Connect with us

Health

ചികിത്സാ ചെലവ് താങ്ങാനാവാതെ കോവിഡ് രോഗികള്‍

Published

on

കോവിഡ് രോഗികള്‍ക്ക് സ്വകാര്യ ആസ്പത്രികളില്‍ ചികിത്സാ ചെലവ് താങ്ങാനാവുന്നില്ലെന്ന് പരാതി. ഓരോ ആസ്പത്രിയും ഓരോതരം ചികിത്സാ ചെലവ് ഈടാക്കുന്നതിനാലാണിത്. കോവിഡ് സാഹചര്യം ചൂഷണം ചെയ്ത് ചില ആസ്പത്രികള്‍ വന്‍തുക രോഗികളില്‍ നിന്ന് ഈടാക്കുന്നതായും പരാതിയുണ്ട്. പുതിയ സാഹചര്യത്തില്‍ സാധ്യമായ മേഖലകളില്‍ നിരക്ക് ഏകീകരണം വേണമെന്നും ചൂഷണം തടയണമെന്നും ആസ്പത്രി അധികൃതരും ആവശ്യപ്പെടുന്നു.
നിലവില്‍ സ്വകാര്യആസ്പത്രികളില്‍ ചികിത്സാ ചെലവ് ഏകീകരണമില്ല. അടിസ്ഥാന സൗകര്യങ്ങളും വിദഗ്ധ ചികിത്സയും മുന്‍നിര്‍ത്തി ഓരോ ആസ്പത്രിയും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. മെട്രോ നഗരങ്ങളിലും ക്ലാസ് വണ്‍ സിറ്റികളിലും ഉയര്‍ന്ന നിരക്ക് ഈടാക്കുമ്പോള്‍ അതിനെ പിന്‍തുടര്‍ന്ന് അര്‍ധനഗരങ്ങളിലും വന്‍തുക ഈടാക്കുന്നത് പരാതിക്കിടയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെതുടര്‍ന്ന് സ്വകാര്യ ആസ്പത്രികളിലെ നിരക്ക് ഏകീകരിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചെങ്കിലും നടപടിയായിട്ടില്ല.
കോവിഡ് ബാധിതര്‍ ചുരുങ്ങിയത് 10 ദിവസത്തോളം ആസ്പത്രിയില്‍ കഴിയേണ്ട സാഹചര്യമാണുള്ളത്. ആസ്പത്രിയുടെ നിലവാരം, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, താമസമുറിയുടെയും പരിചരണത്തിന്റെയും ചെലവ് തുടങ്ങിയവയാണ് സ്വകാര്യ ആസ്പത്രിയില്‍ ബില്ല് കൂട്ടുന്നത്. എന്നാല്‍ കോവിഡ് കാലത്ത് പ്രത്യേകമായി ചികിത്സാ ചെലവ് കൂട്ടുകയോ വന്‍തുക ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് സ്വകാര്യ ആസ്പത്രി മേധാവികള്‍ പറയുന്നു. സാധാരണ നിരക്കില്‍ തന്നെ വിദഗ്ധ ചികിത്സയാണ് നല്‍കുന്നത്. മാത്രമല്ല ആസ്റ്റര്‍ മിംസ് പോലുള്ള വന്‍കിട ആസ്പത്രികള്‍ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ കോവിഡ് ചികിത്സയും ഒരുക്കിയിട്ടുണ്ട്്. കോവിഡ് ബാധിതന് മറ്റു രോഗങ്ങള്‍കൂടി ഉള്ളതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമായി വരുന്നുണ്ട്. നിലവിലുള്ള രോഗത്തിനു പുറമെ കോവിഡ് ചികിത്സ കൂടി നല്‍കേണ്ടതിനാല്‍ ശ്രദ്ധയും പരിചരണവും അത്യാവശ്യമാവുന്നു. ഇതിന് സൗകര്യമൊരുക്കേണ്ടത് ചെലവ് വര്‍ധിപ്പിക്കും. മാത്രമല്ല പൊതുസംവിധാനമായ വാര്‍ഡ് സൗകര്യത്തില്‍ ഒന്നിച്ച് കഴിയാന്‍ രോഗികള്‍ ഇഷ്ടപ്പെടുന്നില്ല. രോഗികള്‍ ഒറ്റക്ക് കഴിയാന്‍ മുറികള്‍ ആവശ്യപ്പെടുന്നതിനാല്‍ അതും ചികിത്സാ ചെലവ് കൂടാന്‍ കാരണമാവും. അര്‍ധ നഗരങ്ങളെക്കാള്‍ നഗരത്തില്‍ ഉയര്‍ന്ന നിരക്കാണ് നിലവിലുള്ളത്.
കോവിഡ് രോഗിക്ക് കൂടുതല്‍ ദിവസം ആസ്പത്രിയില്‍ കഴിയേണ്ടി വരുന്നതിനാലാണ് ബില്ല് അധികമാവുന്നത്. ഏഴു മുതല്‍ 10 ദിവസത്തോളം ആസ്പത്രിയില്‍ കഴിഞ്ഞ ശേഷമാണ് ടെസ്റ്റ് നടത്തുന്നത്. അതില്‍ നെഗറ്റീവായാലാണ് ഡിസ്ചാര്‍ജ് ആവുന്നത്. അല്ലാത്തവര്‍ വീണ്ടും ആസ്പത്രിയില്‍ കഴിയേണ്ടിവരും. കോവിഡ് ടെസ്റ്റിന്റെ പേരിലും ഓക്‌സിജന്റെ പേരിലും വന്‍തുക ഈടാക്കിയ ചില ആസ്പത്രികള്‍ക്കെതിരെ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് നിരക്ക് ഏകീകരണത്തെകുറിച്ച് പ്രമുഖ ആസ്പത്രി അധികൃതര്‍ രംഗത്തെത്തിയത്. നഗരത്തിലെ ആസ്പത്രികളെ പിന്‍തുടര്‍ന്ന് വന്‍ തുക ഈടാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ഈ മേഖലയിലെ ചൂഷണം തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
അതേസമയം ടെസ്റ്റുകള്‍, ബെഡ്, റൂം എന്നിവയുടെ പേരില്‍ വിവിധ ആസ്പത്രികള്‍ വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. മാത്രമല്ല ഓക്‌സിജന്‍ സൗകര്യത്തിന്റെ പേരില്‍ വന്‍ തുകകള്‍ ഈടാക്കുന്നവരുമുണ്ട്.
ടെസ്റ്റുകള്‍, പരിശോധന, അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയില്‍ നിരക്ക് ഏകീകരിച്ചാല്‍ ചൂഷണം വലിയൊരു അളവുവരെ കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മഹാമാരിക്കാലത്ത് ലാഭത്തിനപ്പുറം സാമൂഹിക പ്രതിബന്ധതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും ചികിത്സാ ചെലവ് കുറക്കാന്‍ സാധ്യമായ മാര്‍ഗങ്ങള്‍ സ്വയം നടപ്പാക്കണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Health

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം

രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

Published

on

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്‌ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്‌ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.

ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന്‍ ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്‌സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

Continue Reading

Health

‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം

Published

on

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്.

എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Continue Reading

Health

ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.

തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Continue Reading

Trending