News

മക്കളെ അമ്മയ്‌ക്കൊപ്പം വിടാന്‍ കോടതി ഉത്തരവ്; രാമന്തളിയില്‍ കുടുംബ കൂട്ടമരണം

By webdesk17

December 23, 2025

കണ്ണൂര്‍: കുടുംബ കോടതിയുടെ വിധിയെ തുടര്‍ന്ന് മക്കളെ ഭാര്യയ്‌ക്കൊപ്പം വിട്ടുനല്‍കേണ്ട മാനസിക വിഷമത്തില്‍ കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്തു. രാമന്തളി ഗ്രാമത്തെയും പയ്യന്നൂരിനെയും കണ്ണീരിലാഴ്ത്തി, പാചക തൊഴിലാളിയായ കലാധരനും അമ്മയും രണ്ട് പിഞ്ചുമക്കളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് രാമന്തളി സെന്‍ട്രല്‍ വടക്കുമ്പാട് റോഡിന് സമീപത്തെ വീട്ടില്‍ കലാധരന്‍ (36), അമ്മ ഉഷ (56), മക്കളായ ഹിമ (6), കണ്ണന്‍ (2) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടിലെത്തിയ ഉഷയുടെ ഭര്‍ത്താവും ഓട്ടോറിക്ഷ ഡ്രൈവറുമായ ഉണ്ണികൃഷ്ണന്‍ വീട് അടച്ച നിലയിലും, വീടിന് മുന്നില്‍ ഒരു കത്ത് എഴുതി വെച്ചതായും കണ്ടതിനെ തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വീടു തുറന്ന് പരിശോധിച്ചപ്പോള്‍, കിടപ്പുമുറിയില്‍ കലാധരനും ഉഷയും തൂങ്ങിമരിച്ച നിലയിലും, രണ്ട് കുട്ടികള്‍ നിലത്ത് കമിഴ്ന്ന് വീണ് മരിച്ച നിലയിലുമായിരുന്നു. കുട്ടികള്‍ക്ക് വിഷം നല്‍കിയതിന് ശേഷം കലാധരനും അമ്മയും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

രാമന്തളിയിലും പയ്യന്നൂരിലും ഏറെ സുപരിചിതനായ വ്യക്തിയായിരുന്നു കലാധരന്‍. സൗമ്യസ്വഭാവക്കാരനും നര്‍മ്മത്തോടെ സംസാരിക്കുന്നയാളുമായിരുന്ന കലാധരന്‍, കല്യാണങ്ങളിലെയും പൊതുപരിപാടികളിലെയും വിഭവസമൃദ്ധമായ സദ്യകളിലൂടെ നാടിനകത്തും പുറത്തും അറിയപ്പെട്ട പാചക തൊഴിലാളിയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നെങ്കിലും, ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ അദ്ദേഹത്തിന്റെ മനസമാധാനം തകര്‍ത്തിരുന്നതായി അടുത്തവരൊക്കെ പറയുന്നു.

കഴിഞ്ഞ കുറേ മാസങ്ങളായി കലാധരനും ഭാര്യ നയന്‍താരയും വേര്‍പിരിഞ്ഞു ജീവിച്ചു വരികയായിരുന്നു. വിവാഹമോചന കേസ് കുടുംബ കോടതിയില്‍ തുടരുന്നതിനിടെയാണ്, കുട്ടികളെ അമ്മയ്‌ക്കൊപ്പം വിട്ടുനല്‍കണമെന്ന് കോടതി വിധി വന്നത്. അവധി ദിവസങ്ങളില്‍ കുട്ടികള്‍ പിതാവിനൊപ്പം കഴിയുകയായിരുന്നു. കുട്ടികളെ ഉടന്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യയും ബന്ധുക്കളും പൊലീസിനെ സമീപിച്ചിരുന്നുവെന്നും, ഈ മാനസിക സമ്മര്‍ദ്ദമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും പൊലീസ് വിലയിരുത്തുന്നു.

കുട്ടികളുടെ ചിരിയും കളിയും ഇനിയും കണ്ണില്‍ നിന്ന് മായുന്നില്ലെന്ന് സമീപവാസികളും ബന്ധുക്കളും കണ്ണീരോടെ പറയുന്നു. സൗഹൃദവും സ്‌നേഹവും നിറഞ്ഞിരുന്ന ഒരു കുടുംബത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍, രാമന്തളി ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയിരിക്കുകയാണ്.