GULF

പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാരനെ ആക്രമിച്ച പ്രതികള്‍ സൗജന്യ സേവനം ചെയ്യണമെന്ന് കോടതി

By vismaya

August 20, 2026

അബുദാബി: വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീന്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന്, പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാരനെ ആക്രമിച്ച പ്രതികള്‍ അതേപെട്രോള്‍ സ്‌റ്റേഷനില്‍ സൗജന്യ സേവനവും പിഴയും വിധിച്ചു കൊണ്ട് കോടതി ഉത്തരവ്.

പബ്ലിക് സര്‍വീസ് ജീവനക്കാരനെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെയാണ് അല്‍ഐനില്‍ പെട്രോള്‍ സ്‌റ്റേഷന്‍ ജീവനക്കാരനാണ് അക്രമത്തിന് ഇരയായത്. സംഭവം നടന്ന അതേ പെട്രോള്‍ സ്റ്റേഷനില്‍ രണ്ട് മാസം കമ്മ്യൂണിറ്റി സര്‍വീസ് നടത്താന്‍ പ്രതികളോട് കോടതി ഉത്തരവിട്ടു. പബ്ലിക് സര്‍വീസ് ജീവനക്കാരനെ ആക്രമിച്ചതിനും പൊതു ക്രമസമാധാനം തടസ്സപ്പെടുത്തിയതിനും ഓരോരുത്തര്‍ക്കും 50,000 ദിര്‍ഹം വീതം പിഴയും ചുമത്തി.

ഒന്നാം പ്രതിയുടെ വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീന്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് പ്രതികള്‍ ഇരയെ ആക്രമിച്ചുവെന്ന റിപ്പോര്‍ട്ടോടെയാണ് കേസ് ആരംഭിച്ചത്. ഡ്രൈവര്‍ വിന്‍ഡ്സ്‌ക്രീന്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടുപ്പോള്‍ തിരക്കിലാണെന്നും കാത്തിരിക്കേണ്ടിവരുമെന്നും ജീവനക്കാരന്‍ മറുപടി പറഞ്ഞു.

തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും അക്രമിക്കപ്പെടുകയുമായിരുന്നു. ജീവനക്കാരന് വേദനയും ചതവും ഉണ്ടാക്കിയതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് ഫയലിലെ തെളിവുകള്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍, പ്രതികളെ കോടതിയില്‍ മൊഴി നല്‍കിയതിന്റെ തെളിവുകള്‍, സാക്ഷി മൊഴികള്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ അടിസ്ഥാനമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്.

പൊതുജന സേവനത്തില്‍ നിയോഗിക്കപ്പെട്ട വ്യക്തിയെയോ, പൊതുപ്രവര്‍ത്തകനെയോ, അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിനിടയിലോ, അല്ലെങ്കില്‍ അതുമൂലമോ ബലപ്രയോഗത്തിലൂടെയോ അക്രമം നടത്തിയോ ആക്രമിക്കുകയോ ചെറുക്കുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്ന കുറ്റകൃത്യങ്ങളുടെയും ശിക്ഷകളുടെയും നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്ന് കോടതി വിധിയില്‍ പറഞ്ഞു.

തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ നിയമം പാലിക്കുന്നതും ഔദ്യോഗിക മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതുമാണ് നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് കോടതി ഊന്നിപ്പറഞ്ഞു.