ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ സെയ്ഫ് ഖാന്‍ സരായ് ഗ്രാമത്തിലുള്ള പള്ളിയും ദര്‍ഗയും നിരവധി വീടുകളും പൊളിച്ചുനീക്കാന്‍ പ്രാദേശിക റവന്യൂ കോടതി ഉത്തരവ്. ഇതിനു പിന്നാലെ രണ്ട് പ്രാദേശിക ഇമാമുമാര്‍ക്ക് മേല്‍ 6.95 കോടി രൂപ പിഴയും ചുമത്തി. സംസ്ഥാനത്ത് മുസ്‌ലിം ആരാധനാലയങ്ങള്‍ ബോധപൂര്‍വ്വം ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അതേസമയം ഗ്രാമത്തിലെ പൊതുഭൂമിയില്‍ നിയമവിരുദ്ധമായാണ് ഈ നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് തഹസീല്‍ദാര്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഗ്രാമത്തിലെ പ്ലാന്റേഷനായി നീക്കിവച്ചിട്ടുള്ള ‘ഖാത നമ്പര്‍ 452’ എന്ന പ്ലോട്ട് കൈയേറി എന്നാണ് പള്ളി ഇമാമുമാരായ അഫ്താബ് ഹുസൈന്‍, മെഹ്താബ് ഹുസൈന്‍ എന്നിവര്‍ക്കെതിരെയുള്ള കേസ്. എന്നാല്‍ ഭൂമി വഖഫ് ബോര്‍ഡിന്റേതാണെന്ന ഇമാമുമാരുടെ വാദം റവന്യൂ രേഖകള്‍ പരിശോധിച്ച ശേഷം കോടതി തള്ളി.
‘വര്‍ഷങ്ങളായി ഞങ്ങള്‍ ഈ സമൂഹത്തെ സേവിക്കുന്നവരാണ്. ഇത്രയും വലിയ തുക പിഴയായി നല്‍കുക എന്നത് ഞങ്ങളെപ്പോലെയുള്ള പാവപ്പെട്ടവര്‍ക്ക് മരണശിക്ഷയ്ക്ക് തുല്യമാണ്. എങ്ങനെയാണ് ഞങ്ങള്‍ ഇത് അടയ്ക്കുക?’ എന്ന് ഇമാം അഫ്താബ് ഹുസൈന്‍ ചോദിച്ചു.
മറ്റ് സമുദായങ്ങളുടെ സമാനമായ നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ മുസ്‌ലിം ആരാധനാലയങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. ഇതിനു പിന്നാലെ ഗ്രാമവാസികളും ഇമാമുമാരും ഇപ്പോള്‍ സഹായത്തിനായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.