത്തകാലത്തായി ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയവുമായി കേന്ദ്രസര്‍ക്കാര്‍ നിരന്തരം സംഘട്ടനത്തിലാണ്. കൊളീജിയം വേണ്ട, പകരം എന്‍. ജെ.എ.സി മതി എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും നിലവിലെ കൊളീജിയം സിസ്റ്റത്തെ തകര്‍ക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് അടുത്ത കാലങ്ങളില്‍ കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. 2022 ഡിസംബര്‍ 13 ന് സുപ്രീംകോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരുടെ പേരുകള്‍ അടങ്ങിയ ലിസ്റ്റ് കൊളീജിയം കേന്ദ്ര നിയമമന്ത്രാലയത്തിന് അയച്ചിരുന്നു. എന്നാല്‍ പ്രതികരണങ്ങളില്ലാതെയും കൊളീജിയത്തിനെതിരെ ഒളിയമ്പുകള്‍ എയ്തുകൊണ്ടും കുറേകാലം മന്ത്രാലയം താമസിപ്പിച്ചു. ജനുവരി 17 ന് നിയമ മന്ത്രാലയം കൊളീജിയത്തിന് അയച്ച മറുപടിയില്‍ പറഞ്ഞത് ജഡ്ജിമാരെ തിരഞ്ഞെടുക്കാന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും അതില്‍ സര്‍ക്കാര്‍ പ്രതിനിധി ഉണ്ടായിരിക്കണമെന്നുമാണ്. നേരത്തെ സുപ്രീംകോടതി തള്ളിക്കളഞ്ഞ എന്‍.ജെ.എ.സിയുടെ അതേ ആശയം. എന്നാല്‍ സര്‍ക്കാറിന്റെ കത്ത് കൊളീജിയം തള്ളുകയും നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഒടുവില്‍ ഫിബ്രവരി നാലിനു കൊളീജിയം അയച്ച ലിസ്റ്റ് സര്‍ക്കാറിന് അംഗീകരിക്കേണ്ടിവന്നു.

കൊളീജിയവും നിയമമന്ത്രാലയവും തമ്മിലുള്ള സമരം തുടരുന്നതിനിടെ ജനുവരി 11 ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ജയ്പൂരില്‍ നടന്ന പ്രിസൈഡിങ് ഓഫീസര്‍മാരുടെ സമ്മേളനത്തില്‍ നടത്തിയ പ്രസ്താവന സംഘ്പരിവാര്‍ അജണ്ടതുറന്നുകാണിക്കുന്നതായിരുന്നു. സുപ്രീംകോടതി എന്‍.ജെ.എ.സിയെ റദ്ദ് ചെയ്തതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. എന്നാല്‍ വിമര്‍ശനം ഭരണഘടനയെ അസ്ഥിരപ്പെടുത്തുന്ന വിധത്തിലായിരുന്നു. ഭരണഘടനയുടെ അടിസ്ഥാന രൂപം ഒരിക്കലും മാറ്റാന്‍ പാടില്ലെന്ന സുപ്രീംകോടതിയുടെ പ്രസിദ്ധമായ കേശവാനന്ദ ഭാരതി വിധിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ‘ഭരണഘടനയേക്കാള്‍ അധികാരം പാര്‍ലമെന്റിനാണ്’ എന്നാണ് ധന്‍ഖറിന്റെ പ്രസ്താവനയുടെ സന്ദേശം. 1973 ലാണ് ഭരണഘടനയുടെ അടിസ്ഥാനഘടനകളെ ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് വ്യക്തമാക്കുന്ന കേശവാനന്ദ ഭാരതി വിധി സുപ്രീംകോടതി പുറപ്പെടുവിക്കുന്നത്. വിധിയുടെ അമ്പതാം വാര്‍ഷിക വേളയിലാണ് ഉപരാഷ്ട്രപതിയുടെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്.

ഭരണഘടനയെ സംരക്ഷിക്കാന്‍ ഏറ്റവും ഉത്തരവാദിത്തമുള്ള ഉപരാഷ്ട്രപതി തന്നെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനെതിരെ സംസാരിക്കുന്നത് ഗുരുതരമാണ്. വാജ്‌പേയി, അദ്വാനി, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യനായിഡു തുടങ്ങിയവരെല്ലാം കേശവാനന്ദ ഭാരതി വിധിയെ പുകഴ്ത്തിയാണ് സംസാരിച്ചതെങ്കില്‍ എന്തുകൊണ്ട് ജഗ്ദീപ് ധന്‍ഖര്‍ അതിനെതിരെ സംസാരിക്കുന്നു എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഉപരാഷ്ട്രപതിയെ ഉപയോഗപ്പെടുത്തി ജുഡീഷ്യറിയെ വരുതിക്ക്‌കൊണ്ടുവരാനുള്ള സംഘ്പരിവാറിന്റെ ആസൂത്രണമാണത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക്‌മേലുള്ള ഭൂരിപക്ഷാധിഷ്ഠിത ആക്രമണം തടയുന്നതിനാണ് അടിസ്ഥാന ഘടനാസിദ്ധാന്തം രാജ്യം വികസിപ്പിച്ചെടുത്തത്. ഇന്ത്യന്‍ ജനാധിപത്യം ഭൂരിപക്ഷാധിഷ്ഠിതമല്ല. അത് ഭരണഘടനയുടെ അടിസ്ഥാന ഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്‍, മതനിരപേക്ഷത, സാഹോദര്യം എന്നിവയിലാണ് പടുത്തയര്‍ത്തപ്പെട്ടിട്ടുള്ളത്. പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് അതിനെ തകര്‍ക്കാന്‍ സാധിക്കില്ല.

സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസുമാരെയും കൊളീജിയത്തെയും ഭീഷണിപ്പെടുത്തി ഒതുക്കാനും ജുഡീഷ്യറിയില്‍ തങ്ങളുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും നടപ്പാക്കാനുമുള്ള ശ്രമങ്ങളാണ് മോദി അധികാരത്തില്‍വന്ന ശേഷം സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബി.ബി.സി ഡോക്യൂമെന്ററി ലിങ്കുകള്‍ നീക്കം ചെയ്യാനുള്ള ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹരജികളില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ചതിന് സുപ്രീംകോടതിയെ പരസ്യമായി വിമര്‍ശിക്കാനുള്ള ധൈര്യം കാണിച്ചിരിക്കുകയാണ് ആര്‍.എസ്. എസ് വാരികയായ പാഞ്ചജന്യ. ജുഡീഷ്യറിയെ അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങള്‍ മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ നിലനിര്‍ത്താനും സുപ്രീം കോടതിയെ സംരക്ഷിക്കാനും ആവശ്യമായ രാഷ്ട്രീയ പോരാട്ടങ്ങള്‍ നടത്താന്‍ രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ട്.
(അവസാനിച്ചു)

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍് ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പ്രശ്‌നബാധിത ബൂത്തുകളിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എട്ടു മണിയോടെ നടപടികള്‍ തുടങ്ങി. ത്രിതല പഞ്ചായത്തിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റും,ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ ഏറ്റു വാങ്ങി. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും വീതമാണ് വിതരണം ചെയ്തത്.

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്. കേരളാ പോലീസിനു പുറമേ, ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും ആര്‍ എ എഫിനേയും വിവിധിയിടങ്ങളില്‍ വിന്യസിച്ചു.

കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴായിരത്തിയഞ്ഞൂറ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവുമധികം പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. 1025 ബൂത്തുകള്‍. 5100 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗ് സംവിധാനങ്ങളുള്‍പ്പെടെ വിവിധ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Continue Reading

kerala

‘പുരസ്‌കാരം സ്വീകരിച്ചിട്ടില്ല, മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്’; സവര്‍ക്കര്‍ പുരസ്‌കാരത്തില്‍ വ്യക്തത വരുത്തി ശശി തരൂര്‍

ഇത്തരമൊരു പുരസ്‌കാരത്തെ കുറിച്ച് അറിയില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി: ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ശശി തരൂര്‍ എംപി. മാധ്യമങ്ങളിലൂടെയാണ് പുരസ്‌കാര വിവരം അറിഞ്ഞതെന്നും ഇത്തരമൊരു പുരസ്‌കാരത്തെ കുറിച്ച് അറിയില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. അത് സ്വീകരിച്ചിട്ടില്ലെന്നും ഇന്നലെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നുവെന്നും ശശി തരൂര്‍ എക്സില്‍ കുറിച്ചു.

‘എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണെന്നും ഞാന്‍ പറഞ്ഞിരുന്നു. പുരസ്‌കാരത്തിന്റെ സ്വഭാവം, അത് നല്‍കുന്ന സംഘടന, അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തില്‍, ഇന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്‌കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യമേ ഉദിക്കുന്നില്ല’, ശശി തരൂര്‍ പറഞ്ഞു.

പുരസ്‌കാരവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മറ്റൊരു പരിപാടിയുമായി ശശി തരൂര്‍ കൊല്‍ക്കത്തയിലേക്ക് പോകുമെന്നും എംപിയുടെ അടുത്ത വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.

ശശി തരൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇന്ന് ഡല്‍ഹിയില്‍ വെച്ച് നല്‍കുന്ന ‘വീര്‍ സവര്‍ക്കര്‍ പുരസ്‌കാരത്തിന്’ എന്നെ തിരഞ്ഞെടുത്തതായി മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് ഞാന്‍ അറിഞ്ഞത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി കേരളത്തില്‍ എത്തിയപ്പോഴാണ് ഇന്നലെ ഞാന്‍ ഈ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞത്.
ഇങ്ങനെയൊരു പുരസ്‌കാരത്തെക്കുറിച്ച് എനിക്ക് അറിവില്ലെന്നും, ഞാനത് സ്വീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഞാന്‍ വ്യക്തമാക്കിയിരുന്നു. എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണെന്നും ഞാന്‍ അന്ന് പറഞ്ഞിരുന്നു.
എന്നിരുന്നാലും, ഇന്നും ഡല്‍ഹിയില്‍ ചില മാധ്യമങ്ങള്‍ ഇതേ ചോദ്യം ആവര്‍ത്തിക്കുകയാണ്. അതിനാല്‍, ഇക്കാര്യത്തില്‍ അസന്നിഗ്ദ്ധമായി വ്യക്തത വരുത്തുന്നതിനാണ് ഞാന്‍ ഈ പ്രസ്താവന ഇറക്കുന്നത്.
പുരസ്‌കാരത്തിന്റെ സ്വഭാവം, അത് നല്‍കുന്ന സംഘടന, അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തില്‍, ഇന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്‌കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യമേ ഉദിക്കുന്നില്ല.

Continue Reading

kerala

സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ച് അയ്യപ്പ ഭക്തര്‍; ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തി

ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തിയത്.

Published

on

പാലക്കാട്: ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തി ശബരിമല തീര്‍ത്ഥാടകര്‍.വിശാഖപട്ടണം-കൊല്ലം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തിയത്.

ദക്ഷിണ റെയില്‍വേ ട്രെയിനിലെ കര്‍പ്പൂരം കത്തിച്ചുളള പൂജ വിലക്കിയിരുന്നു. കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കുമെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് മറ്റ് യാത്രക്കാരുടെ ആവശ്യം.

 

Continue Reading

Trending